ഗോവയിൽ വിദേശികളെ ശല്യപ്പെടുത്തി; മൂന്ന് മൈസൂരു സ്വദേശികൾ അറസ്റ്റിൽ
text_fieldsപ്രതികളെ അറസ്റ്റ് ചെയ്തപ്പോൾ
ബംഗളൂരു: ഗോവയിൽ വിദേശികളെ ശല്യപ്പെടുത്തിയെന്നാരോപിച്ച് മൈസൂരു ജില്ലയിലെ പെരിയപട്ടണയിൽനിന്ന് മൂന്നുപേരെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. പെരിയപട്ടണ റാവണ്ടൂർ ഹോബ്ലിയിലെ ബൊഗനഹള്ളി നിവാസികളായ ബി.ആർ. കാർത്തിക് (28), ബി.എൻ. സന്തോഷ് (33), ബി.എൻ. രവി (31) എന്നിവരാണ് അറസ്റ്റിലായത്.
മൂന്നുപേർ സ്ത്രീകളെ ഉപദ്രവിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്നാണ് പൊലീസ് നടപടി. വടക്കൻ ഗോവയിലെ അരാംബോൾ ബീച്ചിൽ വിദേശ സ്ത്രീകൾ സഞ്ചരിക്കുന്നതും മൂന്ന് പ്രതികൾ അവരോടൊപ്പം ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. പുരുഷന്മാർ സ്ത്രീകളുടെ കൈകൾ പിടിച്ച് തോളിലും അരയിലും കൈകൾ വെച്ചപ്പോൾ സ്ത്രീകൾ അസ്വസ്ഥരാകുന്നതും ദൃശ്യമാണ്.
വിഡിയോയുടെ അടിസ്ഥാനത്തിൽ ഗോവ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് മാൻഡ്രേം പൊലീസ് ബംഗളൂരുവിൽനിന്നും മൈസൂരുവിൽനിന്നും മൂന്ന് പ്രതികളെ കണ്ടെത്തി പ്രാദേശിക പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 74, 124(2) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് മാൻഡ്രേം പൊലീസ് ഇൻസ്പെക്ടർ ഗിരേന്ദ്ര ജെ. നായിക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

