കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഇ.വി.എമ്മിന് പകരം ബാലറ്റ്
text_fieldsസംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ജി.എസ്. സംഗ്രേഷി (മധ്യത്തിൽ), ബംഗളൂരു സെൻട്രൽ കോർപറേഷൻ കമീഷണർ രാജേന്ദ്ര ചോളൻ (ഇടത്ത്), ഗ്രേറ്റർ ബംഗളൂരു അതോറിറ്റി സ്പെഷൽ കമീഷണർ രാമചന്ദ്രൻ.ആർ എന്നിവർ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ബംഗളൂരു: ബൃഹദ് ബംഗളൂരു മഹാ നഗരപാലിക (ബി.ബി.എം.പി) വിഭജിച്ച് ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ) കീഴിൽ രൂപവത്കരിച്ച അഞ്ച് നഗര കോർപറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മേയ് 25ന് ശേഷം ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് നടത്തുമെന്ന് കർണാടക സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ ജി.എസ്. സംഗ്രേഷി തിങ്കളാഴ്ച വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ജില്ല, താലൂക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും ബാലറ്റ് പേപ്പറുകളാണ് ഉപയോഗിക്കുക. മേയ് 25ന് ശേഷവും എസ്.എസ്.എൽ.സി (10-ാം ക്ലാസ്), പി.യു.സി (11, 12 ക്ലാസ്) പരീക്ഷകൾ കഴിഞ്ഞതിനു ശേഷവും ജൂൺ 30 ന് മുമ്പും തെരഞ്ഞെടുപ്പ് നടത്തും.
ജൂൺ 30നകം ബംഗളൂരു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ആഴ്ച കർണാടക സർക്കാറിനോടും സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയോടും ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് നടത്താൻ രണ്ട് മികച്ച രീതികളുണ്ട്. തുടക്കം മുതൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചുവരുന്നു. എന്നാൽ, 20-30 വർഷങ്ങൾക്ക് മുമ്പ് മുതൽ ഇ.വി.എമ്മുകളാണ് ഉപയോഗിക്കുന്നത്. ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുന്നത് നിയമമോ സുപ്രീംകോടതി വിധികളോ വിലക്കിയിട്ടില്ലെന്ന് കമീഷണർ പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കർണാടകയിലെ കോൺഗ്രസ് സർക്കാർ, ഭാവിയിൽ സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത്, നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകൾ ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനോട് (എസ്.ഇ.സി) ശിപാർശ ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇ.വി.എമ്മുകളോടുള്ള ജനങ്ങളുടെ ആത്മവിശ്വാസവും വിശ്വാസ്യതയും ചോർന്നുപോകുന്നുണ്ടെന്ന് ഇത് ചൂണ്ടിക്കാട്ടി. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളും ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ, നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകൾ ഒഴികെ ഗ്രാമപഞ്ചായത്ത്, സഹകരണ തെരഞ്ഞെടുപ്പുകൾ പോലുള്ള മിക്ക തെരഞ്ഞെടുപ്പുകളും ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചാണ് നടക്കുന്നതെന്ന് പറഞ്ഞു. എന്നാൽ, 2015ലെ ബംഗളൂരു കോർപറേഷൻ തെരഞ്ഞെടുപ്പ് ഇ.വി.എമ്മുകൾ ഉപയോഗിച്ചായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കാനുള്ള തീരുമാനം സർക്കാറിന്റെ സമ്മർദത്തിലാണോ എന്ന ചോദ്യത്തിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ സ്വതന്ത്രവും ഭരണഘടനാപരവുമായ സ്ഥാപനമാണെന്നും ബാലറ്റ് പേപ്പറുകൾ അല്ലെങ്കിൽ ഇ.വി.എമ്മുകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്താൻ നിയമം അനുശാസിക്കുന്നതിനാൽ കമീഷന് തീരുമാനമെടുക്കാനുള്ള വിവേചനാധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ല, താലൂക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളും ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് നടത്തുമെന്ന് ചോദ്യത്തിന് മറുപടിയായി സംഗ്രേഷി പറഞ്ഞു.
ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുന്നത് വാർധക്യത്തിലേക്ക് മടങ്ങുക എന്നല്ല അർഥമാക്കുന്നത്. ഗ്രാമപഞ്ചായത്ത്, സഹകരണ, എം.എൽ.സി തെരഞ്ഞെടുപ്പുകൾ തുടങ്ങി നിരവധി തെരഞ്ഞെടുപ്പുകളിൽ ഇപ്പോഴും ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാലറ്റ് പേപ്പറുകൾക്കും ഇ.വി.എമ്മുകൾക്കും ഒരു തകരാറുമില്ലെന്ന് പറഞ്ഞ സംഗ്രേഷി ഇ.വി.എമ്മുകൾ ശരിവെച്ച സുപ്രീംകോടതി ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് പറഞ്ഞു. സമയത്തിനുള്ളിൽ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ സജ്ജരാണെന്നും ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തുന്നതിന് ഒരു തടസ്സവുമുണ്ടാകില്ലെന്ന് കരുതുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബൂത്തുകളിൽ വെബ് കാമറകളും സി.സി.ടി.വി കാമറകളും സ്ഥാപിക്കുമെന്നും കള്ളവോട്ട് സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിന് പൊലീസ് സേനയെ ഉപയോഗിച്ച് മതിയായ സുരക്ഷ ഉറപ്പാക്കുമെന്നും കമീഷണർ പറഞ്ഞു. ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) യുടെ കീഴിൽ നേരത്തെ തെരഞ്ഞെടുക്കപ്പെട്ട ബോഡിയുടെ കാലാവധി 2020 സെപ്റ്റംബർ 10ന് അവസാനിച്ചിരുന്നു, അതിനുശേഷം സർക്കാർ നിയമിച്ച അഡ്മിനിസ്ട്രേറ്റർ അതിന്റെ ദൈനംദിന കാര്യങ്ങൾ നോക്കിക്കൊണ്ടിരുന്നു. 2025 സെപ്റ്റംബറിൽ ബംഗളൂരുവിനെ ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) യുടെ കീഴിൽ സെൻട്രൽ, ഈസ്റ്റ്, വെസ്റ്റ്, നോർത്ത്, സൗത്ത് എന്നീ അഞ്ച് പുതിയ മുനിസിപ്പൽ കോർപറേഷനുകളായി വിഭജിച്ചു. ജി.ബി.എക്ക് കീഴിലുള്ള അഞ്ച് കോർപറേഷനുകളിലെ വാർഡ് തിരിച്ചുള്ള കരട് വോട്ടർ പട്ടികയിൽ ആകെ 88,91,411 വോട്ടർമാരുണ്ട്. അഞ്ച് കോർപറേഷനുകളുടെ അധികാരപരിധിയിൽ ആകെ 369 വാർഡുകൾ രൂപവത്കരിച്ചു. 2025 ഒക്ടോബർ ഒന്ന് അടിസ്ഥാന തീയതിയായി കണക്കാക്കി തയാറാക്കിയ കരട് വോട്ടർ പട്ടികയിൽ 45,69,193 പുരുഷന്മാരും 43,20,583 സ്ത്രീകളും 1,635 മറ്റ് വോട്ടർമാരുമുണ്ട്.
ജനുവരി 20 മുതൽ ഫെബ്രുവരി മൂന്നു വരെ ബൂത്ത് ലെവൽ ഓഫിസർമാർ (ബി.എൽ.ഒമാർ) വീടുകൾ സന്ദർശിക്കും. ഈ കാലയളവിൽ വോട്ടർ പട്ടികയെക്കുറിച്ചുള്ള അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കാൻ ആളുകൾക്ക് അനുവാദമുണ്ടാകും. ഫെബ്രുവരി നാല് മുതൽ ഫെബ്രുവരി 18 വരെ അവകാശവാദങ്ങളും എതിർപ്പുകളും പരിഹരിക്കുമെന്നും മാർച്ച് 16 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്നും കമ്മീഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

