ബെളഗാവി ശൈത്യകാല സമ്മേളനം രാഷ്ട്രീയ താൽപര്യത്തിന് -ആർ. അശോക
text_fieldsബംഗളൂരു: സംസ്ഥാന സർക്കാർ ബെളഗാവി നിയമസഭ സമ്മേളനം നടത്തുന്നത് പൊതുജന താൽപര്യത്തിനു വേണ്ടിയല്ല, മറിച്ച് സ്വന്തം രാഷ്ട്രീയ സൗകര്യത്തിനുവേണ്ടിയാണെന്ന് നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോക ആരോപിച്ചു. സമ്മേളനം എട്ട് ദിവസത്തിൽ കൂടുതൽ നീളാൻ സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച സ്വകാര്യ ഹോട്ടലിൽ നടന്ന ബി.ജെ.പി, ജെ.ഡി (എസ്) നിയമസഭാംഗങ്ങളുടെ ഏകോപന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അശോക. ബെളഗാവി സമ്മേളനത്തിന്റെ മറവിൽ ഭരണകക്ഷിയായ കോൺഗ്രസ് ബില്ലുകൾ പാസാക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബംഗളൂരു വിഷയങ്ങളിലാണ് അജണ്ട കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിൽ, വടക്കൻ കർണാടകയിൽ സമ്മേളനം നടത്തുന്നതിൽ അർഥമില്ല.
എച്ച്.ഡി. കുമാരസ്വാമിയുടെയും ബി.എസ്. യെദ്യൂരപ്പയുടെയും മുൻ ഭരണകാലത്ത് പ്രാദേശിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും സുവർണ സൗധ നിർമാണത്തിന് പ്രേരിപ്പിക്കുന്നതിനുമായി ബെളഗാവി സമ്മേളനം നടത്തിയിരുന്നു. ഗൗരവമുള്ളതാണെങ്കിൽ സമ്മേളനം 20 ദിവസം നടത്തട്ടെ. വടക്കൻ കർണാടകയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയും വേണം.
എൻ.ഡി.എ പങ്കാളികളെന്ന നിലയിൽ ബി.ജെ.പിയും ജെ.ഡി (എസ്)ഉം ഇരുസഭകളിലും ഫലപ്രദമായി ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. 'മുഡ' ഭൂമി വിതരണ വിവാദം, വാൽമീകി കോർപറേഷൻ പ്രശ്നം, ക്രിക്കറ്റ് സ്റ്റേഡിയ ദുരന്തം, പ്രതിപക്ഷ അംഗങ്ങൾ സംയുക്തമായി ശബ്ദമുയർത്തിയ മറ്റ് അഴിമതികൾ എന്നിവ എടുത്തു പറയാവുന്നതാണ്.കോൺഗ്രസ് സർക്കാർ വാഗ്ദാനങ്ങളിൽ നിന്ന് വ്യതിചലിച്ച് "60 ശതമാനം കമീഷൻ സർക്കാറായി" മാറി.. കർണാടക കോൺഗ്രസ് ഹൈക്കമാൻഡിനുള്ള എ.ടി.എമ്മായി മാറി. ഇതിനെതിരെ തങ്ങൾ പോരാടും. വരാനിരിക്കുന്ന സെഷനുമായി ബന്ധപ്പെട്ട 10 മുതൽ 12 വരെ വിഷയങ്ങൾ ഏകോപന യോഗത്തിൽ ചർച്ച ചെയ്തു.
കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി യോഗത്തിൽ പങ്കെടുക്കുകയും തങ്ങൾക്ക് വഴികാട്ടുകയും ചെയ്തെന്ന് അശോക പറഞ്ഞു. വടക്കൻ കർണാടകയിലെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതായിരിക്കണം ബെളഗാവി സമ്മേളനത്തിന്റെ പ്രഥമ പരിഗണനയെന്ന് യോഗത്തിൽ സംസാരിച്ച എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. യാദ്ഗിർ, കൽബുറുഗി, ബിദർ, ബാഗൽകോട്ട്, വിജയപുര, ബെളഗാവി, റായ്ച്ചൂർ തുടങ്ങിയ ജില്ലകളിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളിൽ സർക്കാർ നടപടി വൈകിപ്പിച്ചതിനെ അദ്ദേഹം വിമർശിച്ചു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

