Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസ്വകാര്യ ബസ് സമരം:...

സ്വകാര്യ ബസ് സമരം: യാത്രക്കാര്‍ വലഞ്ഞു; ആശ്വാസവണ്ടികളുമായി കെ.എസ്.ആര്‍.ടി.സി

text_fields
bookmark_border
കല്‍പറ്റ: ബത്തേരി-മനന്തവാടി റൂട്ടിലെ കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസ് ജീവനക്കാരനെ വിട്ടയക്കാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിയ പണിമുടക്കില്‍ യാത്രക്കാര്‍ വലഞ്ഞു. പല സ്ഥലങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സിയെ ആശ്രയിച്ചാണ് യാത്രക്കാര്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിയത്. കല്‍പറ്റ ഡിപ്പോയില്‍നിന്ന് വിദൂര സര്‍വിസുകള്‍ ഒഴിവാക്കി ജില്ലയില്‍ ആഭ്യന്തര സര്‍വിസ് വര്‍ധിപ്പിച്ചത് ആശ്വാസമായി. കല്‍പറ്റയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള നാലു റൂട്ടുകളാണ് നിര്‍ത്തിയത്. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, വടുവഞ്ചാല്‍, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ ബസുകള്‍ ഓടിച്ചു. ഇതോടെ ഏറെ യാത്രാക്ളേശം പ്രതീക്ഷിച്ചിരുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി. മാനന്തവാടി: ബസ് സമരം മാനന്തവാടി താലൂക്കില്‍ പൂര്‍ണം. യഥാസമയം വാഹനം കിട്ടാതെ വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വലഞ്ഞു. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സ്വകാര്യ ബസുകളെ മാത്രം ആശ്രയിക്കുന്ന പനവല്ലി, മക്കിമല, കമ്മന, കുണ്ടാല, ചേര്യംകൊല്ലി, കുപ്പാടിത്തറ പ്രദേശങ്ങളിലെ ജനങ്ങളാണ് ഏറെ വലഞ്ഞത്. ഇവിടങ്ങളിലുള്ളവര്‍ അമിതചാര്‍ജ് നല്‍കി ഓട്ടോ-ടാക്സി ജീപ്പുകളെയാണ് ആശ്രയിച്ചത്. രോഗികളാണ് ഏറെ വലഞ്ഞത്. പണിമുടക്കിയ ജീവനക്കാര്‍ പ്രകടനം നടത്തി. മീനങ്ങാടി: സ്വകാര്യ ബസ് സമരത്തിന്‍െറ സാഹചര്യത്തില്‍ മീനങ്ങാടി-പനമരം റൂട്ടില്‍ യാത്രക്കാര്‍ വലഞ്ഞു. സ്വകാര്യ ബസുകള്‍ മാത്രം സര്‍വിസ് നടത്തുന്ന ഈ റൂട്ടില്‍ ടാക്സി വാഹനങ്ങളെ ആശ്രയിക്കാന്‍ തിങ്കളാഴ്ച യാത്രക്കാര്‍ നിര്‍ബന്ധിതരായി. 