വിദ്യാലയ ഭൂമി സംരക്ഷിക്കുന്നതിനും അധ്യാപക സ്ഥലംമാറ്റ പ്രക്രിയ പുനഃപരിശോധനക്കുമുള്ള ബില്ലുകൾ അവതരിപ്പിച്ചു
text_fieldsബംഗളൂരു: സർക്കാർ വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള ഭൂമികൾ സംരക്ഷിക്കുന്നതിനും അധ്യാപക സ്ഥലംമാറ്റ പ്രക്രിയ ലളിതമാക്കുന്നതിനുമുള്ള ബില്ലുകൾ കർണാടക സ്കൂൾ വിദ്യാഭ്യാസ, സാക്ഷരത മന്ത്രി എസ്. മധു ബംഗാരപ്പ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിച്ചു.
വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ ഭൂമി സംരക്ഷണവും ക്രമവൽക്കരണവും ബിൽ 2026 പ്രകാരം സർക്കാർ സ്കൂളുകളും പ്രീ-യൂനിവേഴ്സിറ്റി കോളജുകളും ഉപയോഗിക്കുന്ന ഭൂമിക്ക് സാരംക്ഷണം ലഭിക്കുന്നു. ഈ സ്വത്തുക്കൾ 12 വർഷത്തിലേറെയായി തുടർച്ചയായി വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ ഉപയോഗത്തിലാണെങ്കിൽ സംസ്ഥാനത്തിന് അവ വിട്ടുകൊടുക്കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. 12 വര്‍ഷത്തെ കാലയളവിനപ്പുറം അത്തരം ഭൂമികളിലെ നിയമപരമായ അവകാശം ബിൽ തടയും. യഥാർഥ അവകാശവാദമുന്നയിക്കുന്നവര്‍ക്ക് നിശ്ചിത സമയ പരിധി അനുവദിക്കും.
ഉടമസ്ഥാവകാശത്തിന്‍റെ നിർണായക തെളിവായി വെസ്റ്റിങ് സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും, ഭൂമി രജിസ്റ്റര്‍ ചെയ്യുന്നത് നിർബന്ധമാക്കുന്നതിനും, കൈയേറ്റങ്ങൾ തടയുന്നതിനും, വിദ്യാഭ്യാസ സ്ഥാപന സ്വത്തുക്കൾ സുരക്ഷിതമാക്കുന്നതിന് വിവിധ വകുപ്പുകളുമായി ഏകോപിപ്പിക്കുന്നതിനും അധികൃതരെ അധികാരപ്പെടുത്തുന്നതിനും ഇത് സഹായിക്കും. കർണാടക സ്റ്റേറ്റ് സിവിൽ സർവീസസ് (അധ്യാപകരുടെ സ്ഥലംമാറ്റ നിയന്ത്രണം) (ഭേദഗതി) ബിൽ, 2026 മുഖേന നിലവിലുള്ള ട്രാൻസ്ഫർ നയത്തിൽ മാറ്റങ്ങൾ വരും. സ്കൂളുകളിലും പ്രീ-യൂനിവേഴ്സിറ്റി സ്ഥാപനങ്ങളിലുമുള്ള ‘നിർണ്ണായക തസ്തികകൾ’ കണ്ടെത്തുകയും അത്തരം തസ്തികകളിലേക്കുള്ള സ്ഥലംമാറ്റങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യും.
കൗൺസിലിങ്ങിലൂടെ മാത്രമേ ചില തസ്തികകളിലേക്ക് സ്ഥലംമാറ്റം അനുവദിക്കുകയുള്ളൂ. കുറഞ്ഞത് 12 വർഷത്തെ സേവന കാലാവധിയും നിർദ്ദിഷ്ട തസ്തികകളിൽ പരമാവധി മൂന്ന് വർഷത്തെ കാലാവധിയുമാണ് യോഗ്യതക്കുള്ള മാനദണ്ഡം. കൂടാതെ സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും അനധ്യാപക തസ്തികകളിലേക്ക് അധ്യാപകരെ മാറ്റുന്നതും ബില്‍ തടയും. സ്ഥലംമാറ്റം അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളും ബില്‍ മുന്നോട്ട് വെക്കുന്നു. മേഖലക്ക് പുറത്തേക്ക് സ്ഥലംമാറ്റം ആഗ്രഹിക്കുന്ന അധ്യാപകർക്ക് കല്യാണ കർണാടക മേഖലയിൽ കുറഞ്ഞത് 10 വർഷത്തെ സേവനം നിർബന്ധമാണ്. ഗർഭിണികളോ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുള്ളവരോ ഉൾപ്പെടെയുള്ള വനിതാ അധ്യാപകർക്ക് ആനുകൂല്യങ്ങൾ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

