Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഅന്യദേശക്കാരെ...

അന്യദേശക്കാരെ ജോലിക്കു നിര്‍ത്തുന്നവര്‍ രേഖകള്‍ സൂക്ഷിക്കണം

text_fields
bookmark_border
കല്‍പറ്റ:മറ്റു ദേശക്കാരെ ജോലിക്കു നിര്‍ത്തുന്ന സ്ഥാപന ഉടമകള്‍, വിവിധ നിര്‍മാണജോലികള്‍ക്ക് ഇവരെ എത്തിച്ചുകൊടുക്കുന്ന ഏജന്‍റുമാര്‍, മറ്റു തൊഴില്‍ ദാതാക്കള്‍ തുടങ്ങിയവര്‍ ഇവരുടെ പ്രായം, ദേശം തുടങ്ങിയവ വ്യക്തമാക്കുന്ന രേഖകള്‍ സൂക്ഷിക്കണമെന്ന് ജില്ലാ ശിശു സംരക്ഷണ യൂനിറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാണാതാവുന്ന കുട്ടികളെ കണ്ടത്തെുന്നതിന് സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന തീവ്രയത്ന പരിപാടിയായ ‘ഓപറേഷന്‍ വാത്സല്യ’യുടെ ഭാഗമായി ജില്ലാ ശിശുസംരക്ഷണ യൂനിറ്റിന്‍െറ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ മറ്റുദേശക്കാരെ ജോലിക്കുനിര്‍ത്തുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ വ്യാപകമായി ലംഘിക്കപ്പെടുന്നതായി കണ്ടത്തെി. തൊഴിലിടങ്ങള്‍, ഹോട്ടലുകള്‍, തൊഴിലാളി ക്യാമ്പുകള്‍, ബസ്സ്റ്റാന്‍ഡുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങള്‍ പരിശോധിച്ചതില്‍ മതിയായ രേഖകളില്ലാത്ത രണ്ടു കുട്ടികളെ കണ്ടത്തെി ശിശുസംരക്ഷണ യൂനിറ്റ് ബാല ക്ഷേമ സമിതി മുമ്പാകെ ഹാജരാക്കി. ഇവരില്‍ നേപ്പാള്‍ സ്വദേശിയായ കുട്ടിയുടെ പിതാവ് ബാലക്ഷേമസമിതി മുമ്പാകെ രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് കുട്ടിയെ ഇയാള്‍ക്കൊപ്പം വിട്ടയച്ചു. മറ്റേയാളെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. ജില്ലയില്‍ ദിവസക്കൂലിക്ക് തൊഴിലെടുക്കുന്നവരില്‍ ഭൂരിഭാഗവും കര്‍ണാടക, ഒഡിഷ, ബിഹാര്‍, പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നോ നേപ്പാളില്‍നിന്നോ ഉള്ളവരാണ്. ഇത്തരം തൊഴിലാളികളെ ജോലിക്കുനിര്‍ത്തുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് തൊഴിലുടമകള്‍ക്ക് വ്യക്തമായ ധാരണയില്ല. പരിശോധനയുടെ ഭാഗമായി ശേഖരിച്ച തിരിച്ചറിയല്‍ രേഖകളില്‍ വ്യക്തമല്ലാത്ത ഫോട്ടോ പതിച്ചതും ജനനത്തീയതി രേഖപ്പെടുത്താത്തതും സാക്ഷ്യപ്പെടുത്തിയ ഉദ്യോഗസ്ഥന്‍െറ സീല്‍ വ്യക്തമല്ലാത്തതുമായ നിരവധിരേഖകള്‍ കണ്ടത്തെി. തൊഴിലുടമയെ പ്രശ്നത്തിന്‍െറ ഗൗരവം ബോധ്യപ്പെടുത്തുകയും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും ചെയ്തു. ഇതര രാജ്യങ്ങളില്‍നിന്നോ സംസ്ഥാനങ്ങളില്‍നിന്നോ എത്തുന്നവര്‍ക്ക് തൊഴില്‍നല്‍കുമ്പോള്‍ സ്ഥാപനത്തിന്‍െറ പരിധിയിലുള്ള പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണം. അന്യദേശത്തൊഴിലാളികള്‍ കുറഞ്ഞകാലയളവിനുള്ളില്‍ തൊഴിലുപേക്ഷിച്ചു പോകുന്നതിനാലാണ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ തൊഴിലുടമകള്‍ മടിക്കുന്നത്. എന്നാല്‍, മോഷണം, അപകടം, കൊലപാതകം തുടങ്ങിയവയില്‍ ഏതിലെങ്കിലും മുമ്പ് ഉള്‍പ്പെട്ടവരോ ഇവിടെ തൊഴിലാളിയായിരിക്കേ ഉള്‍പ്പെടുകയോ ചെയ്യുന്ന സാഹചര്യത്തില്‍ മതിയായ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാതിരുന്നാല്‍ തൊഴിലുടമ ഉത്തരം നല്‍കാന്‍ ബാധ്യസ്ഥനാകും. ബാലക്ഷേമ സഭാ ചെയര്‍മാന്‍ അഡ്വ.ഫാ. തോമസ് ജോസഫ് തേരകം, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ (ഇന്‍സ്റ്റിറ്റ്യൂഷനല്‍ കെയര്‍) ആര്‍. സന്ധ്യ, ചൈല്‍ഡ് വെല്‍ഫെയര്‍ ഇന്‍സ്പെക്ടര്‍ ടി.കെ. ഉസ്മാന്‍, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരായ ലക്ഷ്മണ്‍ ടി.എ. ഷാജി, സാമൂഹിക പ്രവര്‍ത്തകന്‍ എം. ഉനൈസ്, പൊലീസ് ഉദ്യോഗസ്ഥരായ കലാരഞ്ജിത്ത്, കെ. മിനി, എം. പുഷ്പ, ബി. ശ്രീകുമാര്‍, അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു. സംസ്ഥാനത്തുടനീളം നടക്കുന്ന പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ മുഴുവന്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സംഘം പരിശോധന നടത്തും. ഒറ്റപ്പെട്ടും അലഞ്ഞുതിരിഞ്ഞും നടക്കുന്നതായി കാണുന്ന 18 വയസ്സുവരെയുള്ള കുട്ടികളെ കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ ശിശുസംരക്ഷണ യൂനിറ്റ്: 04936-246098, ക്രൈം സ്റ്റോപ്പര്‍ 1090, ബാലക്ഷേമ സമിതി 9495101008, ചൈല്‍ഡ് ലൈന്‍ 1098 എന്നിവിടങ്ങളില്‍ വിവരമറിയിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story