Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightചിന്നമ്മ വധക്കേസ്:...

ചിന്നമ്മ വധക്കേസ്: സാക്ഷിവിസ്താരം പൂര്‍ത്തിയാകുന്നു

text_fields
bookmark_border

കല്‍പറ്റ: പ്രമാദമായ ചിന്നമ്മ വധക്കേസിലെ സാക്ഷിവിസ്താരം പൂര്‍ത്തിയാകുന്നു. വിധി അടുത്ത മാസമുണ്ടായേക്കും. 
2014 സെപ്റ്റംബര്‍ 13നാണ് തൃക്കൈപ്പറ്റയിലെ ചിന്നമ്മയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയത്. പണം അപഹരിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. പ്രതികളായ എരുമാട് കുന്താരത്ത് ജില്‍സണ്‍, സഹോദരന്‍ സില്‍ജോ, മാണ്ടാട് സ്വദേശി വിപിന്‍ വര്‍ഗീസ് എന്നിവരെ കേസ് അന്വേഷിച്ച അന്നത്തെ സി.ഐ സുഭാഷ് ബാബുവും സംഘവും ചേര്‍ന്ന് സെപ്റ്റംബര്‍ 16ന് എരുമാട് വെച്ചാണ് പിടികൂടിയത്. 80 ശതമാനത്തോളം സാക്ഷിവിസ്താരം പൂര്‍ത്തിയായിട്ടുണ്ട്്. ആഗസ്റ്റ് മൂന്നിനാണ് കല്‍പറ്റ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. ചിന്നമ്മ വധക്കേസില്‍ ഇതുവരെ അറുപതോളം സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. കേസില്‍ 111 സാക്ഷികളാണുണ്ടായിരുന്നത്. 
പലരെയും സാക്ഷിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയ ശേഷം കേസ് തെളിയിക്കാന്‍ ആവശ്യമായ സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. പൊലീസ് തയാറാക്കിയ സാക്ഷികളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത തിരുവനന്തപുരത്തെ സയന്‍റിഫിക് വിദഗ്ധരെയും പ്രോസിക്യൂഷന്‍ വിസ്തരിച്ചു. ഇതുവരെ കോടതിയില്‍ നൂറോളം രേഖകള്‍ ഹാജരാക്കിയിട്ടുണ്ട്. 
വിചാരണക്കിടെ രണ്ട് സാക്ഷികള്‍ കൂറുമാറി. പ്രതികളിലൊരാളായ ജില്‍സന്‍െറ പിതാവായ ഏലിയാസാണ് കൂറുമാറിയത്. പ്രതികള്‍ ഏലിയാസിന്‍െറ ഫോണാണ് ഉപയോഗിച്ചിരുന്നത്. ഈ ഫോണില്‍നിന്നാണ് പ്രതികള്‍ ചിന്നമ്മയുമായി ബന്ധപ്പെട്ടിരുന്നത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കല്‍പറ്റ സി.ഐ സുഭാഷ് ബാബുവിനെയാണ് ഇനി വിസ്തരിക്കാനുള്ളത്. ഈ മാസം 17നാണ് പൊലീസ് ഉദ്യോഗസ്ഥനെ വിസ്തരിക്കുക. ഇതോടെ സാക്ഷിവിസ്താരം പൂര്‍ത്തിയായേക്കും.
 പ്രതികളുടെ ഭാഗം കേട്ടശേഷം അടുത്ത മാസം വിധി വരും. കല്‍പറ്റ അഡീഷനല്‍ ജഡ്ജി എസ്.എച്ച്. പഞ്ചാപകേശനാണ് വാദം കേള്‍ക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി ടി. അനുപമനും പ്രതികള്‍ക്കുവേണ്ടി എന്‍. ഭാസ്കരന്‍ നായരുമാണ് ഹാജരാകുന്നത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wayanad Chinnamma case
Next Story