ബിദഡി ടൗണ്‍ഷിപ്; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് എച്ച്.ഡി. കുമാരസ്വാമി
text_fieldsഎച്ച്.ഡി. കുമാരസ്വാമി
ബംഗളൂരു: വിവാദമായ ബിദഡി ടൗണ്‍ഷിപ്പ് പദ്ധതിയെക്കുറിച്ച് പൊതുചര്‍ച്ചക്ക് തയ്യാറെടുക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കേന്ദ്ര ഘനവ്യവസായ, ഉരുക്ക് മന്ത്രി എച്ച്.ഡി. കുമാരസ്വാമി. പദ്ധതിയെ കര്‍ഷകര്‍ എതിര്‍ക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കർഷകർ ഈ പദ്ധതിയോട് അനുകൂലിക്കുന്നുണ്ടോ എന്നറിയാന്‍ പൊതു ചര്‍ച്ചക്ക് മുഖ്യമന്തി ഡി.കെ. ശിവകുമാറിനോട് അദ്ദേഹം ആവശ്യപ്പെട്ടു. അർധരാത്രി വരെ അദ്ദേഹം തിരക്കിലായിരിക്കാം. പക്ഷേ ഈ വിഷയത്തിനായി കുറച്ച് സമയം മാറ്റിവെക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. താന്‍ അദ്ദേഹത്തെപ്പോലെ തിരക്കിലല്ല. എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചക്ക് തയാറാണ്. കഴിഞ്ഞ 450 ദിവസമായി സ്ത്രീകളും മുതിർന്ന പൗരന്മാരും ധർണ നടത്തുകയാണ് എന്ന് കുമാരസ്വാമി പറഞ്ഞു. പദ്ധതി പൊതുജനങ്ങൾക്ക് പ്രയോജനപ്പെടില്ലെനന്നും പദ്ധതി മുഖേന ശിവകുമാറിനു മാത്രമേ പ്രയോജനപ്പെടുകയുള്ളൂവെന്നും അദ്ദേഹം അവകാശപ്പെട്ടു. പദ്ധതിക്കെതിരെ നിയമനടപടി സ്വീകരിക്കും.
പദ്ധതിയുടെ എല്ലാ വശങ്ങളും പരിശോധിക്കാൻ ഒരു നിയമസംഘം രൂപവത്കരിച്ചിട്ടുണ്ട്. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പ്രസക്തമായ രേഖകളുമായി കോടതിയെ സമീപിക്കും. 2028 ൽ കോൺഗ്രസ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് അവർ പ്രഖ്യാപിക്കുന്നു. ആദ്യം അവർ ജയിലിൽ പോകാൻ ത്‍യാറാകട്ടെ. ഏത് വെല്ലുവിളിയും നേരിടാന്‍ തയാറാണെന്നും പൊതുവിഭവങ്ങൾ കൊള്ളയടിക്കാൻ ആർക്കും ഒരിക്കലും അവസരം നൽകിയിട്ടില്ലയെന്നും അദ്ദേഹം പറഞ്ഞു. 2006 സെപ്റ്റംബർ 23 ന് താൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ടൗൺഷിപ് നിർദ്ദേശം മുന്നോട്ടുവെച്ചത്. പദ്ധതി നടത്തിപ്പിനായി ഒരു യോഗം നടക്കുകയും അഞ്ച് സംയോജിത ടൗൺഷിപ് പദ്ധതികൾക്കായി 2006 ഒക്ടോബർ 18 ന് ഒരു വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. 2006 നവംബർ 28 ന് ഒരു ഡോക്യുമെന്റേഷൻ കമ്മിറ്റി രൂപവത്കരിച്ചു. കൂടുതൽ അനുമതികൾ ലഭിക്കുന്നതുവരെ നിർദിഷ്ട ടൗൺഷിപ് പ്രദേശങ്ങളിൽ ഒരു വികസന പ്രവർത്തനവും നടത്തരുതെന്ന് നിര്‍ദേശം നല്‍കി.
തുടര്‍ന്ന് ആഗോള ടെൻഡറുകൾ ക്ഷണിക്കുകയും കനകപുര താലൂക്കിലെ നിരവധി ഗ്രാമങ്ങളെ നിർദിഷ്ട സംയോജിത ടൗൺഷിപ് പദ്ധതിയുടെ കീഴിൽ കൊണ്ടുവരികയും ചെയ്തു. 2007ൽ നിയമസഭയിൽ പദ്ധതിക്കായി ബംഗളൂരു പരിസരത്ത് വൻതോതിലുള്ള ഭൂമി ഏറ്റെടുക്കലിനെ ഇപ്പോഴത്തെ പാർട്ടി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, ശിവകുമാർ എന്നിവർ എതിര്‍ത്തു. 2018 ൽ കുമാരസ്വാമി മുഖ്യമന്ത്രിയായപ്പോൾ വീണ്ടും അവസരം ലഭിച്ചിട്ടും പദ്ധതിയുമായി മുന്നോട്ടുപോയില്ലെണ് അദ്ദേഹം വാദിച്ചു. 2025 മാർച്ച് 12 നാണ് ഡി.കെ ശിവകുമാറിന്‍റെ നേതൃത്വത്തിൽ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചത്. മുഖ്യമന്ത്രിയായതിനുശേഷം 2026 ജൂൺ 10 ന് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു. ടൗണ്‍ഷിപ് പദ്ധതിക്കയുള്ള ഭൂമി ഏറ്റെടുക്കലിനെ ഏകദേശം 4,500 കർഷകർ എതിർത്തിരുന്നെങ്കിലും അവരുടെ എതിര്‍പ്പുകള്‍ പരിഗണിച്ചിട്ടില്ല എന്ന് കുമാരസ്വാമി അവകാശപ്പെട്ടു. സർക്കാർ പണ നഷ്ടപരിഹാരവും വികസിപ്പിച്ച സ്ഥലങ്ങളും വാഗ്ദാനം ചെയ്യുന്നുവെങ്കിലും മുൻകാലങ്ങളിൽ നൽകിയ സമാനമായ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് നഷ്ടപരിഹാര പാക്കേജിനെ ചോദ്യം ചെയ്ത കുമാരസ്വാമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

