ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; മൂന്ന് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥർ കുറ്റവിമുക്തർ
text_fieldsദയാനന്ദ, ടെക്കണ്ണവർ, വികാസ്
ബംഗളൂരു: കഴിഞ്ഞ വർഷം ജൂൺ നാലിന് ചിന്നസ്വാമി സ്റ്റേഡിയം പരിസരത്ത് തിക്കിലും തിരക്കിലും പെട്ട് 11 പേർ കൊല്ലപ്പെട്ട കേസിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരായ ബി. ദയാനന്ദ, വികാസ് കുമാർ വികാസ്, ശേഖർ എച്ച്. ടെക്കണ്ണവർ എന്നിവരെ കർണാടക സർക്കാർ കുറ്റവിമുക്തരാക്കി.
ഇതോടെ 1969 ലെ അഖിലേന്ത്യാ സർവീസസ് (അച്ചടക്കവും അപ്പീലും) ചട്ടങ്ങൾ പ്രകാരം അവർക്കെതിരെ ആരംഭിച്ച വകുപ്പുതല നടപടികൾ അവസാനിപ്പിച്ചു.റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ (ആർസിബി) കന്നി ഐപിഎൽ കിരീട വിജയത്തിന്റെ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടായിരുന്നു ദുരന്തമുണ്ടായത് .
എ.ഐ.എസ് (ഡി ആന്റ് എ) ചട്ടങ്ങൾ പ്രകാരം ആരംഭിച്ച അച്ചടക്ക നടപടികൾ ഉദ്യോഗസ്ഥരുടെ പ്രതിരോധ പ്രസ്താവനകളും ഭരണ വകുപ്പിന്റെ അഭിപ്രായവും ബന്ധപ്പെട്ട അതോറിറ്റി പരിശോധിച്ചതിന് ശേഷം അവസാനിപ്പിച്ചതായി പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് (സർവീസസ്-നാല്) വകുപ്പ് പുറപ്പെടുവിച്ച പ്രത്യേക ഉത്തരവുകളിൽ പറയുന്നു.
1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനും ബംഗളൂരു സിറ്റി അഡീ. ഡയറക്ടർ ജനറലും പൊലീസ് കമ്മീഷണറുമായി സേവനമനുഷ്ഠിച്ച ബി. ദയാനന്ദ, 2014 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനും ബംഗളൂരു സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുമായ (സെൻട്രൽ ഡിവിഷൻ) ശേഖർ എച്ച്. ടെക്കണ്ണവർ എന്നിവരെ കഴിഞ്ഞ വർഷം ജൂൺ അഞ്ചിനാണ് സസ്പെൻഡ് ചെയ്തത്.
2004 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വികാസ് കുമാർ വികാസ് ബംഗളൂരു സിറ്റി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ്, അഡീ. കമ്മീഷണർ ഓഫ് പോലീസ് (വെസ്റ്റ്) എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുന്നതിനിടെയാണ് നടപടിക്ക് വിധേയനായത്.
പിന്നീട് അവരുടെ സസ്പെൻഷൻ റദ്ദാക്കിയെങ്കിലും വകുപ്പുതല അന്വേഷണങ്ങൾ തുടർന്നു. 2025 ജൂലൈ 31-ന് രണ്ട് ഉദ്യോഗസ്ഥർക്കും കാരണം കാണിക്കൽ നോട്ടീസ് കുറ്റപത്രം സഹിതം നൽകി. സെപ്റ്റംബർ എട്ടിന് സമർപ്പിച്ച മറുപടികളിൽ, ഉദ്യോഗസ്ഥർ ആരോപണങ്ങൾ നിഷേധിക്കുകയും കുറ്റവിമുക്തരാക്കാൻ ശ്രമിക്കുകയും ചെയ്തു. പുതിയ സർക്കാർ ഉത്തരവുകൾ പ്രകാരം, നടപടികൾ തുടരുന്നതിന് ഒരു അടിസ്ഥാനവും ഇല്ലെന്ന് അതോറിറ്റി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

