Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_right12,900...

12,900 കുടുംബങ്ങള്‍ക്ക് പ്രയോജനം

text_fields
bookmark_border
പനമരം: പട്ടികവര്‍ഗക്കാരുടെ കാലാവധി കഴിഞ്ഞ ബാങ്ക് വായ്പാ കുടിശ്ശിക എഴുതിത്തള്ളുന്ന ‘ആശ്വാസ കിരണം’ പദ്ധതി പ്രയോജനപ്പെടുന്നത് 12,900 കുടുംബങ്ങള്‍ക്ക്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പനമരം ഗവ. എല്‍.പി സ്കൂളില്‍ മന്ത്രി പി.കെ. ജയലക്ഷ്മി നിര്‍വഹിച്ചു. പട്ടികവര്‍ഗക്കാരുടെ ഒരു ലക്ഷത്തില്‍ താഴെയുള്ള കാര്‍ഷിക-വിവാഹ-സ്വര്‍ണ വായ്പകള്‍ ഉള്‍പ്പെടെയുള്ളവ പട്ടികവര്‍ഗ വകുപ്പ് തിരിച്ചടച്ച് പണയാധാരം തിരിച്ചുനല്‍കുകയാണ് ചെയ്യുന്നത്. പട്ടികവര്‍ഗ വിഭാഗത്തിനുള്ള ബജറ്റ് വിഹിതം രണ്ടു ശതമാനത്തില്‍നിന്ന് മൂന്നു ശതമാനമായി സര്‍ക്കാര്‍ ഉയര്‍ത്തിയതിലൂടെ 150 കോടി രൂപ അധികം ലഭിച്ചതായി മന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. ജില്ലയില്‍ 14 ഗ്രാമങ്ങളെ ദത്തെടുത്ത് 45 കോളനികള്‍ക്കായി 75 കോടി രൂപ ചെലവഴിച്ചു. അരിവാള്‍രോഗം ബാധിച്ചവര്‍ക്കുള്ള പെന്‍ഷന്‍ 1000ത്തില്‍നിന്ന് 2000 രൂപയാക്കി. ട്രൈബല്‍ പ്രൊമോട്ടര്‍മാരുടെ ഹോണറേറിയം 9000 രൂപയാക്കി ഉയര്‍ത്തിയതായും മന്ത്രി അറിയിച്ചു. മാനന്തവാടി, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലെ 830 പേര്‍ക്ക് കൈവശാവകാശ രേഖയും പട്ടയവും നല്‍കുന്നതിന്‍െറ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് കുടിയിറക്കപ്പെട്ട ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി നല്‍കുന്ന പദ്ധതിയുടെ രണ്ടാംഘട്ടമായി 17 പേര്‍ക്ക് കൈവശാവകാശ രേഖ നല്‍കി. ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം 110 ഭൂരഹിതര്‍ക്ക് മൂന്ന് സെന്‍റ് ഭൂമിയുടെ പട്ടയം വിതരണം ചെയ്തു. മാനന്തവാടി താലൂക്കില്‍ 54 പേര്‍ക്കും വൈത്തിരി താലൂക്കില്‍ 35 പേര്‍ക്കും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 21 പേര്‍ക്കുമാണ് പട്ടയം നല്‍കിയത്. കേരള ഭൂപതിവ് നിയമപ്രകാരം സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 45 പേര്‍ക്കും മാനന്തവാടി താലൂക്കില്‍ ഒമ്പതു പേര്‍ക്കും പട്ടയം നല്‍കി. 50 ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയങ്ങളും വിതരണം ചെയ്തു. നഴ്സറി തലം മുതല്‍ ഗവേഷണം വരെ പഠനത്തിനുള്ള ഗുരുകുല ഗോത്രസര്‍വകലാശാലയുടെ ലോഗോയും പട്ടികവര്‍ഗ ക്ഷേമ വകുപ്പ് തയാറാക്കിയ ‘മതിമോഹനം ഗോത്ര ജനജീവിതം’, ‘കേരളത്തിലെ പ്രാക്തന ഗോത്രങ്ങള്‍’ എന്നീ ഡോക്യുമെന്‍ററികളും മന്ത്രി പ്രകാശനം ചെയ്തു. ബൈക്കപകടത്തില്‍ മരിച്ച വൈത്തിരിയിലെ ബാബുവിന്‍െറ കുടുംബത്തിന് രണ്ടു ലക്ഷം രൂപ മന്ത്രി വിതരണംചെയ്തു. സംസ്ഥാനത്ത് സമ്പൂര്‍ണ ഓണ്‍ലൈന്‍ പോക്കുവരവും ഓണ്‍ലൈന്‍ നികുതി സ്വീകരിക്കലും നടപ്പാക്കുന്ന ആദ്യ ജില്ലയായി വയനാടിനെ പ്രഖ്യാപിക്കല്‍ എം.ഐ. ഷാനവാസ് എം.പി ചടങ്ങില്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത്, സബ് കലക്ടര്‍ ശീറാം സാംബശിവറാവു, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ എം.വി. രവീന്ദ്രന്‍, ശകുന്തള ഷണ്‍മുഖന്‍, പ്രീതാ രാമന്‍, ലത ശശി, ദിലീപ് കുമാര്‍, ബിന്ദു ജോസ്, വി.ആര്‍. പ്രവീജ്, സി.കെ സഹദേവന്‍, ലിസ്സി തോമസ്, കെ. മിനി, എ. ദേവകി, അനില തോമസ്, പി.കെ അനില്‍ കുമാര്‍, ടി. മോഹനന്‍, സതീദേവി എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story