അപ്പാർട്മെന്റ് ബില്‍ 2026; കർണാടക നിയമസഭ പാസാക്കി
text_fieldsബംഗളൂരു: അപ്പാർട്മെന്റ് കെട്ടിടങ്ങളിലെ പൊതു സ്ഥലങ്ങളുടെയും സൗകര്യങ്ങളുടെയും ഭരണം, മാനേജ്മെന്റ്, ഉപയോഗം എന്നിവക്ക് വ്യക്തമായ നിയമ ചട്ടക്കൂട് നൽകുകയെന്ന ലക്ഷ്യത്തോടെ കർണാടക അപ്പാർട്മെന്റ് ബിൽ 2026 വെള്ളിയാഴ്ച കർണാടക നിയമസഭ പാസാക്കി.
കർണാടക അപ്പാർട്മെന്റ് ബിൽ സഭയുടെ പരിഗണനക്കായി സമർപ്പിച്ച ബംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഫ്ലാറ്റ് ഉടമസ്ഥരുടെയും കെട്ടിട നിര്‍മ്മാണ കമ്പനികളുടെയും ഇതുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെയും അഭിപ്രായങ്ങൾ പരിഗണിച്ച ശേഷമാണ് സര്‍ക്കാര്‍ സമഗ്ര നിയമനിർമാണം കൈക്കൊണ്ടതെന്ന് പറഞ്ഞു. ആവശ്യമെങ്കിൽ ഭാവിയിൽ നിയമത്തിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ തയാറാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നഗരവത്കരണം വേഗത്തിൽ നടന്നുകൊണ്ടിരിക്കുന്നു. വ്യക്തിഗത വീടുകൾ നിർമ്മിക്കുന്നതിനുപകരം അപ്പാർട്മെന്റ് ശൈലിയിലുള്ള ഭവനങ്ങളുടെ നിർമ്മാണം ഗണ്യമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. ആളുകൾ അപ്പാർട്ടമെന്റ്കളിലും പാർപ്പിട സമുച്ചയങ്ങളിലും താമസിക്കുന്ന പ്രവണത അനുദിനം വര്‍ധിച്ചു വരികയാണ്. നഗരത്തില്‍ വ്യത്യസ്ത തരം അപ്പാർട്മെന്റ് സമുച്ചയങ്ങൾ ഉണ്ട്. ഇവിടങ്ങളിലെ താമസക്കാര്‍ ഉടമസ്ഥാവകാശവും ദൈനംദിന മാനേജ്മെന്റുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ നേരിടുന്നു.
അപ്പാർട്മെന്റ് സമുച്ചയങ്ങൾക്കുള്ളിലെ പൊതു സ്ഥലങ്ങൾ, റോഡുകൾ, ക്ലബ്ബ് ഹൗസുകൾ, തുറസ്സായ സ്ഥലങ്ങൾ, മറ്റ് സൗകര്യങ്ങൾ എന്നിവയുടെ ഉടമസ്ഥാവകാശവും പരിപാലനവും ആരുടേതായിരിക്കണമെന്നതിനെക്കുറിച്ചു നിരവധി തർക്കങ്ങള്‍ നിലവിലുണ്ട്. 1972-73 കാലഘട്ടത്തിൽ നടപ്പാക്കിയ നിയമങ്ങളിൽ ഇന്നത്തെ സാഹചര്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ചുള്ള പരിഹാരങ്ങള്‍ നിര്‍ദേശിച്ചിട്ടില്ല. പല അപ്പാർട്മെന്റ് സമുച്ചയങ്ങളിലും റസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ചിലത് 1972 ലെ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്, മറ്റുള്ളവ സഹകരണ സൊസൈറ്റി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചില അപ്പാർട്മെന്റ് സമുച്ചയങ്ങളിൽ തന്നെ രണ്ടോ മൂന്നോ അസോസിയേഷനുകൾ ഉണ്ട്. ഓരോന്നും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട