ബന്നാര്‍ഘട്ടയില്‍ മൃഗങ്ങളെ ദത്തെടുക്കല്‍ പദ്ധതിയിലൂടെ 30 ലക്ഷം വരുമാനം
text_fieldsബംഗളൂരു: ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ (ബി.ബി.പി) മൃഗങ്ങളെയും പക്ഷികളെയും ദത്തെടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി സ്വീകരിച്ച നടപടികൾ ഫലം കണ്ടുതുടങ്ങി. ദത്തെടുക്കൽ പദ്ധതി പ്രകാരം ഒരു വർഷം കൊണ്ട് 30 ലക്ഷത്തിലധികം രൂപയുടെ വരുമാനം നേടിയതായി അധികൃതര്‍ അറിയിച്ചു. ജീവികളോടുള്ള സ്നേഹം വര്‍ധിപ്പിക്കുന്നതിനായി പാർക്ക് വർഷങ്ങൾക്ക് മുമ്പാണ് ദത്തെടുക്കൽ പരിപാടി ആരംഭിച്ചത്. കടുവകൾ, സിംഹങ്ങൾ, പുള്ളിപ്പുലികൾ, ആനകൾ, ജിറാഫുകൾ തുടങ്ങിയ വലിയ മൃഗങ്ങളെ മാത്രമല്ല ചെറിയ മൃഗങ്ങളെയും പക്ഷികളെയും ഒരു വർഷത്തേക്ക് ദത്തെടുക്കാൻ ജനങ്ങള്‍ക്ക് പദ്ധതി മുഖേന സാധിക്കും.
കോവിഡ് കാലത്ത് പദ്ധതിയിലൂടെ ഏകദേശം രണ്ടു കോടി രൂപയുടെ വരുമാനം നേടിയിരുന്നു. കോവിഡിന് ശേഷം പദ്ധതി മുഖേന ലഭിക്കുന്ന വരുമാനം കുറയുകയും തന്മൂലം ബി.ബി.എ പുതിയ പരിഷ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. നേരത്തെ ഒരു വർഷമായിരുന്നു ദത്തെടുക്കൽ കാലാവധി ഇപ്പോൾ അഞ്ച് വർഷമായി നീട്ടിയിട്ടുണ്ട്. കൂടാതെ മൃഗങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ പേരിടാനുള്ള അവസരവും നൽകിയിട്ടുണ്ട്. ദത്തെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ്, മൃഗ-പക്ഷി വാസസ്ഥലത്തിന്‍റെ പരിസരത്ത് ദത്തെടുക്കുന്നയാളുടെ പേര് ആലേഖനം ചെയ്ത ഒരു ഫലകം, അഞ്ച് വർഷത്തേക്ക് പ്രതിവർഷം അഞ്ച് സൗജന്യ പ്രവേശന പാസുകൾ എന്നിവയും നൽകും. പാർക്ക് സന്ദർശിച്ച് നേരിട്ടോ അല്ലെങ്കില്‍ ബി.ബി.പി വെബ്സൈറ്റായ https://bannerughattabiopark.org/adopt.html മുഖേനയോ താല്‍പര്യമുള്ളവര്‍ക്ക് ദത്തെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

