Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമണി...

മണി എക്സ്ചേഞ്ചുകളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ ഇറാനിയന്‍ ദമ്പതികളും മക്കളും കസ്റ്റഡിയില്‍

text_fields
bookmark_border
കോഴിക്കോട്/മാനന്തവാടി: സംസ്ഥാനത്തെ വിവിധ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ വിദേശ ദമ്പതികളും മൂന്ന് മക്കളുമുള്‍പ്പെടെ അഞ്ചുപേര്‍ കോഴിക്കോട്ട്് തട്ടിപ്പു നടത്താനുള്ള ശ്രമത്തിനിടെ പൊലീസ് കസ്റ്റഡിയില്‍. ഇറാന്‍ സ്വദേശികളായ ഗുലാം ഹുസൈന്‍ (55), ഭാര്യ ബഗേരി മഞ്ചര്‍ (45), മകന്‍ ബറോമണ്ട് സഡേഹ് മുഹമ്മദ് (20) രണ്ട് പെണ്‍മക്കള്‍ എന്നിവരാണ് കസ്റ്റഡിയിലായത്. മാവൂര്‍ റോഡിലെ മര്‍കസ് കോംപ്ളക്സ് സ്ഥാപനത്തില്‍നിന്ന് സാധനങ്ങള്‍ വാങ്ങി തട്ടിപ്പു നടത്താന്‍ ശ്രമിക്കുന്നതിനിടെ നടക്കാവ് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച വൈകുന്നേരം മാനന്തവാടി-തലശ്ശേരി റോഡിലെ ധനകാര്യ സ്ഥാപനത്തിലത്തെി യൂറോ കറന്‍സിയുമായി മുങ്ങിയ സ്ത്രീയും പുരുഷനും കോഴിക്കോട്ട് പിടിയിലായവര്‍ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. നടക്കാവിലത്തെിയ മാനന്തവാടി പൊലീസ് സംഘമാണ് ഇരുവരെയും തിരിച്ചറിഞ്ഞത്. ഇന്ത്യന്‍ പണം മാറ്റി വിദേശ പണം വാങ്ങാനെന്ന വ്യാജേനയാണ് ഇവര്‍ മാനന്തവാടിയിലെ ധനകാര്യസ്ഥാപനത്തിലത്തെിയതെങ്കിലും 500ന്‍െറ മൂന്ന് യൂറോ കറന്‍സിയുമായി മുങ്ങുകയായിരുന്നു. ഒരു ലക്ഷത്തി അയ്യായിരം രൂപ വിലമതിക്കുന്ന യൂറോ കറന്‍സിയാണ് ഇവര്‍ കൈക്കലാക്കിയത്. മാനന്തവാടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് നടക്കാവ് പൊലീസ് തിങ്കളാഴ്ച ഇരുവരെയും പിടികൂടിയത്. സി.സി.ടി.വിയില്‍നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചായിരുന്നു മാനന്തവാടി പൊലീസിന്‍െറ അന്വേഷണം. വിദേശ കറന്‍സികളുടെ വിനിമയനിരക്ക് അന്വേഷിച്ചത്തെിയാണ് ഇവര്‍ കോഴിക്കോട്ടും തട്ടിപ്പുനടത്താന്‍ ശ്രമിച്ചത്. ഒരാള്‍ ഏതെങ്കിലും വിദേശ കറന്‍സി കാണിച്ച് വിനിമയ നിരക്ക് ചോദിക്കും. ഈ സമയം മറ്റൊരാള്‍ വേറൊരു വിദേശ കറന്‍സി കാണിക്കും. സ്ഥാപനജീവനക്കാരുടെ ശ്രദ്ധ മാറുമ്പോള്‍ മേശവലിപ്പില്‍ കൈയിട്ട് പണം തട്ടുകയാണ് ഇവരുടെ രീതി. സംശയമുണ്ടാകാത്ത വിധത്തില്‍ അവശത അഭിനയിച്ച് സംഘം തന്ത്രപൂര്‍വം രക്ഷപ്പെടുകയും ചെയ്യും. ബഗേരി മഞ്ചറിന്‍െറ ഹാന്‍ഡ്ബാഗില്‍നിന്ന് 40,000 ഇന്തോനേഷ്യന്‍ രൂപ, 180 യു.കെ പൗണ്ട്, 134 അമേരിക്കന്‍ ഡോളര്‍ എന്നിവ കണ്ടെടുത്തു. വ്യാജ വിദേശ കറന്‍സികള്‍ നല്‍കിയും സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശ്രദ്ധ തിരിച്ചുവിട്ടുമാണ് മൂവരും ചേര്‍ന്ന് മാസങ്ങളായി തട്ടിപ്പ് നടത്തിവന്നത്. ഇവര്‍ക്കെതിരെ കോഴിക്കോട് പന്നിയങ്കരയിലും വയനാട്, തൃശൂര്‍, ഇരിങ്ങാലക്കുട, മലപ്പുറം, കണ്ണൂര്‍ തുടങ്ങി വിവിധയിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലും തട്ടിപ്പു കേസുകള്‍ നിലവിലുണ്ട്. പന്നിയങ്കര സ്റ്റേഷന്‍ പരിധിയിലെ മണിഎക്സ്ചേഞ്ച് സ്ഥാപനത്തില്‍നിന്ന് 80,000 രൂപയാണ് സംഘം തട്ടിയെടുത്തത്. കഴിഞ്ഞ 15ന് കണ്ണൂര്‍ ചെറുപുഴയില്‍നിന്ന് 24,000 രൂപയുടെ തട്ടിപ്പ് നടത്തിയതായും കേസുണ്ട്. പിടിയിലായവരുടെ ബാഗില്‍നിന്ന് നിരവധി സിം കാര്‍ഡുകളും എ.ടി.എം കാര്‍ഡുകളും കണ്ടെടുത്തു. കൂടുതല്‍ ബാഗുകള്‍ സൗത്ത് അസി. കമീഷണറുടെ നേതൃത്വത്തില്‍ രാത്രി വൈകിയും പൊലീസ് പരിശോധിച്ചുവരുകയാണ്. പന്നിയങ്കരയിലെ സിദ്ധാര്‍ഥ് പെട്രോള്‍ ബങ്കില്‍നിന്ന് കഴിഞ്ഞമാസം 80,000 രൂപയുടെ കവര്‍ച്ച നടത്തിയതിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള പെണ്‍കുട്ടികളുടെ പേരിലുള്ള കേസുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story