കലബുറുഗി സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട ഒരാൾ കൂടി അറസ്റ്റിൽ
text_fieldsബംഗളൂരു: കലബുറുഗി സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട മൂന്ന് പ്രതികളിൽ ഒരാളെ കൂടി ശനിയാഴ്ച വൈകിട്ട് ബിദാർ ജില്ലയിലെ ഭാൽക്കി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്തു. സാഗർ ഭീമരായ ഹോസമണിയാണ് (26) അറസ്റ്റിലായത്. ജയിൽ ചാട്ടത്തെ തുടർന്ന് ജില്ല പൊലീസ് സൂപ്രണ്ട് ജാഗ്രതാ നിർദേശം നൽകിയിരുന്നതായി ഭാൽക്കി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബല്ലപ്പ നന്ദഗാവ്‌വി 'മാധ്യമ'ത്തോട് പറഞ്ഞു. സാഗർ ഭാൽക്കിയിലേക്ക് നീങ്ങുന്നുണ്ടെന്ന വിശ്വസനീയമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ശനിയാഴ്ച പുലർച്ചെ മുതൽ പൊലീസ് ഉദ്യോഗസ്ഥർ കെണിയൊരുക്കുകയായിരുന്നു. വൈകീട്ടോടെ അയാളെ അറസ്റ്റ് ചെയ്തു
ഭാൽക്കി സിറ്റി പൊലീസ് സ്റ്റേഷൻ കോൺസ്റ്റബിൾ മഹേഷ്, ധനൂർ പൊലീസ് സ്റ്റേഷൻ കോൺസ്റ്റബിൾ ഹർഷവർധൻ, ജില്ലാ ആംഡ് റിസർവ് (ഡിഎആർ) കോൺസ്റ്റബിൾ മഹാദേവ ഹിരേമത്ത് എന്നിവരാണ് ഓപറേഷനിൽ പങ്കെടുത്തത്. ജൂലൈ 14ന് പുലർച്ചെ കലബുറുഗി സെൻട്രൽ ജയിലിൽ നിന്ന് സാഗർ, സന്തോഷ്, മസ്താൻ എന്നിവരാണ് രക്ഷപ്പെട്ടത്. ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് ഹംനാബാദിലെ ഇൻഡസ്ട്രിയൽ ഏരിയക്ക് സമീപം സന്തോഷിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയ മൂന്നാമത്തെ കുറ്റവാളി മസ്താനെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