അസോസിയേഷൻ എന്ന് അവകാശപ്പെടുന്നുവെങ്കിലും ഇത് അവർക്കിടയിൽ തന്നെ തർക്കങ്ങൾക്കും ആശയക്കുഴപ്പത്തിനും കാരണമാകുന്നു. ഇത്തരം സങ്കീർണതകളെല്ലാം പരിഹരിക്കുകയും അപ്പാർട്മെന്റ്കളിൽ താമസിക്കുന്ന ആളുകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ബിൽ തയ്യാറാക്കിയിട്ടുള്ളത്. പുതിയ നിയമപ്രകാരമാണ് റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ഓഫ് ഓണേഴ്സ് രൂപവത്കരിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. ഏതെങ്കിലും രീതിയില്‍ തർക്കം ഉണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഉൾപ്പെടുന്ന ഒരു കോംപിറ്റന്റ് അതോറിറ്റിയെ സർക്കാർ നിയമിക്കും. ഗ്രാമപഞ്ചായത്ത് തലത്തിൽ ഒരു അതോറിറ്റിയും, മുനിസിപ്പൽ തലത്തിൽ ഒരു അതോറിറ്റിയും, മുനിസിപ്പൽ കോർപറേഷനുകളിൽ ഒരു അതോറിറ്റിയും ഉണ്ടായിരിക്കും.
തർക്കം ഉണ്ടാകുമ്പോഴെല്ലാം തർക്കം പരിഹരിക്കുന്നതിന് കക്ഷികൾക്ക് അധികാരിയെ സമീപിക്കാം. തീരുമാനങ്ങൾക്കെതിരെ അപ്പീൽ നൽകാനുള്ള വ്യവസ്ഥകളും ഉണ്ടായിരിക്കും. ഒരു കെട്ടിടം പഴയതായിത്തീരുകയും ഘടനാപരമായ സ്ഥിരത ഉറപ്പാക്കുകയും ചെയ്തില്ലെങ്കിൽ പുനർനിർമ്മാണം ആവശ്യമായി വന്നേക്കാം. 75 ശതമാനം ഉടമകളും തീരുമാനിച്ചാൽ പുനർനിർമാണം ഏറ്റെടുക്കാവുന്ന ഒരു സംവിധാനം ബിൽ നൽകും. പുനർനിർമാണത്തിന് ആരെങ്കിലുംസമ്മതിച്ചില്ലെങ്കിൽ ആ വ്യക്തിയുടെ സ്വത്തിന്റെ മൂല്യം കണക്കാക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. കെട്ടിടത്തിന്റെ മൂല്യം നിർണ്ണയിച്ച ശേഷം ഉടമകള്‍ക്ക് വസ്തുവിന്റെ ഇരട്ടി മൂല്യമുള്ള നഷ്ടപരിഹാരം നൽകും.
ലേഔട്ടുകൾ വികസിപ്പിക്കുമ്പോൾ നിര്‍മ്മിക്കുന്ന റോഡുകൾ ഇപ്പോഴും യഥാർത്ഥ ഭൂവുടമകളുടെ പേരിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പുതിയ ഭേദഗതി പ്രകാരം, പ്രാദേശിക മുനിസിപ്പൽ കോർപ്പറേഷന്റെയോ മുനിസിപ്പാലിറ്റിയുടെയോ രേഖകളിൽ ഈ റോഡുകളെ 'പൊതു റോഡുകൾ' ആയി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള നിയമ വ്യവസ്ഥ ഉണ്ടാകും. റോഡുകൾ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞാൽ ആ ലേഔട്ടുകളിലെ സ്ഥലങ്ങൾക്കും വീടുകൾക്കും നിർദിഷ്ട നിയമങ്ങൾക്ക് വിധേയമായ യഥാര്‍ത്ഥ എ-ഖാത്ത രേഖകൾക്ക് അർഹതയുണ്ടാകും. ഇത് സ്ഥലഉടമകൾക്ക് പൂർണവും നിയമപരമായി അംഗീകരിക്കപ്പെട്ടതുമായ ഉടമസ്ഥാവകാശ പദവി നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

