Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകല്‍പറ്റയില്‍...

കല്‍പറ്റയില്‍ കാറ്റില്‍പറന്ന് കണക്കുകള്‍

text_fields
bookmark_border
കല്‍പറ്റ: കല്‍പറ്റയിലെ ജനവിധി സൃഷ്ടിച്ച അമ്പരപ്പ്് യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഇത്ര കനത്ത പരാജയം യു.ഡി.എഫിന്‍െറ നേര്‍ത്ത ചിന്തകളില്‍ പോലും ഉണ്ടായിരുന്നില്ല. ഇത്രയും തിളക്കമാര്‍ന്നൊരു ജയം എല്‍.ഡി.എഫും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വിജയ-പരാജയങ്ങളുടെ കാര്യകാരണങ്ങള്‍ തേടുന്ന ഇരുമുന്നണിയും ഒടുവില്‍ എത്തിച്ചേരുന്ന നിഗമനം സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള അന്തരം വോട്ടിങ്ങില്‍ കാര്യമായി സ്വാധീനം ചെലുത്തിയെന്നതാണ്. ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന സി.കെ. ശശീന്ദ്രന്‍െറ വ്യക്തിപ്രഭാവം വോട്ടായി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഇടതുമുന്നണി തന്ത്രം മെനഞ്ഞപ്പോള്‍ അടിത്തട്ടില്‍ അതുയര്‍ത്തിയ ഓളങ്ങള്‍ പ്രതിരോധിക്കുന്നതില്‍ യു.ഡി.എഫിന് പരാജയം സംഭവിച്ചതാണ് വന്‍ തോല്‍വിയിലേക്ക് വഴിയൊരുക്കിയത്. ചുരത്തിനുമുകളില്‍ ഇടതുതരംഗമൊന്നും ജയപരാജയങ്ങളെ സ്വാധീനിക്കാന്‍ തക്ക രീതിയിലുണ്ടായിരുന്നില്ളെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഉറച്ച യു.ഡി.എഫ് വോട്ടുകള്‍മാത്രം പോള്‍ ചെയ്താല്‍ മികച്ചവിജയം നേടാമായിരുന്ന രണ്ടു മണ്ഡലങ്ങളില്‍ ഇടതുമുന്നണി ജയിച്ചപ്പോള്‍ ജില്ലയില്‍ രാഷ്ട്രീയമായി യു.ഡി.എഫിനോട് അല്‍പമെങ്കിലും പൊരുതിനില്‍ക്കാന്‍ കഴിയുന്ന സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ഐക്യമുന്നണി മിന്നും ജയം നേടിയെടുത്തു. കല്‍പറ്റയില്‍ ഭരണവിരുദ്ധ വികാരത്തിലുപരി ശശീന്ദ്രന്‍ തരംഗമാണ് വിധി നിര്‍ണയിച്ചതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. രാഷ്ട്രീയമായ പ്രചാരണങ്ങളേക്കാളുപരി സ്ഥാനാര്‍ഥികളുടെ വ്യക്തിമഹിമ ഉയര്‍ത്തിക്കാട്ടിയാണ് കല്‍പറ്റയില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. യു.ഡി.എഫ് സര്‍ക്കാറിന്‍െറ ജനവിരുദ്ധ നയങ്ങളെ വിമര്‍ശിക്കുന്നതിനെക്കാള്‍ സ്ഥാനാര്‍ഥിയുടെ ലളിതജീവിതവും പ്രവര്‍ത്തന പാരമ്പര്യവും ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തുന്ന പ്രചാരണരീതികള്‍ക്കാണ് മുന്നണി ഊന്നല്‍നല്‍കിയത്. ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ ലീഗിനെ പരിധിവിട്ട് വിമര്‍ശിക്കാതിരിക്കാന്‍ പ്രസംഗകര്‍ക്ക് പ്രത്യേക നിര്‍ദേശവും നല്‍കിയിരുന്നു. അത് ഗുണം ചെയ്തുവെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. ഫലപ്രഖ്യാപനത്തിനുശേഷവും ലീഗിനെതിരായ മുദ്രാവാക്യങ്ങള്‍ എല്‍.ഡി.