പയ്യന്നൂരിലെ ആഭരണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച കേസിൽ നിർണായക വഴിത്തിരിവ്
text_fieldsമംഗളൂരു: മഹാരാഷ്ട്രയിൽനിന്ന് പയ്യന്നൂരിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ആഭരണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ സുധീർ കുമാർ
റെഡ്ഡി പറഞ്ഞു. തലശ്ശേരി സ്വദേശി ആർ.കെ.നിമിൽ (37), കുറ്റകൃത്യത്തിന് ശേഷം പ്രതികൾക്ക് അഭയം നൽകിയ കുടക് ജില്ലയിലെ അക്കത്തൂർ സ്വദേശി ഇർഷാദ് (40), കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം നൽകിയതായി ആരോപിക്കപ്പെടുന്ന മടിക്കേരി സ്വദേശി മുസ്തഫ (49) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 29 നാണ് സംഭവം. പ്രതികൾ ഇരയുടെ കാർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി വാഹനവും സ്വർണാഭരണങ്ങളുമായി രക്ഷപ്പെടുകയായിരുന്നു. കവർച്ചയിൽ ഉൾപ്പെട്ടതായി കരുതപ്പെടുന്ന നാല് വാഹനങ്ങളിൽനിന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇന്നോവ ക്രിസ്റ്റ പനമ്പൂർ പൊലീസ് പിടിച്ചെടുത്തു.
കവർച്ചയിൽ നേരിട്ട് പങ്കെടുത്ത 14 പേരും പ്രതികളെ സഹായിച്ച മറ്റ് രണ്ട് പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന് കമീഷണർ പറഞ്ഞു. പ്രതികളെല്ലാം കേരളത്തിലും കുടക് ജില്ലയിലും നിന്നുള്ളവരാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. അറസ്റ്റിലായ മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കി. ശേഷിക്കുന്ന പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
കണ്ണൂർ ജില്ലയിലെ ചാല മേഖലയിൽനിന്നാണ് പനമ്പൂർ പൊലീസ് ഇൻസ്പെക്ടർ സലീം അബ്ബാസിന്റെ നേതൃത്വത്തിലുള്ള സംഘം നിമിലിനെ അറസ്റ്റ് ചെയ്തത്. മടിക്കേരിക്ക് സമീപമുള്ള മൂർനാട് ജങ്ഷനിലെ ലയൺസ് ക്ലബ്ബിന് സമീപത്തുനിന്ന് മുസ്തഫയെ എസ്.ഐ. ഗ്യാനശേഖറിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു.
മംഗളൂരു നോർത്ത് ഡിവിഷൻ അസി. പൊലീസ് കമ്മീഷണർ കെ.ശ്രീകാന്ത് , സിറ്റി സി.സി.ബി എ.സി.പി മനോജ് കുമാർ നായിക് എന്നിവരുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നതെന്ന് കമീഷണർ പറഞ്ഞു. ബാക്കിയുള്ള പ്രതികളെ കണ്ടെത്താനുള്ള യജ്ഞത്തിന് ഇൻസ്പെക്ടർ സലീം അബ്ബാസ്, എസ്.ഐമാരായ കെ.ടി. ശ്രീകല, ജ്ഞാനശേഖർ, സിറ്റി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ട്.
പയ്യന്നൂരിൽ ജ്വല്ലറി നടത്തുന്ന വികാസ് സുബ്ബുറാവു ധനവാഡെ മഹാരാഷ്ട്രയിൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം ഭാര്യയോടും മകനോടും ഒപ്പം മടങ്ങുമ്പോൾ സൂരത്ക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബൈക്കംപടിയിലെ ദ്വാര ഹോട്ടലിന് സമീപം ദേശീയപാത 66 ൽ മുഖംമൂടി ധരിച്ച ഏഴ് മുതൽ എട്ടുവരെ പേരടങ്ങുന്ന സംഘം അവരുടെ കാർ തടഞ്ഞു. അക്രമികൾ കുടുംബത്തെ വാഹനത്തിൽനിന്ന് ബലമായി ഇറക്കിവിട്ട ശേഷം കാറും 180 ഗ്രാം സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞു.
ധനവാഡെയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, പനമ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കമ്മീഷണർ സുധീർ കുമാർ റെഡ്ഡിയുടെ മേൽനോട്ടത്തിൽ മൂന്ന് പ്രത്യേക സംഘങ്ങൾ രൂപവത്കരിക്കുകയും ചെയ്തു. അന്വേഷണത്തിനിടെ മോഷ്ടിച്ച കാർ ബണ്ട്വാളിൽ നിന്ന് പൊലീസ് കണ്ടെത്തി, ഇത് കേസിൽ കൂടുതൽ വഴിത്തിരിവുകൾക്ക് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

