Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകേരള കോണ്‍ഗ്രസിന്‍െറ...

കേരള കോണ്‍ഗ്രസിന്‍െറ കൂറുമാറ്റം യു.ഡി.എഫില്‍ പ്രതിസന്ധി

text_fields
bookmark_border
കല്‍പറ്റ: സുല്‍ത്താന്‍ ബത്തേരിയിലെ ഭരണമാറ്റം യു.ഡി.എഫില്‍ ഭാവിയില്‍ ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് സൂചന. കേരള കോണ്‍ഗ്രസ്-എമ്മുമായി കോണ്‍ഗ്രസും ലീഗും ജില്ലാ തലത്തില്‍തന്നെ മാനസികമായി അകലുന്നതിന്‍െറ പ്രത്യക്ഷ സൂചനകളാണ് ബത്തേരി നഗരസഭാ തെരഞ്ഞെടുപ്പ് നല്‍കിയത്. കേരള കോണ്‍ഗ്രസിന് കാര്യമായ വേരോട്ടമില്ലാത്ത ബത്തേരിയില്‍ ഘടകകക്ഷി വോട്ടോടെയാണ് അവര്‍ ജയിച്ചുവന്നതെന്നും ഒടുവില്‍ കാലുമാറി എതിര്‍ചേരിക്ക് വോട്ടുനല്‍കിയത് രാഷ്ട്രീയമര്യാദയല്ളെന്നും കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു. കേരള കോണ്‍ഗ്രസിന്‍െറ ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമിച്ചത് അണികള്‍ മാനസികമായി അകലുകയാണെന്നതിന്‍െറ സൂചനയാണ്. കപ്പിനും ചുണ്ടിനുമിടയില്‍-നറുക്കെടുപ്പ് അനുകൂലമായാല്‍- ഭരണം തട്ടിത്തെറിപ്പിച്ച മാണി കോണ്‍ഗ്രസിനോടുള്ള അരിശം ബത്തേരിയിലെ മാത്രമല്ല, ജില്ലയിലെ മുഴുവന്‍ ലീഗ്, കോണ്‍ഗ്രസ് അണികളിലും ഉയര്‍ന്നുകഴിഞ്ഞു. കേരള കോണ്‍ഗ്രസ് മുന്നണിമര്യാദ ലംഘിച്ചിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് പി.പി.എ. കരീം ചൂണ്ടിക്കാട്ടുന്നു. ‘ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല കേരള കോണ്‍ഗ്രസ് ചെയ്തത്. അവരുടെ വിജയത്തിനായി വിയര്‍പ്പൊഴുക്കിയ ഘടകകക്ഷികളോട് കാട്ടിയ വഞ്ചനയാണിത്. ബത്തേരിയില്‍ കട്ടയാട് വാര്‍ഡില്‍ അവരുടെ പാര്‍ട്ടി വോട്ടുകള്‍ കുറവാണ്. ഘടകകക്ഷികളുടെകൂടി വോട്ടുകൊണ്ടാണ് അവര്‍ ജയിച്ചത്. മുന്നണിയായിനിന്ന് മത്സരിച്ച് ഘടകകക്ഷികളുടെ വോട്ടുവാങ്ങി വിജയിച്ചശേഷം മറുചേരിക്ക് കരുത്തുപകരുന്നത് സാമാന്യ മര്യാദയല്ല. കൂടെനിന്ന് കാലുമാറിയവരെ ഏതുരീതിയിലാണ് വിശ്വാസത്തിലെടുക്കാന്‍ കഴിയുക. കേരള കോണ്‍ഗ്രസിന്‍െറ നീക്കം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചെന്നും പി.പി.എ. കരീം ‘മാധ്യമ’ത്തോടു പറഞ്ഞു. അതേസമയം, വയനാട്ടില്‍ കടലാസില്‍ സീറ്റുതന്ന് തങ്ങളെ വഞ്ചിക്കുന്ന കോണ്‍ഗ്രസിനോടും ലീഗിനോടുമുള്ള പ്രതിഷേധമാണ് എല്‍.ഡി.എഫിനെ പിന്തുണച്ചതിലൂടെ രേഖപ്പെടുത്തിയതെന്നാണ് കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്‍റ് കെ.ജെ. ദേവസ്യയുടെ വാദം. നവംബര്‍ 14ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം കോണ്‍ഗ്രസിന്‍െറ കാലുവാരലിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും ബത്തേരിയില്‍ ഐക്യമുന്നണി തങ്ങള്‍ക്ക് ചെയര്‍മാന്‍ പദവി തന്നില്ളെങ്കില്‍ ഇടതുമുന്നണിക്കൊപ്പം കൂടണമെന്നും തീരുമാനിച്ചത് ഐകകണ്ഠ്യേനയാണെന്ന് ദേവസ്യ പറഞ്ഞു. കെ.എം. മാണി വരെ ബത്തേരിയിലെ പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. എന്നാല്‍, മാണിസാറിനെ താന്‍ വയനാട്ടിലെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും അതുപ്രകാരം കുഞ്ഞാലിക്കുട്ടിയുമായി സംസാരിക്കാന്‍ അദ്ദേഹം പറഞ്ഞെന്നും ദേവസ്യ വെളിപ്പെടുത്തി. ബുധനാഴ്ച രാവിലെ കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ചപ്പോഴും നിലപാടില്‍ മാറ്റം വരുത്തിയില്ല. തങ്ങള്‍ക്ക് പ്രതികാരം ചെയ്തേ തീരൂ എന്നും നിങ്ങള്‍ മത്സരിക്കുന്നതില്‍നിന്ന് മാറിനിന്നോളൂ എന്നും കുഞ്ഞാലിക്കുട്ടിയോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു. ജില്ലയിലെ കോണ്‍ഗ്രസ് പ്രസിഡന്‍റ് ബത്തേരിയിലെ തീരുമാനങ്ങളെക്കുറിച്ച് തന്നോട് ഫോണില്‍പോലും ഒന്നും ഉരിയാടിയില്ളെന്നാണ് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റിന്‍െറ പരാതി. ലീഗിന്‍െറ സ്ഥാനാര്‍ഥിയാണ് അവിടെ മത്സരിക്കുന്നത്, വോട്ടുചെയ്യണം എന്നുപോലും തങ്ങളോട് പറഞ്ഞിട്ടില്ളെന്ന് അദ്ദേഹം പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ യു.ഡി.എഫിലെ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം ഉടന്‍ ഇടപെട്ടേക്കുമെന്നാണ് സൂചന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story