എഫ് ആഘോഷപ്രകടനത്തില്‍ നിന്ന് ഉയര്‍ന്നുകേട്ടത് വിരളമായിരുന്നു. സ്ഥാനാര്‍ഥിയുടെ വ്യക്തിപ്രഭാവത്തിന് പ്രാമുഖ്യംനല്‍കി ഒട്ടേറെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തങ്ങള്‍ക്കനുകൂലമായി വോട്ട് ചെയ്തതാണ് ഇത്തരമൊരു വിജയം സ്വന്തമാക്കാന്‍ സഹായിച്ചതെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ സമ്മതിക്കുന്നു. യു.ഡി.എഫ് തങ്ങള്‍ക്ക് മേല്‍ക്കോയ്മ കിട്ടുമെന്ന് കരുതിയ പഞ്ചായത്തുകളില്‍ അണികള്‍ കൂട്ടത്തോടെ തിരിഞ്ഞുകുത്തിയതാണ് വന്‍ പരാജയത്തിലേക്ക് മുന്നണിയെ കൊണ്ടത്തെിച്ചത്. 2011ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡില്‍ പോലും ഇടതുമുന്നണി ജയിക്കാത്ത പടിഞ്ഞാറത്തറ പഞ്ചായത്ത് ഒരു ഉദാഹരണം മാത്രം. ഐക്യമുന്നണിയുടെ ഈ പൊന്നാപുരംകോട്ട വരെ ശശീന്ദ്രന്‍െറ പടയോട്ടത്തില്‍ തകര്‍ന്നു തരിപ്പണമായി. 2500 വോട്ട് പ്രതീക്ഷിച്ച പഞ്ചായത്തില്‍ 335 വോട്ടിന് മുന്നണി പിന്നിലായത് വോട്ടെണ്ണലിന്‍െറ തുടക്കത്തില്‍തന്നെ യു.ഡി.എഫിനെ ഞെട്ടിച്ചു. ഒന്നോ രണ്ടോ പഞ്ചായത്തുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റെല്ലായിടത്തും അപ്രമാദിത്വം സ്ഥാപിക്കുന്ന യു.ഡി.എഫിന് മണ്ഡലത്തില്‍ ഇക്കുറി ലീഡ് നേടാന്‍ കഴിഞ്ഞത് കണിയാമ്പറ്റ, കോട്ടത്തറ പഞ്ചായത്തുകളില്‍ മാത്രം. കണിയാമ്പറ്റ, മൂപ്പൈനാട്, മുട്ടില്‍, മേപ്പാടി, തരിയോട് എന്നീ പഞ്ചായത്തുകളിലും മികച്ച ലീഡ് പ്രതീക്ഷിച്ച സ്ഥാനത്ത് വന്‍ തിരിച്ചടിയാണ് നേരിട്ടത്. 4000 വോട്ടിന്‍െറ ലീഡ് പ്രതീക്ഷിച്ച കണിയാമ്പറ്റയില്‍ കിട്ടിയത് ആകെ 789 വോട്ടുകളുടെ മുന്‍തൂക്കം മാത്രം. കോട്ടത്തറയില്‍ 300 വോട്ട് ലീഡ് നേടിയത് മാത്രമാണ് യു.ഡി.എഫിന്‍െറ കണക്കുകൂട്ടലുകള്‍ക്കൊത്ത് അല്‍പമെങ്കിലും എത്തിയത്. കല്‍പറ്റ നഗരസഭയില്‍ 2572 വോട്ടിന് ലീഡ് നേടിയ ശശീന്ദ്രന് മേപ്പാടി പഞ്ചായത്ത് സമ്മാനിച്ച 3829 വോട്ടിന്‍െറ ലീഡാണ് യു.ഡി.എഫിനെ ഇപ്പോഴും കുഴക്കുന്നത്. സി.ഐ.ടി.യു.വിന്‍െറ തോട്ടം തൊഴിലാളി സമരം പരാജയപ്പെട്ട സാഹചര്യത്തില്‍ തൊഴിലാളികളുടെ വികാരം ഇടതുപക്ഷത്തിനെതിരാകുമെന്ന കണക്കുകൂട്ടലുകള്‍ കാറ്റില്‍പറത്തി ചരിത്രത്തിലെ ഏറ്റവുംവലിയ ഭൂരിപക്ഷമാണ് പഞ്ചായത്ത് ശശീന്ദ്രന് നല്‍കിയത്. ഇതോടൊപ്പം വൈത്തിരിയില്‍ 1577ഉം വെങ്ങപ്പള്ളിയില്‍ 1299ഉം പൊഴുതനയില്‍ 1199ഉം വോട്ടുകളുടെ ഭൂരിപക്ഷം ശശീന്ദ്രന്‍ സ്വന്തമാക്കിയതോടെ യു.ഡി.എഫിന്‍െറ സകല നിഗമനങ്ങളും തെറ്റി. എക്കാലവും യു.ഡി.എഫിനൊപ്പം നിന്ന മൂപ്പൈനാട് പഞ്ചായത്തില്‍ യു.ഡി.എഫ് മികച്ച ലീഡ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഏറ്റവും അവസാനം വോട്ടെണ്ണിയ ഇവിടെ 741 വോട്ടിന്‍െറ മുന്‍തൂക്കം അപ്രതീക്ഷിതമായി ഇടതുമുന്നണിയെ തേടിയത്തെിയപ്പോള്‍ ശശീന്ദ്രന്‍െറ ഭൂരിപക്ഷം 13,000 കടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story