Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2016 6:02 PM IST Updated On
date_range 23 April 2016 6:02 PM ISTമോദി ഉലകം ചുറ്റും വാലിബന്‍ –വി.എസ്
text_fieldsbookmark_border
കല്‍പറ്റ: ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിപറയാന്‍ കഴിയാത്തതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ തങ്ങാതെ വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ സമയം ചെലവിടുന്നതെന്ന് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. വയനാട് ജില്ലയിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി കല്‍പറ്റയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വിസ് ബാങ്കിലെ കള്ളപ്പണം പിടിച്ചെടുത്ത് രാജ്യത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് വീമ്പുപറഞ്ഞ മോദിക്ക് ഇത്രകാലമായിട്ടും അത് സാധിച്ചിട്ടില്ല. ഇതുപോലുള്ള ഒരുപാട് പ്രശ്നങ്ങളില്‍ ജനങ്ങള്‍ക്ക് മറുപടിനല്‍കാന്‍ കഴിയാതെ ഉലകംചുറ്റും വാലിബനായി വിദേശരാജ്യങ്ങളില്‍ ഊരുചുറ്റുകയാണ്. ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈയിലുള്ളതുകൊണ്ട് ഇടക്കിടെ ഇന്ത്യയിലും വരുന്നുണ്ട്. ഇന്ത്യയില്‍ വന്നാല്‍ ശൗചാലയം, ശൗചാലയം എന്ന് പറയുന്നു. ശൗചാലയത്തില്‍ പോകണമെങ്കില്‍ വയറ്റില്‍ വല്ലതും വേണ്ടേ. അതിനുള്ള പരിപാടി എടുത്തിട്ടുണ്ടോ. യുക്തിരഹിതമായ വാദഗതികളാണ് മോദി മുന്നോട്ടുവെക്കുന്നത്. പശുവിനെ തള്ളയായി കരുതണമെന്നാണ് ബി.ജെ.പിയും ആര്‍.എസ്.എസും പറയുന്നത്. അവരുടെ നിര്‍ദേശം സ്വീകരിക്കാത്തവര്‍ക്ക് പാകിസ്താനിലേക്ക് പോകാമെന്നും പറയുന്നു. ഇന്ത്യന്‍ ജനതക്ക് ഭരണഘടന നല്‍കിയ സ്വാതന്ത്ര്യം വിലക്കാന്‍ ശ്രമിക്കുന്നത് നീതീകരിക്കാനാവില്ല. ഭരണം കൈയിലുണ്ടെന്നതുകൊണ്ട് ഭരണത്തിന്‍െറ കുത്തകാവകാശമൊന്നും ബി.ജെ.പിക്കില്ല. മുഹമ്മദ് അഖ്ലാഖിനെ വീട്ടില്‍ കയറി കൊന്നവരാണ് പന്‍സാരെയെയും കല്‍ബുര്‍ഗിയെയും വകവരുത്തിയതും. തങ്ങള്‍ പറയുന്നത് കേട്ടില്ളെങ്കില്‍ ഇതായിരിക്കും ഗതിയെന്ന് ബി.ജെ.പി പ്രഖ്യാപിക്കുന്നു. എന്നാല്‍, ഇന്ത്യന്‍ ജനാധിപത്യത്തിനുവേണ്ടി പോരാടി കല്‍തുറുങ്കിലേറി പാരമ്പര്യമുള്ള ജനതക്കുമുന്നില്‍ ഈ ഉമ്മാക്കികളൊന്നും വിലപ്പോവില്ല. മോദിയുടെ ഭിന്നിപ്പിക്കലിനെതിരെ നാടിനെ ഒന്നിപ്പിക്കാന്‍ നാം മുന്നോട്ടുവരണം. ഹിന്ദുത്വമെന്നു പറഞ്ഞ് മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ ശണ്ഠകൂടുന്നതിന് പകരം എല്ലാവരും ഒന്നിച്ചുനിന്ന് രാജ്യപുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. മഹാത്മാഗാന്ധിയുടെ നെഞ്ചിലേക്ക് നിറയൊഴിച്ച നാഥുറാം ഗോദ്സെയുടെ പിന്മുറക്കാരാണ് നരേന്ദ്ര മോദിയും കൂട്ടരുമെന്നും വി.എസ്. പറഞ്ഞു. ഗാന്ധിജിയെയും ഭഗത്സിങ്ങിനെയും കയ്യൂര്‍ രക്തസാക്ഷികളെയുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ഉജ്ജ്വല സമരങ്ങളിലൂടെ പോരാട്ടങ്ങള്‍ വിജയത്തിലത്തെിയ ചരിത്രം വി.എസ് വിശദീകരിച്ചത്. കേന്ദ്രത്തില്‍ മോദിയും കൂട്ടരും നടത്തുന്നതാണ് കേരളത്തില്‍ ഉമ്മന്‍ ചാണ്ടിയും കൂട്ടരും നടത്തുന്നത്. കേരള ഭരണം ജനാധിപത്യ വിരുദ്ധ രീതിയില്‍ തിരിച്ചുവിടാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കുകയാണ്. കൃഷിസ്ഥലങ്ങള്‍ നശിപ്പിക്കുക, തൊഴിലാളികളെ പട്ടിണിക്കിടുക തുടങ്ങിയവക്കൊക്കെ അറുതിയുണ്ടാകണം. 14 രൂപക്ക് എല്‍.ഡി.എഫ് സര്‍ക്കാര്‍ അരി നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 42 രൂപയാണ് വില. കച്ചവടക്കാര്‍ക്ക് കൊള്ളലാഭം നേടിക്കൊടുക്കാന്‍ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നില്ല. ഇതില്‍നിന്ന് മോചനംനേടാനാണ് കേരള ജനത എല്‍.ഡി.എഫിന്‍െറ നേതൃത്വത്തില്‍ പോരാടുന്നത്. എല്‍.ഡി.എഫിനെ അധികാരത്തിലത്തെിച്ചാല്‍ കൃഷിക്കാരന് വെള്ളം കൊടുക്കാനും വിളകള്‍ക്ക് ന്യായമായ വിലകിട്ടാനുമുള്ള നടപടികള്‍ സ്വീകരിക്കും. യു.ഡി.എഫ് ഭരണത്തില്‍ കേരളത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പ്രദേശമായി വയനാട് മാറിയെന്നും അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. കല്‍പറ്റ മണ്ഡലത്തില്‍ ഭാവിയുടെ വാഗ്ദാനമായി കരുതി സി.കെ. ശശീന്ദ്രനെന്ന ‘ചെറുപ്പക്കാരനെ’ വിജയിപ്പിക്കണമെന്ന് വി.എസ് അഭ്യര്‍ഥിച്ചു. വിദ്യാര്‍ഥിസംഘടനാ നേതാവ്, കര്‍ഷകത്തൊഴിലാളി, സി.പി.എം ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ടിക്കുന്നയാളാണ് ശശീന്ദ്രനെന്നും വി.എസ്. ഓര്‍മിപ്പിച്ചു. കെ.എസ്.കെ.ടി.യു സ്വരൂപിച്ച കെട്ടിവെക്കാനുള്ള തുക സി.കെ. ശശീന്ദ്രന് വി.എസ് കൈമാറി. പി.കെ. മൂര്‍ത്തി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story