തിരുനെൽവേലി എക്സ്പ്രസ് ട്രെയിനിൽ നിന്ന് 201 മൊബൈൽ ഫോണുകൾ പിടികൂടി
text_fieldsപിടിച്ചെടുത്ത മൊബൈൽ ഫോണുകളുമായി റെയിൽവേ പൊലീസ്
മംഗളൂരു: മംഗളൂരു ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രത്യേക നിരീക്ഷണ പരിശോധനക്കിടെ ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) 19578 നമ്പർ ജാംനഗർ-തിരുനെൽവേലി ജങ്ഷൻ എക്‌സ്പ്രസിൽ നിന്ന് ഏകദേശം 10.05 ലക്ഷം രൂപ വിലമതിക്കുന്ന 201 ഉപയോഗിച്ച മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.
അടുത്ത കേരള നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പണം, സ്വർണം, ഇലക്ട്രോണിക് വസ്തുക്കൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ ട്രെയിനുകൾ വഴി നിയമവിരുദ്ധമായി കൊണ്ടുപോകുന്നത് തടയുക എന്ന ലക്ഷ്യത്തോടെയുള്ള തീവ്രമായ നിരീക്ഷണത്തിന്റെ ഭാഗമായ പരിശോധനയിലാണ് ഫോണുകൾ കണ്ടെത്തിയത്.
പ്ലാറ്റ്‌ഫോം നമ്പർ മൂന്നിൽ ജനറൽ കോച്ചിൽ പരിശോധിക്കുമ്പോൾ മുകളിലെ ലഗേജ് റാക്കിൽ മൂന്ന് ബാഗുകൾ കണ്ടെത്തി. സംശയത്തിന്റെ പേരിൽ പരിശോധിച്ചപ്പോൾ വിവിധ ബ്രാൻഡുകളിലായി ഉപയോഗിച്ച മൊബൈൽ ഫോണുകൾ കണ്ടെത്തി. ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിൾ സുജീഷും കോൺസ്റ്റബിൾ രാമകൃഷ്ണയും ചേർന്നാണ് പരിശോധന നടത്തിയത്. അവകാശികൾ ആരും സ്ഥലത്തില്ലാത്തതിനാൽ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് രണ്ട് സ്വതന്ത്ര സാക്ഷികളുടെ സാന്നിധ്യത്തിൽ ഒരു പിടിച്ചെടുക്കൽ മഹസറിന് കീഴിൽ ഫോണുകൾ പിടിച്ചെടുത്തു.
ബാഗുകൾ കണ്ടെത്തിയ സമയത്ത് കോച്ചിൽ സംശയിക്കപ്പെടുന്ന രണ്ട് വ്യക്തികളുടെ സാന്നിധ്യം ശരീരത്തിൽ ധരിച്ചിരുന്ന കാമറ ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് കണ്ടെത്തിയതായി ആർ.പി.എഫ് അറിയിച്ചു. ക്രൈം ഇന്റലിജൻസ് ബ്രാഞ്ചുമായും ഡിവിഷനൽ ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡുമായും ഏകോപിപ്പിച്ച് സംഭവത്തിൽ ഉൾപ്പെട്ട വ്യക്തികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

