കന്നടാഭിമാന നിറവിൽ ബാനു മുഷ്താഖ്
text_fields‘ഹൃദയ ദീപ’യുടെ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ച മാധ്യമപ്രവർത്തക ദീപ ബസ്തിക്കൊപ്പം ബാനു മുഷ്താഖ് പുരസ്കാരവേദിയിൽ
ബംഗളുരു: കന്നട ഭാഷയെയും സംസ്കാരത്തെയും ബുക്കർ പുരസ്കാര നെറുകയിലെത്തിച്ച ബാനു മുഷ്താഖിന് അഭിനന്ദന പ്രവാഹം. കന്നടയിൽനിന്ന് ബുക്കർ പുരസ്കാര വേദിയിലെത്തുന്ന ആദ്യ സാഹിത്യകാരിയാണ് ഹാസൻ സ്വദേശിനിയായ ബാനു മുഷ്താഖ്.
ഇന്റർനാഷനൽ ബുക്കർ പ്രൈസ് നേട്ടം കന്നടക്കും കന്നടിഗർക്കും കർണാടകക്കും ആഘോഷനിമിഷമാണെന്നും കന്നടയുടെ അഭിമാന പതാക അന്താരാഷ്ട്രതലത്തിലേക്ക് അവർ ഉയർത്തിയതായും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിനന്ദനക്കുറിപ്പിൽ പറഞ്ഞു.
ഹാർട്ട് ലാംപ് ബുക്ക് കവർ
രാഷ്ട്രീയ- സാംസ്കാരിക നേതാക്കളും എഴുത്തുകാരും അഭിനന്ദനങ്ങൾ നേർന്നു. ബാനു മുഷ്താഖിന്റെ ഹാസനിലെ വീട്ടിലേക്ക് അഭിനന്ദനങ്ങളുമായി ജനനേതാക്കളും എഴുത്തുകാരുമെത്തി. ഭർത്താവ് മുഷ്താഖ് മുഹ്യുദ്ദീനും മകൻ താഹിർ മുഷ്താഖും കുടുംബവും മധുരം വിതരണം ചെയ്ത് ഏവരെയും സ്വീകരിച്ചു. ഇന്ത്യൻ സമയം ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു ലണ്ടനിൽ പുരസ്കാര പ്രഖ്യാപന ചടങ്ങ് നടന്നത്.
രാത്രി മുഴുവൻ തങ്ങൾ ഫലത്തിനായി കാത്തിരിക്കുകയായിരുന്നെന്നും പ്രഖ്യാപനം വന്നതോടെ ആഹ്ലാദ നെറുകയിലായെന്നും മുഷ്താഖ് പറഞ്ഞു. സമീന, ലുബ്ന, ആയിശ എന്നീ മൂന്നു പെൺമക്കളും ബാനു മുഷ്താഖിനൊപ്പം ലണ്ടനിലേക്ക് തിരിച്ചിരുന്നു. വിസ കാരണങ്ങളാലാണ് ഭർത്താവ് മുഷ്താഖിനും മകൻ താഹിറിനും കൂടെ പോകാൻ കഴിയാതിരുന്നത്.
പുരസ്കാര നേട്ടത്തിന് ശേഷം ഈ മാസം 26ന് ബാനു ലണ്ടനിൽനിന്ന് മടങ്ങിയെത്തും. ബംഗളൂരുവിൽ വൻ സ്വീകരണമൊരുക്കാനുള്ള തയാറെടുപ്പിലാണ് കർണാടക സർക്കാർ.
തന്റെ എഴുത്തിനും അഭിഭാഷക ജോലിക്കും മാധ്യമപ്രവർത്തനത്തിനും സാമൂഹിക പ്രവർത്തനത്തിനും ഭർത്താവും കുടുംബവും നൽകുന്ന പിന്തുണയെക്കുറിച്ച് ബാനു മുഷ്താഖ് ഒരഭിമുഖത്തിൽ മുമ്പ് സൂചിപ്പിച്ചിരുന്നു. വ്യക്തിപരമായി ഏറ്റവും പ്രയാസം നിറഞ്ഞ ഘട്ടങ്ങളിലൂടെ കടന്നുപോയപ്പോഴും ഭർത്താവ് മുഷ്താഖ് മുഹ്യുദ്ദീൻ താങ്ങായി ഒപ്പംനിന്നു.
മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട അനുകൂല അഭിപ്രായ പ്രകടനം ബാനു മുഷ്താഖ് നടത്തിയപ്പോൾ സമുദായത്തിലെ ചില മതമേലധ്യക്ഷരിൽനിന്ന് പഴി കേൾക്കേണ്ടിവന്നത് മുഷ്താഖിനായിരുന്നു. കർണാടക സാഹിത്യ പുരസ്കാര ജേതാവുകൂടിയായ ബാനു മുഷ്താഖ്, ദാന ചിന്താമണി അത്തിമബ്ബ പുരസ്കാരം അടക്കമുള്ളവ നേടിയിട്ടുണ്ട്.
ബാനു മുഷ്താഖിന്റെ ലഗേജ് കാണാതായി
ബംഗളൂരു: ലണ്ടനിൽ ബുക്കർ പുരസ്കാര പ്രഖ്യാപന ചടങ്ങിനെത്തിയ സാഹിത്യകാരി ബാനു മുഷ്താഖിന്റെ ലഗേജ് കാണാതായി. ഇതു സംബന്ധിച്ച് അവർ തന്റെ സമൂഹ മാധ്യമ അക്കൗണ്ടിൽ പോസ്റ്റിട്ടിരുന്നു. അത്യാവശ്യ മരുന്നുകളും ചടങ്ങിൽ ധരിക്കേണ്ട സിൽക്ക് സാരിയുമടക്കമുള്ള ലഗേജാണ് കാണാതായത്.
കൂടെയുണ്ടായിരുന്ന പെൺമക്കൾ നടത്തിയ പരിശ്രമത്തിനൊടുവിൽ ലഗേജ് എവിടെയാണുള്ളതെന്ന് അറിയാൻ കഴിഞ്ഞതായും വൈകാതെ കൈയിൽകിട്ടുമെന്ന് അവർ അറിയിച്ചതായും ബാനു മുഷ്താഖിന്റെ ഭർത്താവ് മുഷ്താഖ് മുഹ്യുദ്ദീൻ ഹാസനിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മക്കൾ ലണ്ടനിൽനിന്ന് സംഘടിപ്പിച്ചു നൽകിയ മറ്റൊരു സാരി ധരിച്ചാണ് ബാനു മുഷ്താഖ് ബുക്കർ സമ്മാനം സ്വീകരിക്കാൻ വേദിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

