സ്വന്തം ഭൂമിക്കായി 35 വർഷത്തെ കാത്തിരിപ്പ്; വയോധികക്കായി അയൽവാസികൾ മന്ത്രിക്ക് മുന്നിൽ
text_fieldsഗിരിജയുടെ പ്രശ്നവുമായി എത്തിയ അയൽവാസി സ്ത്രീകളുമായി മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ സംസാരിക്കുന്നു
മംഗളൂരു: സർക്കാർ അനുവദിച്ച ഭൂമി സ്വന്തമാക്കാൻ 35 വർഷമായി കാത്തിരിപ്പ് തുടരുന്ന ദരിദ്രയും വയോധികയുമായ വിധവക്ക് നീതി തേടി അയൽവാസി സ്ത്രീകൾ മന്ത്രിയുടെ മുന്നിലെത്തി. ഉഡുപ്പി താലൂക്കിലെ ബഡഗബെട്ടു ഗ്രാമ വാസി ഗിരിജ ഷെട്ടിഗാറിന്റെ പ്രശ്നവുമായി അയൽവാസി സലാഹുദ്ദീന്റെ കുടുംബത്തിലെ സ്ത്രീകളാണ് ഉഡുപ്പി ജില്ല ചുമതലയുള്ള വനിത-ശിശു വികസന മന്ത്രി ലക്ഷ്മി ആർ ഹെബ്ബാൾക്കറെ സമീപിച്ചത്. ഭർത്താവിന്റെ മരണശേഷം വാടക വീട്ടിലാണ് ഗിരിജ താമസിക്കുന്നത്. 1989 ൽ സർക്കാർ ഭവന പദ്ധതിയിൽ അവർക്ക് അഞ്ച് സെന്റ് ഭൂമി അനുവദിക്കുകയും പട്ടയം നൽകുകയും ചെയ്തിരുന്നു. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ഭൂമി കൈമാറാൻ തടസ്സം ഉന്നയിച്ചു.
ഭൂമി സംരക്ഷിത വനമേഖലയിൽ വരുന്നതാണെന്ന് അവകാശപ്പെട്ടാണിത്. ദിവസക്കൂലിക്കാരിയായ ഗിരിജയുടെ സഹായത്തിന് ആരുമെത്തിയില്ല. ഭൂമി സ്വന്തമായാൽ ഗിരിജക്ക് വീട് നിർമ്മിക്കാൻ അഭ്യുദയകാംക്ഷികൾ തയ്യാറാണെന്ന് അയൽവാസി സ്ത്രീകൾ മന്ത്രിയെ അറിയിച്ചു. ഗിരിജയുടെ പ്രശ്നം പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയ മന്ത്രി ഹെബ്ബാൾക്കർ മത വിദ്വേഷം പരത്തുന്ന ബി.ജെ.പിക്ക് ഈ സ്ത്രീകൾ മാതൃകയാവണമെന്ന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

