ബഗൽകോട്ട്, ദാവൻഗരെ ഉപതെരഞ്ഞെടുപ്പുകൾ: ന്യൂനപക്ഷ ആവശ്യം തള്ളി; മകൻ, പേരമകൻ കോൺഗ്രസ് സ്ഥാനാർഥി
text_fieldsഉമേഷ് മേത്തി, സമർഥ് മല്ലികാർജുൻ
ബംഗളൂരു: കോൺഗ്രസ് എം.എൽ.എമാരുടെ നിര്യാണത്തെ തുടർന്ന് കർണാടകയിൽ അടുത്ത മാസം ഒമ്പതിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബഗൽകോട്ട്,ദാവൻഗരെ സൗത്ത് നിയമസഭ മണ്ഡലങ്ങളിലേക്ക്ഹൈക്കമാൻഡ് തീരുമാനിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഞായറാഴ്ച പ്രഖ്യാപിച്ചു .
ബഗൽകോട്ടിൽ അന്തരിച്ച കോൺഗ്രസ് എംഎൽഎ മുൻ മന്ത്രി എച്ച്.വൈ. മേത്തിയുടെ മകൻ ഉമേഷ് മേത്തി,ദാവണഗരെ സൗത്തിൽ അന്തരിച്ച കോൺഗ്രസ് എംഎൽഎ ഷാമണ്ണൂർ ശിവശങ്കരപ്പയുടെ പേരമകൻ സമർഥ് മല്ലികാർജുൻ എന്നിവരാണ് സ്ഥാനാർഥികൾ. ബഗൽകോട്ട് മണ്ഡലത്തിൽ ശ്രീനിവാസ് ടി. ദാസകരിയപ്പയും ദാവൻഗരെ സൗത്തിൽ വീരഭദ്രയ്യ ചരന്തിമഠവുമാണ് ബിജെപി സ്ഥാനാർഥികൾ. 85000 മൂസ് ലിം വോട്ടർമാരുള്ളദാവൻഗരെ സൗത്ത് മണ്ഡലത്തിൽ ന്യൂനപക്ഷ വിഭാഗം പ്രതിനിധിയെ സ്ഥാനാർഥിയാക്കണമെന്ന മന്ത്രി സമീർ അഹമ്മദ് ഖാൻ ഉൾപ്പെടെ നേതാക്കളുടെ ആവശ്യം കോൺഗ്രസ് തള്ളി.
സ്ഥാനാർഥിത്വം സംബന്ധിച്ച് കടുത്ത വെല്ലുവിളികൾക്കൊടുവിലാണ് പ്രഖ്യാപനം വന്നത്. ദാവൻഗരെ സൗത്തിൽ തന്റെ മുത്തച്ഛന്റെ പകരക്കാരനായി സമർഥ് മല്ലികാർജുൻ സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പേ പത്രിക നൽകിയിരുന്നു. കർണാടകയുടെ ചുമതലയുള്ള രൺദീപ് സിങ് സുർജേവാല ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ബംഗളൂരുവിൽ തങ്ങി അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനായി പാർട്ടി നേതാക്കളുമായി ദീർഘ കൂടിക്കാഴ്ച നടത്തിയിരുന്നു.
മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്കും അദ്ദേഹത്തിന്റെ മകൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്രക്കും അന്തരിച്ച ഷാമണൂർ ശിവശങ്കരപ്പയുടെ കുടുംബവുമായി ആന്തരിക ധാരണയുണ്ടെന്നും സമർഥ് മല്ലികാർജുനിന്റെ വിജയത്തിനായി അവർ ദുർബലനായ സ്ഥാനാർത്ഥിയെ മനഃപൂർവ്വം നിർത്തിയെന്നും പുറത്താക്കപ്പെട്ട ബിജെപി എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാൽ ആരോപിച്ചു. എന്നാൽ ആരോപണം തള്ളിക്കളഞ്ഞ വിജയേന്ദ്ര പാർട്ടി ശ്രദ്ധാപൂർവ്വം സ്ഥാനാർഥികളെ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

