മംഗളൂരുവിൽ രണ്ടാഴ്ചക്കിടെ മയക്കുമരുന്ന് കേസിൽ 25 അറസ്റ്റ്
text_fieldsകമീഷണർ സുധീർ കുമാർ റെഡ്ഢി
മംഗളൂരു: മയക്കുമരുന്ന് വിൽപനക്കെതിരായ നടപടികൾ ശക്തമാക്കിയ മംഗളൂരു സിറ്റി പൊലീസ് നവംബർ 30നും ഡിസംബർ 14നും ഇടയിൽ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) ആക്ട് പ്രകാരം 25 പേരെ അറസ്റ്റ് ചെയ്തതായി കമീഷണർ സുധീർ കുമാർ റെഡ്ഢി പറഞ്ഞു.12 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 685.6 ഗ്രാം എം.ഡി.എം.എയും 1.5 കിലോ കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പരാതിക്കാരെ തിരിച്ചറിയാനാവാത്ത വിധത്തിൽ പൗരന്മാർക്കും വിദ്യാർഥികൾക്കും പങ്കിടാൻ പ്രാപ്തമാക്കുന്നതിനായി അവതരിപ്പിച്ച ക്യു.ആർ കോഡ് സംവിധാനത്തിന് പ്രോത്സാഹജനകമായ പ്രതികരണം ലഭിച്ചതായി കമീഷണർ വെളിപ്പെടുത്തി. ഈ സംവിധാനത്തിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിരവധി അറസ്റ്റുകൾ നടന്നിട്ടുണ്ട്. ഇത് മയക്കുമരുന്ന് വിൽപനക്കാർക്ക് ചുറ്റുമുള്ള കുരുക്ക് മുറുക്കാൻ പൊലീസിനെ സഹായിക്കുന്നു. ഈ വർഷം ഡിസംബർ 14 വരെ പൊലീസ് 107 മയക്കുമരുന്ന് കടത്ത് കേസുകൾ രജിസ്റ്റർ ചെയ്തു.
219 പ്രതികളാണ് അറസ്റ്റിലായത്. മയക്കുമരുന്ന് ഉപയോഗത്തിന് 562 കേസുകൾ രജിസ്റ്റർ ചെയ്തു. 671 പേരെ അറസ്റ്റ് ചെയ്തു. ഈ വർഷം നടത്തിയ റെയ്ഡുകളിൽ 88.7 ലക്ഷം രൂപയുടെ കഞ്ചാവ്, 1.2 കോടി രൂപയുടെ എം.ഡി.എം.എ, 87,000 രൂപയുടെ എം.ഡി.എം.എ ഗുളികകൾ എന്നിവയുൾപ്പെടെ വലിയ അളവിൽ മയക്കുമരുന്ന് പൊലീസ് പിടിച്ചെടുത്തു. 1.7 ലക്ഷം രൂപയുടെ ചരസ്, 94.7 ലക്ഷം രൂപയുടെ ഹൈഡ്രോ-വീഡ് കഞ്ചാവ്, 50,000 രൂപയുടെ മെത്താംഫെറ്റാമൈൻ, 6,800 രൂപയുടെ ഭാങ് ചോക്ലറ്റുകൾ, 1.9 ലക്ഷം രൂപയുടെ കൊക്കെയ്ൻ, 9,000 രൂപയുടെ കറുപ്പ് എന്നിവയാണ് മറ്റ് റെയ്ഡുകളിൽ ഉൾപ്പെടുന്നത്.
2024ൽ 88 കേസുകളിലായി 160 കച്ചവടക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 1,026 ഉപഭോഗ കേസുകൾ രജിസ്റ്റർ ചെയ്ത് 1,244 പേരെ അറസ്റ്റ് ചെയ്തു. 2023ൽ 94 കേസുകളിലായി 199 കച്ചവടക്കാരെ അറസ്റ്റ് ചെയ്തു. 619 ഉപഭോഗ കേസുകൾ രജിസ്റ്റർ ചെയ്ത് 749 പേരെ അറസ്റ്റ് ചെയ്തു. വിദ്യാർഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി കോളജുകളിൽ റാൻഡം മയക്കുമരുന്ന് പരിശോധനയും പൊലീസ് ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ 100 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടുത്തിയിരുന്നു.
അവിടെ 6,000 വിദ്യാർഥികളെ പരിശോധിച്ചു. 20 വിദ്യാർഥികൾ ലഹരിക്ക് അടിമകളായിരുന്നു. അവർക്ക് കൗൺസലിങ് നൽകി. അടുത്ത ഘട്ടത്തിൽ അവരെ തുടർ പരിശോധനകൾക്ക് വിധേയമാക്കും.
റാൻഡം പരിശോധന തുടരുമെന്നും ലഹരിവസ്തുക്കളുടെ ദുരുപയോഗം പ്രാരംഭ ഘട്ടത്തിൽ തന്നെ തടയുന്നതിന് പ്രവേശന സമയത്ത് മയക്കുമരുന്ന് പരിശോധനകൾ നടത്താൻ കോളജുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കമീഷണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

