Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightറിസോര്‍ട്ട് മാഫിയയെ...

റിസോര്‍ട്ട് മാഫിയയെ നിയന്ത്രിക്കാന്‍ നിയമം വേണമെന്ന് ആവശ്യം

text_fields
bookmark_border
കല്‍പറ്റ: വനാതിര്‍ത്തികളില്‍ സൈ്വരവിഹാരം നടത്തുന്ന റിസോര്‍ട്ട് മാഫിയയെ നിയന്ത്രിക്കാന്‍ നിയമം വേണമെന്ന് ആവശ്യമുയരുന്നു. വനത്തോടുചേര്‍ന്ന് രണ്ടു കി.മീറ്ററിനുള്ളില്‍ ഏതുവിധത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനവും നടത്താന്‍ വനംവകുപ്പിന്‍െറ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്നിരിക്കെ, അത്തരം സര്‍ട്ടിഫിക്കറ്റുകളൊന്നുമില്ലാതെയാണ് ജില്ലയില്‍ നൂറുകണക്കിന് റിസോര്‍ട്ടുകളും ഹോംസ്റ്റേകളും പ്രവര്‍ത്തിക്കുന്നത്. രണ്ടുമാസത്തിനിടെ രണ്ടു കാട്ടാനകളെ വെടിവെച്ചുകൊന്ന നിലയില്‍ കാണപ്പെട്ടതോടെ, ഇത്തരം റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം സസൂക്ഷ്മം നിരീക്ഷിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.ജില്ലയില്‍ വനമേഖലയിലും പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങളിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണം കാറ്റില്‍പറത്തിയാണ് റിസോര്‍ട്ട് മാഫിയ തഴച്ചുവളരുന്നത്. വനത്തോടു ചേര്‍ന്നുനില്‍ക്കുന്ന പ്രദേശങ്ങള്‍ വിലക്കെടുത്ത് പണിയുന്ന ഇത്തരം റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് ടൈഗര്‍ ട്രാക്കിങ് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ അരങ്ങേറിയിരുന്നു. തിരുനെല്ലി പഞ്ചായത്തിലെ നിയമലംഘനം പുറത്തുവന്നതോടെ വനംവകുപ്പ് സ്റ്റോപ് മെമ്മോ കൊടുത്തെങ്കിലും അന്നത്തെ ഭരണ സമിതി അതു നടപ്പാക്കാന്‍ കൂട്ടാക്കിയിരുന്നില്ല. പ്രാദേശിക ഭരണകൂടങ്ങള്‍ അനധികൃത റിസോര്‍ട്ടുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. കൂണുപോലെ മുളച്ചുപൊന്തുന്ന അനധികൃത ഹോംസ്റ്റേകളില്‍ സന്ദര്‍ശകരുടെ വിലാസംപോലും സൂക്ഷിക്കാറില്ളെന്നത് അധികൃതര്‍ ഗൗരവമായെടുക്കുന്നില്ല. നിലവില്‍ ഷോപ് ആന്‍ഡ് എസ്റ്റാബ്ളിഷ്മെന്‍റ് ആക്ട് പ്രകാരമാണ് വന്‍കിട റിസോര്‍ട്ടുകള്‍ പോലും പ്രവര്‍ത്തിക്കുന്നത്. ഇവയുടെ പ്രവര്‍ത്തനത്തിന് കൃത്യമായ മാനദണ്ഡം നിഷ്കര്‍ഷിച്ച് നിയമനിര്‍മാണം അനിവാര്യമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. വനത്തോടുചേര്‍ന്ന പല റിസോര്‍ട്ടുകളും ഹോംസ്റ്റേകളും കേന്ദ്രീകരിച്ച് നായാട്ട് സജീവമാണെന്നും സൂചനകളുണ്ട്. ബുധനാഴ്ച ബത്തേരിക്കടുത്ത ഒരു റിസോര്‍ട്ടില്‍നിന്ന് കള്ളത്തോക്കുമായി ആറംഗസംഘം അറസ്റ്റിലായത് ഇതിന്‍െറ തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഈ സാഹചര്യത്തില്‍ ജില്ലയിലെ നാടന്‍ തോക്കുകള്‍ സറണ്ടര്‍ ചെയ്യാന്‍ കലക്ടര്‍ ഉത്തരവിടണമെന്നും ഈ വഴിക്ക് അന്വേഷണം നടത്തണമെന്നും ആവശ്യമുയരുന്നുണ്ട്. രണ്ടാനകളെയും വധിച്ചത് നാടന്‍തോക്ക് ഉപയോഗിച്ചാണെന്നത് ഗൗരവത്തോടെ കാണണമെന്നും പരിസ്ഥിതി സ്നേഹികള്‍ ആവശ്യപ്പെടുന്നു. മേയ് 19ന് സുല്‍ത്താന്‍ ബത്തേരി-പുല്‍പള്ളി റോഡില്‍ നാലാംമൈലില്‍ പിടിയാനയെ വെടിവെച്ചു കൊന്ന കേസില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള പ്രോജക്ട് എലിഫന്‍റ് ഡയറക്ടര്‍ ആര്‍.കെ. ശ്രീവാസ്തവ റിപ്പോര്‍ട്ട് തേടിയിരുന്നു. കുറ്റവാളികളെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് ഒന്നര ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടും കേസില്‍ ഒരു തുമ്പും കിട്ടിയില്ല. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സൈബര്‍ സെല്‍ മേഖലയിലെ കാള്‍ ഡാറ്റ പരിശോധിച്ച് അന്വേഷണം നടത്തിയിട്ടും ഫലമുണ്ടായില്ല. ഈ കേസില്‍ ഇരുട്ടില്‍ തപ്പുന്നതിനിടെയാണ് വീണ്ടും ആന വെടിയേറ്റു കൊല്ലപ്പെടുന്നത്. കാപ്പിക്കുന്നില്‍ കൊല്ലപ്പെട്ട പിടിയാനയുടെ ശരീരത്തില്‍നിന്നും മൂന്ന് വെടിയുണ്ടകളാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടത്തെിയത്. മുമ്പ് ആനവേട്ട കേസില്‍ ഉള്‍പ്പെട്ടവരെയടക്കം വനപാലകര്‍ നിരീക്ഷിച്ചുവരുകയാണ്. സംശയമുള്ളവരെ ചോദ്യം ചെയ്യുന്നുണ്ട്. വനംവകുപ്പും പൊലീസും സംഭവത്തിന് തുമ്പുണ്ടാക്കാന്‍ ശക്തമായി രംഗത്തുണ്ട്. എന്നാല്‍, കേസുമായി ബന്ധപ്പെട്ട് ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story