Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2017 8:24 PM IST Updated On
date_range 11 April 2017 8:24 PM ISTവകുപ്പുകളുടെ ഒത്തുകളി; പൂട്ടിയ ബിയർ പാർലറുകൾ വീണ്ടും തുറന്നു
text_fieldsbookmark_border
മാനന്തവാടി: ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ മദ്യശാലകളുടെ പ്രവർത്തനം തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ അടച്ചുപൂട്ടിയ ബിയർ പാർലറുകൾ വീണ്ടും തുറന്നു. പൊതുമരാമത്ത്, എക്സൈസ് വകുപ്പുകൾ തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്ന ആരോപണം ഉയർന്നിട്ടുണ്ട്. അധികൃതരുടെ നടപടിയിൽ പ്രതിഷേധം ഉയർന്നു തുടങ്ങിയിട്ടുണ്ട്. മാർച്ച് 31ന് അടച്ചു പൂട്ടിയ മാനന്തവാടിയിലെ രണ്ട് ബിയർ, വൈൻ പാർലറുകളാണ് കഴിഞ്ഞദിവസം മുതൽ പ്രവർത്തനമാരംഭിച്ചത്. തലശ്ശേരി- ബാവലി റോഡ് ദേശീയ, സംസ്ഥാന ഹൈവേയിൽെപടാത്തതിനാലാണ് ബിയർ പാർലർ തുറക്കാൻ അനുമതി ലഭിച്ചതെന്നാണ് ഉടമകളുടെ വാദം. കണ്ണൂർ, തലശ്ശേരി ബാവലി റോഡ് എസ്.എച്ച് 59 സ്റ്റേറ്റ് ഹൈവേയായി പ്രപ്പോസൽ സമർപ്പിച്ചിട്ടുണ്ടെങ്കിലും െഗസറ്റ് വിജ്ഞാപനം ഇതുവരെയായി പുറത്തിറങ്ങിയിട്ടില്ലെന്നാണ് പാർലർ ഉടമകൾ നൽകിയ വിവരാവകാശത്തിന് പൊതുമരാമത്ത് വകുപ്പ് റോഡുകളും, പാലങ്ങളും ചീഫ് എൻജിനീയർ ഓഫിസിൽ നിന്ന് ലഭിച്ച മറുപടി. എസ്.എച്ച് 59 ആയി നിർദേശിച്ചിരിക്കുന്ന ഹൈവേയിൽ ജില്ലയിൽനിന്ന് ഉൾപെടുന്ന ബോയ്സ് ടൗൺ മുതൽ മാനന്തവാടി, പനമരം വഴി കൈനാട്ടി വരെയുള്ള റോഡ് നിലവിൽ കേരള ഹൈവേ പ്രൊട്ടക്ഷൻ ആക്ട് 2000 പ്രകാരം കേരള ഗവൺമെൻറ് മേജർ ജില്ല റോഡായാണ് തരം തിരിച്ചിരിക്കുന്നതെന്ന് മറുപടിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഈ മറുപടി എക്സൈസ് ഉദ്യോഗസ്ഥർക്ക് നൽകിയാണ് ബിയർ, വൈൻ പാർലറുകൾ പ്രവർത്തിപ്പിക്കാൻ അനുമതി നേടിയിരിക്കുന്നത്. സംസ്ഥാന പാതയായി പൊതുമരാമത്ത് വകുപ്പ് നൽകിയ ലിസ്റ്റ് പ്രകാരം ഈ റോഡരികിൽ മുമ്പ് പ്രവർത്തിച്ചിരുന്ന കള്ള്ഷാപ്പുകളിൽ ചിലതും വരും ദിവസങ്ങളിൽ ജില്ലയിൽ തുറന്നേക്കും. അതേസമയം, സംസ്ഥാന പൊതുമരാമത്ത് വകുപ്പിെൻറ ഔദ്യോഗിക വെബ്സൈറ്റിലും ഗൂഗിൾ മാപ്പിലും ഈ റോഡിനെ സംസ്ഥാന പാതയായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, ജില്ലയിലെ മുഴുവൻ പൊതുമരാമത്ത് ജീവനക്കാരും ഈ റോഡ് സംസ്ഥാന പാതയാണെന്നാണ് പറയുന്നത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മാർച്ച് 31ന് എക്സൈസ് വകുപ്പ് ജില്ലയിലെ ദേശീയ-സംസ്ഥാന പാതകൾ ഏതൊക്കെയെന്ന് പൊതുമരാമത്ത് വകുപ്പിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ഈ രണ്ട് ബിയർ പാർലറുകളും എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അടച്ചു പൂട്ടിയത്. പിന്നീട് ബാർ ഉടമകളും ഇരു വകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയെ തുടർന്നാണ് ‘ജില്ല മേജർ റോഡ്’ ആയി മാറിയതെന്ന് ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story