ക്ഷേത്രത്തിൽ പോയ 15കാരൻ മരിച്ച നിലയിൽ; പുലി ആക്രമിച്ചതെന്ന് സൂചന
text_fieldsസുമന്ത്
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ ബെൽത്തങ്ങാടിക്കടുത്ത നള ക്ഷേത്രത്തിലെ ധനുപൂജയിൽ പങ്കെടുക്കാൻ ബുധനാഴ്ച പുലർച്ച വീട്ടിൽനിന്ന് പോയ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കുവെട്ടു ഗ്രാമത്തിലെ സംബോല്യ ബാരമേലു നിവാസിയായ സുബ്രഹ്മണ്യ നായിക്കിന്റെ മകനും ഗെരുക്കാട്ടെ ഗവ. ഹൈസ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമായ സുമന്താണ് (15) മരിച്ചത്.
സുമന്തും മറ്റ് രണ്ട് കുട്ടികളും ധനുപൂജക്കായി ദിവസവും നളക്ഷേത്രത്തിൽ പോകാറുണ്ടായിരുന്നു. ബുധനാഴ്ച പുലർച്ച നാല് മണിയോടെ സുമന്ത് വീട്ടിൽനിന്ന് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. എന്നാൽ, പ്രതീക്ഷിച്ച സമയത്ത് എത്താതിരുന്നപ്പോൾ മറ്റു കുട്ടികൾ കാത്തുനിൽക്കാതെ പോയി. പിന്നീട് കുട്ടികൾ വീട്ടിലേക്ക് വിളിച്ചപ്പോഴാണ് അതിരാവിലെ ക്ഷേത്രത്തിലേക്ക് പോയതായി അറിഞ്ഞത്.
സുമന്ത് ക്ഷേത്രത്തിൽ എത്തിയിട്ടില്ലെന്ന് അറിഞ്ഞ കുടുംബവും നാട്ടുകാരും തെരച്ചിൽ നടത്തിയപ്പോൾ വഴിയിലെ കുളത്തിന് സമീപം രക്തക്കറ കണ്ടെത്തി. തുടർന്ന് പൊലീസ്, വനം വകുപ്പ്, ഫയർ ആൻഡ് എമർജൻസി സർവിസസ് എന്നിവർ നടത്തിയ തെരച്ചിൽ രാവിലെ 11.30 ഓടെ സുമന്തിന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി. തലയിൽ ഗുരുതരമായ പരിക്കുകൾ കണ്ടതിനെത്തുടർന്ന് മരണത്തെക്കുറിച്ച് നിരവധി സംശയങ്ങൾ ഉയർന്നു. പുലി ഇറങ്ങുന്ന പ്രദേശമായതിനാൽ കുട്ടി അക്രമത്തിന് ഇരയായതായി സംശയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

