Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവയനാടിന്‍െറ...

വയനാടിന്‍െറ പാരിസ്ഥിതിക മേഖലക്ക് ഗുണമായേക്കുമെന്ന് വിലയിരുത്തല്‍

text_fields
bookmark_border
കല്‍പറ്റ: കള്ളപ്പണത്തിന്‍െറ ഒഴുക്ക് തടയുകയെന്ന ലക്ഷ്യത്തോടെ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി വയനാടിന്‍െറ പാരിസ്ഥിതിക മേഖലക്ക് ഗുണകരമാകുമെന്ന് വിലയിരുത്തല്‍. കഴിഞ്ഞ രണ്ടു ദശകത്തിനിടെ റിയല്‍ എസ്റ്റേറ്റ്, റിസോര്‍ട്ട് മാഫിയകള്‍ വെട്ടിവെളുപ്പിച്ച ജില്ലയുടെ പാരിസ്ഥിതികമായ വീണ്ടെടുപ്പിനുള്ള ശ്രമങ്ങള്‍ക്ക് ഈ നീക്കം ആക്കം കൂട്ടുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരടക്കം പ്രതീക്ഷവെക്കുന്നു. നോട്ടുകള്‍ പൊടുന്നനെ പിന്‍വലിച്ചതു കാരണം ജനം ഏറെ ബുദ്ധിമുട്ടുന്നത് യാഥാര്‍ഥ്യമാണെങ്കിലും വലിയൊരളവില്‍ കള്ളപ്പണത്തിന്‍െറ ഒഴുക്കു തടയാന്‍ ഇതുപകരിക്കുമെന്ന തോന്നലിലാണിവര്‍. വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഈ തീരുമാനം ഒരുപരിധിവരെ നന്നായെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്‍റ് എന്‍. ബാദുഷ പറഞ്ഞു. ‘ഇവിടുത്തെ മണ്ണും പ്രകൃതിയും കാലാവസ്ഥയുമൊക്കെ നാശത്തിന്‍െറ വക്കിലാണ്. അതിന് വലിയ അളവില്‍ കാരണമായത് കള്ളപ്പണം ഒഴുക്കി വയനാടിന്‍െറ പച്ചപ്പിനെ വിലക്കെടുത്ത് നശിപ്പിക്കുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ ചെയ്തികളാണെന്നതില്‍ സംശയമില്ല. അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ക്കെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി ഹൈകോടതിയില്‍ കേസ് നല്‍കിയിരുന്നു. ജില്ലയിലെ പ്രധാന നഗരങ്ങളിലെ ബഹുനില കെട്ടിടങ്ങളില്‍ ഒന്നുപോലും ഇവിടത്തുകാരുടേതല്ല എന്നതാണ് ശ്രദ്ധേയം. കാല്‍നൂറ്റാണ്ടായി പുറത്തുനിന്നുള്ള കള്ളപ്പണത്തിന്‍െറ മലവെള്ളപ്പാച്ചിലിലാണ് വയനാട് തകര്‍ന്നത്. വയനാട്ടില്‍ കുന്നിടിച്ചും വനം കൈയേറിയുമൊക്കെ കൂണുപോലെ മുളച്ചുപൊന്തുന്ന റിസോര്‍ട്ടുകളില്‍ സിംഹഭാഗവും ഈ രീതിയില്‍ നിര്‍മിക്കപ്പെട്ടവയാണ്. ക്രഷറുകളും ക്വാറികളുമൊക്കെ പലതും പ്രവര്‍ത്തിക്കുന്നതും അതുപോലത്തെന്നെ. വയനാട്ടിലെ പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രധാന ശക്തി കള്ളപ്പണമാണ്. അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാറിന്‍െറ ഈ തീരുമാനം വയനാടിന്‍െറ പരിസ്ഥിതി സംരക്ഷണത്തില്‍ കാര്യമായി പ്രതിഫലിക്കുമെന്നാണ് പ്രകൃതി സംരക്ഷണ സമിതിയുടെ പ്രതീക്ഷ. ജില്ലക്ക് പുറത്തുനിന്നുള്ള കള്ളപ്പണത്തിന്‍െറ ക്രമാതീതമായ ഒഴുക്കാണ് വയനാടിന്‍െറ പച്ചപ്പ് വ്യാപകമായി വെട്ടിവെളുപ്പിക്കുന്നതിന് ഇടയാക്കിയത്. വൈത്തിരി, തിരുനെല്ലി, നൂല്‍പുഴ, മൂപ്പൈനാട്, മേപ്പാടി, പടിഞ്ഞാറത്തറ തുടങ്ങി പാരിസ്ഥിതികമായി അതീവ പ്രാധാന്യമുള്ള പഞ്ചായത്തുകളില്‍ നൂറുകണക്കിന് ഏക്കര്‍ ഭൂമിയാണ് ഈ മാഫിയകള്‍ സ്വന്തമാക്കിയത്. വെട്ടിനിരത്തിയ ഇവിടങ്ങളിലെല്ലാം ഒരു മാനദണ്ഡവും പാലിക്കാതെ ബഹുനില കെട്ടിടങ്ങള്‍ നിര്‍മിച്ചതോടെ വയനാടിന്‍െറ പാരിസ്ഥിതിക സന്തുലനത്തിന് കോട്ടം സംഭവിച്ചു. കാലാവസ്ഥ വ്യതിയാനം പാരമ്യത്തിലത്തെി. ഒടുവില്‍ കേരളത്തില്‍ ഏറ്റവും മഴക്കുറവ് നേരിടുന്നതും രൂക്ഷമായ വരള്‍ച്ച അനുഭവപ്പെടുന്നതുമായ ജില്ലയായി വയനാട് മാറിയെന്ന് ബാദുഷ ചൂണ്ടിക്കാട്ടി. കുറഞ്ഞ വില കാണിച്ച് റിയല്‍ എസ്റ്റേറ്റ് മാഫിയ നടത്തിയ ഭൂമി രജിസ്ട്രേഷനുകളില്‍ ഇടപാടുകളില്‍ കള്ളപ്പണത്തിന്‍െറ സാന്നിധ്യമേറെയാണെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായിരുന്നില്ല. കാര്‍ഷിക വിളകള്‍ നശിച്ച് പ്രതിസന്ധിയിലായ വയനാടന്‍ കര്‍ഷകരില്‍നിന്ന് എസ്റ്റേറ്റുകളടക്കം വിലക്കെടുത്ത് വന്‍ വില നിര്‍ണയിച്ച് തുണ്ടംതുണ്ടമാക്കി വെട്ടിമുറിച്ച് വന്‍ വില നിര്‍ണയിച്ച് മറിച്ചു വില്‍ക്കുന്ന മാഫിയകളും സജീവമായിരുന്നു. ഇതോടെ വയനാട്ടിലെ ഭൂമിക്ക് വലിയ തോതില്‍ വില ഉയര്‍ന്നു. പാവപ്പെട്ട ആദിവാസികളും തോട്ടം തൊഴിലാളികളും ചെറുകിട കര്‍ഷകരും തിങ്ങിത്താമസിക്കുന്ന ജില്ലയില്‍ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഭൂമിയുടെ വിലയും ഉയര്‍ന്നതോടെ ഭൂരഹിതരായ ഒരുപാടുപേര്‍ക്ക് ഭൂമി വാങ്ങി വീടു നിര്‍മിക്കുകയെന്നത് സ്വപ്നം മാത്രമായി മാറുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story