17കാരൻ ആത്മഹത്യക്കുമുമ്പ് പിതാവിനെ വെടിവെച്ചിരുന്നു; മെഡിക്കൽ റിപ്പോർട്ട്
text_fieldsവസന്ത്, മോക്ഷ്
മംഗളൂരു: രാമകുഞ്ചയിൽ കൗമാരക്കാരൻ വെടിയേറ്റുമരിച്ച സംഭവവുമായി ബന്ധപ്പെട്ട മെഡിക്കൽ റിപ്പോർട്ടിൽനിന്ന് സ്ഫോടനാത്മകമായ വിശദാംശങ്ങൾ പുറത്തുവന്നു. ആൺകുട്ടി പിതാവിനെ വെടിവെച്ച് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട് സ്ഥിരീകരിച്ചു. ജനുവരി 24ന് രാമകുഞ്ച ഗ്രാമത്തിലായിരുന്നു സംഭവം. രാമകുഞ്ചയിലെ പാടെ നിവാസികളായ വസന്ത് അമീനിന്റെയും ജയശ്രീയുടെയും മകനായ മോക്ഷാണ് (17) വീട്ടിൽ വെടിയേറ്റ് മരിച്ചത്. കുടുംബ വഴക്കിനെത്തുടർന്ന് മോക്ഷ് സ്വയം വെടിവെച്ച് മരിച്ചെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ.
എന്നാൽ, തുടർന്നുള്ള വൈദ്യപരിശോധനയിൽ മോക്ഷിന്റെ പിതാവ് വസന്ത് അമീനിനും വെടിയേറ്റതായി സ്ഥിരീകരിച്ചു. കേസ് ആദ്യം പുറത്തുവന്നപ്പോൾ കുടുംബ വഴക്കിനിടെ മോക്ഷ് പിതാവിന്റെ വയറ്റിൽ കത്തികൊണ്ട് കുത്തിയെന്നും പിന്നീട് പിതാവിന്റെ ലൈസൻസുള്ള എസ്.ബി.ബി.എൽ തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ചു എന്നുമാണ് റിപ്പോർട്ട് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
വസന്ത് അമീൻ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടക്കത്തിൽ കരുതിയതുപോലെ വയറിനേറ്റ മുറിവ് കത്തികൊണ്ടല്ല, വെടിയേറ്റതാണെന്ന് വിശദമായ മെഡിക്കൽ പരിശോധനയിൽ ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനുശേഷം അദ്ദേഹം സുഖംപ്രാപിച്ച് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു. ബംഗളൂരുവിലെ എഫ്.എസ്.എല്ലിൽനിന്നുള്ള ഫോറൻസിക് റിപ്പോർട്ട് ഇപ്പോഴും കാത്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഭർത്താവ് വസന്ത് മകനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് മോക്ഷിന്റെ മാതാവ് ജയശ്രീ നേരത്തേ പരാതി നൽകിയിരുന്നു. ഫോറൻസിക് റിപ്പോർട്ട് സമർപ്പിച്ചതിനുശേഷം മാത്രമേ സംഭവങ്ങളുടെ കൃത്യമായ ലക്ഷ്യവും ക്രമവും വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

