50 പി.യു കോളജുകള്‍ കൂടി തുടങ്ങും; കൂടുതലും ഗ്രാമങ്ങളില്‍
text_fieldsബംഗളൂരു: സംസ്ഥാനത്ത് 50 സര്‍ക്കാര്‍ പി.യു കോളജുകള്‍ കൂടി തുടങ്ങാന്‍ തീരുമാനം. ഇതിൽ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളിലാണ് വരുക. ഗ്രാമപ്രദേശങ്ങളില്‍ ഉന്നതപഠനത്തിന് മതിയായ സൗകര്യങ്ങളില്ലാത്തത് ചൂണ്ടിക്കാട്ടി എം.എല്‍.എമാരും വിവിധ സംഘടനപ്രവര്‍ത്തകരും കൂടുതല്‍ കോളജുകള്‍ അനുവദിക്കണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു. പത്താം ക്ലാസ് പഠനത്തിനുശേഷം ഉന്നതവിദ്യാഭ്യാസത്തിന് അവസരമില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്തുന്ന സാഹചര്യമാണ് ഇവിടങ്ങളിൽ. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം കുറവുള്ള 13 ജില്ലകളിലാണ് പുതിയ കോളജുകള്‍ വരിക. ഇതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.
അടുത്ത വര്‍ഷത്തോടെ കെട്ടിടനിര്‍മാണം ഉള്‍പ്പെടെയുള്ള ആദ്യഘട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. മുഴുവന്‍ കോളജുകളും ആധുനിക സൗകര്യങ്ങളുള്ളവയായിരിക്കും. ചില ഗ്രാമമേഖലകളില്‍ സ്വകാര്യ കോളജുകളുണ്ടെങ്കിലും വലിയ തുക ഫീസായി നല്‍കണം. ഗ്രാമങ്ങളിലെ ബഹുഭൂരിപക്ഷം പേര്‍ക്കും ഈ തുക കണ്ടെത്താന്‍ കഴിയില്ല. അതേസമയം, പുതിയ കോളജുകള്‍ തുടങ്ങുന്നതിനൊപ്പം നിലവിലുള്ള കോളജുകളില്‍ അധ്യാപകരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ സംഘടനകള്‍ ആവശ്യപ്പെട്ടു. ഒട്ടുമിക്ക കോളജുകളിലും പല വിഷയങ്ങള്‍ക്കും അധ്യാപകരില്ല. നാലുവര്‍ഷത്തോളമായി പി.യു കോളജുകളിലേക്ക് നിയമനങ്ങള്‍ നടന്നിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
നേരത്തേ ഗ്രാമപ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉറപ്പാക്കാന്‍ വിവിധ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചിരുന്നു. വ്യക്തികളുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ സ്കൂളുകള്‍ നവീകരിക്കുന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ വകുപ്പ് സ്വകാര്യ കമ്പനിയുമായി കരാറൊപ്പിട്ടത്. ബി.ബി.എം.പി പരിധിയിൽ ആകെ 15 പ്രീയൂനിവേഴ്സിറ്റി കോളജുകളും (ആകെ 4,398 വിദ്യാർഥികൾ) നാല് ഡിഗ്രി കോളജുകളും (ആകെ 1,104 വിദ്യാർഥികൾ) ആണുള്ളത്. 71 വിദ്യാർഥികളുള്ള രണ്ട് പോസ്റ്റ് ഗ്രാേജ്വറ്റ് കോളജുകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.