15ഓളം സ്വകാര്യ മിനി ബസുകളാണ് മീനങ്ങാടി-പനമരം റൂട്ടില്‍ സര്‍വിസ് നടത്തുന്നത്. മീനങ്ങാടി, പനമരം സ്റ്റാന്‍ഡുകളില്‍ യാത്രക്കാരുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. റോഡ് പരിതാപകരമായ അവസ്ഥയിലായതിനാല്‍ ഈ റൂട്ടില്‍ ടാക്സി വാഹനങ്ങള്‍ ലോക്കല്‍ സര്‍വിസ് നടത്താന്‍ വലിയ താല്‍പര്യം കാണിച്ചില്ല. ഓടിയ വാഹനങ്ങളാകട്ടെ ഇരട്ടിയിലേറെ തുകയാണ് ഈടാക്കിയത്. പനമരം: സ്വകാര്യ ബസ് സമരത്തിന്‍െറ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വിസ് നടത്തിയതിനാല്‍ കേണിച്ചിറ-പനമരം റൂട്ടില്‍ ബസ് സമരം ബാധിച്ചില്ല. തിങ്കളാഴ്ച പത്ത് മിനിറ്റ് ഇടവേളയിലാണ് കെ.എസ്.ആര്‍.ടി.സി ബസോടിച്ചത്. സ്വകാര്യ ബസുകള്‍ സമരം നടത്തുമ്പോഴൊക്കെ ടാക്സി ജീപ്പുകള്‍ ഈ റൂട്ടില്‍ ലോക്കല്‍ സര്‍വിസ് നടത്താറുണ്ട്. എന്നാല്‍, ജീപ്പുകളെ ഒരു ട്രിപ്പ് പോലും ഓടിക്കാന്‍ അനുവദിക്കാതെയാണ് കെ.എസ്.ആര്‍.ടി.സി സ്പെഷല്‍ സര്‍വിസുകള്‍ നടത്തിയത്. റൂട്ടിലെ പ്രധാന സ്റ്റോപ്പുകളായ മൂന്നാനക്കുഴി, കേണിച്ചിറ, നടവയല്‍, പനമരം എന്നിവിടങ്ങളിലൊക്കെ ബസ്സമരം ഉണ്ടാകുമ്പോള്‍ യാത്രക്കാര്‍ തിങ്ങിക്കൂടുന്നത് പതിവാണ്. തിങ്കളാഴ്ച അതുണ്ടായില്ല. സുല്‍ത്താന്‍ ബത്തേരി: പണിമുടക്ക് ജനത്തെ വലച്ചു. ഞായറാഴ്ച രാത്രി പ്രഖ്യാപിച്ച ബസ്സമരം തിങ്കളാഴ്ച രാവിലെയാണ് ആളുകള്‍ അറിയുന്നത്. വിദ്യാര്‍ഥികളും ജോലിക്കാരും രാവിലെ ബസ് കയറാന്‍ വന്നപ്പോള്‍ മാത്രമാണ് പണിമുടക്കാണെന്ന കാര്യം അറിഞ്ഞത്. കോളജുകളില്‍ കെ.എസ്.യു നേരത്തെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരുന്നതിനാല്‍ വിദ്യാര്‍ഥികള്‍ പലരും പുറപ്പെട്ടിരുന്നില്ല. എന്നാല്‍, സ്കൂള്‍ വിദ്യാര്‍ഥികളില്‍ പലര്‍ക്കും സമയത്തിന് സ്കൂളിലത്തൊന്‍ സാധിച്ചില്ല. കെ.എസ്.ആര്‍.ടി.സി അധിക സര്‍വിസ് നടത്തിയെങ്കിലും യാത്രാക്ളേശം പരിഹരിക്കാനായില്ല. ചിലയിടങ്ങളില്‍ ജീപ്പുകള്‍ സര്‍വിസ് നടത്തി. എന്നാല്‍, ഇരട്ടി ചാര്‍ജാണ് ഈടാക്കിയതെന്ന് ആക്ഷേപമുണ്ട്. ബത്തേരി-പനമരം-മാനന്തവാടി റൂട്ടിലെ കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറായ കെ.കെ. പൗലോസും സ്വകാര്യ ബസ് ജീവനക്കാരനായ രതീഷും തമ്മില്‍ ശനിയാഴ്ച വൈകീട്ട് പനമരത്ത് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന പൗലോസിനെ ചിലര്‍ ബത്തേരി കല്ലുവയലില്‍ ശനിയാഴ്ച രാത്രി ആക്രമിക്കുകയായിരുന്നു. ഇതേതത്തുടര്‍ന്നാണ് രതീഷിനെ ഞായറാഴ്ച പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, രതീഷല്ല പൗലോസിനെ ആക്രമിച്ചതെന്നാണ് സ്വകാര്യ ബസ് ജീവനക്കാര്‍ പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story