ബംഗളൂരു ജി.എ.എഫ്.എക്സ് 2026 സമാപിച്ചു
text_fieldsബംഗളൂരു: കർണാടക ഐ.ടി.ബി.ടി വകുപ്പും അസോസിയേഷന്‍ ഓഫ് ബാംഗ്ലൂര്‍ ആനിമേഷന്‍ ഇന്‍ഡസ്ട്രിയും(എ.ബി.എ.ഐ) ചേർന്ന് ലളിത് അശോക് ഹോട്ടലിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ‘ബംഗളൂരു ജി.എ.എഫ്.എക്സ് 2026’ സമാപിച്ചു. ആനിമേഷൻ, വിഷ്വൽ ഇഫക്റ്റ്സ്, ഗെയിമിങ്, കോമിക്സ് മേഖലയിലെ ഇന്ത്യയിലെ ഏറ്റവും വലിയ ഉച്ചകോടിയുടെ പ്രമേയം ‘ഇവല്യൂഷൻ റീലോഡഡ്’ എന്നതായിരുന്നു. മൂന്ന് ദിവസങ്ങളിലായി 10,000ത്തിലധികം സന്ദർശകരും 200 പ്രഭാഷകരും പങ്കെടുത്തു.
100ഓളം സെഷനുകള്‍, 300ലധികം ബിസിനസ് മീറ്റിങ്ങുകൾ, 35 തത്സമയ നിക്ഷേപ അവസരങ്ങള്‍ 20 പുതിയ ഐ.പി (ഇന്‍റലക്ച്വല്‍ പ്രോപ്പര്‍ട്ടി) ലോഞ്ചുകൾ എന്നിവ നടന്നു. ക്രാഫ്റ്റൺ, എച്ച്.എസ്.ബി.സി തുടങ്ങിയ ആഗോള നിക്ഷേപകർ കർണാടകയിലെ സ്റ്റാർട്ടപ്പുകളുമായി ചർച്ചകൾ നടത്തി. ഇന്ത്യയിലെ ആദ്യത്തെ ‘ഇന്നൊവേഷൻ അതോറിറ്റി’ കർണാടകയിൽ സ്ഥാപിക്കുമെന്ന് സമാപന ചടങ്ങിൽ ഐ.ടി.ബി.ടി. മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ) ഈ മേഖലയെ അടിമുടി മാറ്റുകയാണ്. ‘നിപുണ’ പദ്ധതിയിലൂടെ 50 ശതമാനം സർക്കാർ സഹായത്തോടെ നൈപുണ്യ വികസനം ഞങ്ങൾ ഉറപ്പാക്കും. ഐ.പി സംരക്ഷണത്തിനായി പ്രത്യേക ചട്ടക്കൂട് നിർമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം.സി. സുധാകർ, ആക്സഞ്ചർ ഇന്ത്യ മാനേജിങ് ഡയറക്ടർ അജയ് വിജ്, ഗാഫ്‌സ് ചെയർമാൻ ബിരൻ ഘോഷ് തുടങ്ങിയവർ സമാപന ചടങ്ങിൽ പങ്കെടുത്തു. ആസ്‌ട്രേലിയ, ഫിൻലാൻഡ്, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ചർച്ചകൾ നടന്നു.
കാന്താര: ചാപ്റ്റർ വണ്‍, ഡെഡ്പൂൾ ആൻഡ് വുൾവറിൻ, നെറ്റ്ഫ്ലിക്സിന്റെ കുരുക്ഷേത്ര തുടങ്ങിയ ചിത്രങ്ങളിലെ വിഷ്വൽ ഇഫക്റ്റ്സ് സാങ്കേതിക വിദ്യകൾ വിദഗ്ധർ വിശദീകരിച്ചു.
ആനിമേഷൻ രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം 25 ശതമാനത്തിൽ താഴെയാണെന്നും ഇത് വർധിപ്പിക്കാൻ ’ഹെർ ഫ്രെയിം. ഹെർ ഫ്യൂച്ചർ’ എന്ന പദ്ധതിയിലൂടെ ശ്രമിക്കുമെന്നും അറിയിച്ചു.
ഹാക്കത്തോണിലും മറ്റ് മത്സരങ്ങളിലുമായി വിജയിച്ചവർക്ക് 10 ലക്ഷം രൂപയുടെ സമ്മാനത്തുക വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

