Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഭൂനികുതി നിഷേധത്തിന്...

ഭൂനികുതി നിഷേധത്തിന് പരിഹാരമില്ളെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും –കര്‍മസമിതി

text_fields
bookmark_border
കല്‍പറ്റ: വൈത്തിരി താലൂക്കില്‍ അയ്യായിരത്തിലധികം കര്‍ഷക, തൊഴിലാളി കുടുംബങ്ങള്‍ നേരിടുന്ന ഭൂനികുതി നിഷേധത്തിന് അടിയന്തര പരിഹാരം ഉണ്ടായില്ളെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് കര്‍മസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോട്ടപ്പടി, മൂപ്പൈനാട്, വെള്ളരിമല, ചുണ്ടേല്‍, വൈത്തിരി, പൊഴുതന എന്നീ ആറ് വില്ളേജുകളിലുമായി പതിറ്റാണ്ടുകളായി അഞ്ച് സെന്‍റ് മുതല്‍ ഒരു ഏക്കര്‍ വരെ ഭൂമി കൈവശംവെക്കുന്ന കുടുംബങ്ങളാണ് 2015 മാര്‍ച്ച് മുതല്‍ ഭൂനികുതി അടക്കാന്‍ കഴിയാതെ വിഷമിക്കുന്നത്. ഈ വില്ളേജുകളില്‍ ഹാരിസണ്‍സ് മലയാളം കമ്പനിയുടെ കൈവശമുള്ള ഭൂമിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന നിയമപ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് നികുതി സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചത്. കമ്പനിയും റവന്യു വകുപ്പിലെ ഉന്നതരും നടത്തിയ ഒത്തുകളിയാണ് ചെറുകിട കൈവശക്കാര്‍ക്ക് വിനയായത്. നികുതിശീട്ടിന്‍െറ അഭാവത്തില്‍ ഭൂമി നിയമപരമായി കൈമാറ്റം ചെയ്യാനും പണയപ്പെടുത്തി ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു വായ്പയെടുക്കാനും കഴിയുന്നില്ല. പഞ്ചായത്തുകള്‍ അനുവദിച്ച വീടുകളുടെ നിര്‍മാണവും നടത്താനാകുന്നില്ല. ഈ ദുരവസ്ഥക്ക് പരിഹാരംതേടി മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പ്രശ്നപരിഹാരത്തിനു ആത്മാര്‍ഥ പരിശ്രമം നടത്തുന്നുമില്ല. ഭൂമിയില്‍ സമ്പൂര്‍ണ അവകാശമാണ് കൈവശക്കാരുടെ ആവശ്യം. ഇതിനുള്ള തടസ്സങ്ങള്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യുന്നതിനു മുമ്പ് നീക്കണം. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും. ഈ വിവരം ജില്ലയിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും കത്തു നല്‍കി അറിയിക്കും. കോട്ടപ്പടി, മൂപ്പൈനാട്, വെള്ളരിമല വില്ളേജുകളിലെ കൈവശക്കാര്‍ ചേര്‍ന്ന് രൂപവത്കരിച്ചതാണ് കര്‍മസമിതി. ഇതിന്‍െറ പ്രവര്‍ത്തനം വരും ദിവസങ്ങളില്‍ വൈത്തിരി, ചുണ്ടേല്‍, പൊഴുതന വില്ളേജുകളിലേക്കും വ്യാപിപ്പിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ചെയര്‍മാന്‍ ഹംസ ആലക്കല്‍, കണ്‍വീനര്‍ പി.എ. ഷമീല്‍, പി.കെ. അഷ്റഫ്, കെ. സിദ്ദീഖ് എന്നിവര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story