109 കിലോ കഞ്ചാവ് പിടികൂടി
text_fieldsബംഗളൂരു: നഗരത്തിൽ മൂന്ന് കേസുകളിലായി 109 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. ഗോവിന്ദരാജ നഗറിൽ ഗുണ്ടയിൽനിന്ന് 25 ലക്ഷം വിലമതിക്കുന്ന 43 കിലോ കഞ്ചാവ് പിടികൂടി. പാക്ക് ചെയ്ത് കാറിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പട്ടേഗര പാളയ ദൊഡ്ഡ മോറിയിൽവെച്ച് പൊലീസ് പിടികൂടിയത്.
പിടിയിലായ പ്രതി മുബാറക് (36) ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും ഇയാൾക്കെതിരെ ബനശങ്കരി പൊലീസ് സ്റ്റേഷനിൽ കവർച്ചയടക്കം 23 ക്രിമിനൽ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. എച്ച്.എസ്.ആർ ലേഔട്ടിൽ കഞ്ചാവ് വിൽക്കുകയായിരുന്ന മറ്റൊരു യുവാവിനെ പൊലീസ് വളഞ്ഞിട്ട് പിടികൂടി. ഇയാളിൽനിന്ന് 62 കിലോ കഞ്ചാവ് പിടികൂടി. വിൽപനക്കായി സ്വന്തം വാഹനത്തിൽ എത്തിച്ചതായിരുന്നു കഞ്ചാവ്.
വാഹനവും മൊബൈൽ ഫോണും അടക്കമുള്ള വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തു. പ്രതിക്കെതിരെ നേരത്തേ ഏഴു കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. മൂന്നാമത്തെ കേസിൽ ജി.എം പാളയയിലെ വീരാഞ്ജനേയ സ്വാമി ക്ഷേത്ര പരിസരത്തുനിന്ന് സെൻട്രൽ ക്രൈം ബ്യൂറോയുടെ ആന്റി നാർകോട്ടിക്സ് സ്ക്വാഡ് രണ്ടുപേരെ കഞ്ചാവുമായി പിടികൂടി. ഇവരിൽനിന്ന് 4.18 കിലോ കഞ്ചാവ്, മൊബൈൽ ഫോൺ, ഇരുചക്ര വാഹനം എന്നിവ പിടിച്ചെടുത്തു. പ്രതികൾ ഒഡിഷയിൽനിന്നും ആന്ധ്രയിൽനിന്നുമാണ് കഞ്ചാവെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

