എയിംസ് അനിശ്ചിത സമരം; റായ്ച്ചൂർ സിന്ദനൂരിൽ പ്രതിഷേധ മാർച്ച്
text_fieldsഎയിംസ് സമരം 1500 ദിവസം പിന്നിട്ടതിനെത്തുടർന്ന് റെയ്ച്ചൂർ സിന്ദനൂരിൽ നടന്ന റാലി
ബംഗളൂരു: റായ്ച്ചൂരിൽ 'എയിംസ്' സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അനിശ്ചിതകാല സമരം 1500 ദിവസം പൂർത്തിയാക്കിയതിനെത്തുടർന്ന് എയിംസ് സമരസമിതി താലൂക്ക് യൂനിറ്റിന്റെ നേതൃത്വത്തിൽ സിന്ദനൂരിൽ ഉജ്വല പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ പ്രതികരിക്കുന്നില്ലെന്ന് പ്രകടനക്കാർ ആരോപിച്ചു. സൺറൈസ്, രേണുക, ബസവ നഴ്സിംഗ് കോളേജുകളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ ഐബിയിൽ കേന്ദ്രീകരിച്ച് ആരംഭിച്ച് ഗാന്ധി സർക്കിളിലൂടെ മിനി വിധാന സൗധ പരിസരത്ത് സമാപിച്ച മാർച്ചിൽ പങ്കെടുത്തു.
കല്യാണ കർണാടക മേഖലയോടുള്ള അവഗണന തുടരുന്നുവെന്ന് ആരോപിച്ചും റായ്ച്ചൂരിന് എയിംസ് ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിഷേധക്കാർ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർത്തി. റായ്ച്ചൂരിൽ 1500 ദിവസത്തെ തുടർച്ചയായ പ്രതിഷേധത്തിനു ശേഷവും പുരോഗതിയുണ്ടാകാത്തതിൽ യദ്ദാലദോഡി സുവർണഗിരി വിരക്ത മഠാധിപതി മഹാലിംഗ സ്വാമി അഗാധമായ നിരാശ പ്രകടിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ മൗനം അംഗീകരിക്കാനാവില്ലെന്നും കൂടുതൽ കാലതാമസമില്ലാതെ എയിംസ് പ്രഖ്യാപിച്ചില്ലെങ്കിൽ ഭാവിയിൽ പ്രത്യേക സംസ്ഥാന പദവിക്കായുള്ള ആവശ്യങ്ങൾ ഉന്നയിക്കുന്നതുൾപ്പെടെ മേഖലയിലെ ജനങ്ങൾ പ്രക്ഷോഭം ശക്തമാക്കാൻ നിർബന്ധിതരാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് മാത്രമല്ല, പ്രാദേശിക യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും റായ്ച്ചൂരിൽ എയിംസ് സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്ന് തുർവിഹാൽ അമോഘ രേവണസിദ്ധേശ്വര മഠാധിപതി മാദയ്യ ഗുരു പറഞ്ഞു. രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം മൂലം അടിസ്ഥാന വികസന സ്ഥാപനങ്ങൾക്കുവേണ്ടി പോലും പ്രതിഷേധങ്ങൾ നടത്താൻ ഈ മേഖല ആവർത്തിച്ച് നിർബന്ധിതരാകുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. മുൻകാലങ്ങളിൽ എയിംസും ഐഐടിയും സംബന്ധിച്ച നിർദ്ദേശങ്ങൾ വൈകിപ്പിക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തതിന്റെ ഓർമ്മകൾ പൊതുജനങ്ങളുടെ നിരാശക്ക് ആക്കം കൂട്ടുന്നത് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ അവഗണന കാരണം റായ്ച്ചൂരിന് മുമ്പ് ഒരു ഐഐടി നഷ്ടപ്പെട്ടിരുന്നുവെന്നും പിന്നീട് അത് മറ്റൊരിടത്ത് സ്ഥാപിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു, എയിംസ് വിഷയത്തിൽ സമാനമായ കാലതാമസം അനുവദിക്കില്ല. ജില്ലയിലുടനീളമുള്ള മഠങ്ങളും സമുദായ നേതാക്കളും പ്രസ്ഥാനത്തിന് പൂർണ്ണ പിന്തുണ നൽകുന്നത് തുടരുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. എയിംസ് നിർദ്ദേശത്തിന് ഉടൻ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക ഉദ്യോഗസ്ഥർ വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

