Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightരാജ്യത്ത് അഞ്ചു ലക്ഷം...

രാജ്യത്ത് അഞ്ചു ലക്ഷം വാഹനാപകടങ്ങള്‍ അമ്പതിനായിരവും കേരളത്തില്‍

text_fields
bookmark_border
കല്‍പറ്റ: ഓരോ വര്‍ഷവും ഇന്ത്യയിലുണ്ടാകുന്ന അഞ്ചു ലക്ഷം വാഹനാപകടങ്ങളില്‍ അമ്പതിനായിരത്തോളവും കേരളത്തിലാണെന്ന് കണക്കുകള്‍. ദിനംപ്രതി വര്‍ധിക്കുന്ന വാഹനാപകടങ്ങളില്‍നിന്ന് രക്ഷനേടാന്‍ ജില്ലയിലെ ഡ്രൈവിങ് സ്കൂള്‍ പരിശീലകര്‍ക്ക് ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം എല്ലാ ജില്ലകളിലും പരിശീലനം നല്‍കുകയാണ്. വാഹനാപകടങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇന്ത്യന്‍ ജനസംഖ്യയില്‍ 3.5 ശതമാനം മാത്രമുള്ള കേരളത്തില്‍ 4.5 ശതമാനം വാഹനങ്ങളാണ് ആകെയുള്ളത്. ഇതുപ്രകാരം ഇന്ത്യയിലെ 10 ശതമാനം വാഹനാപകടങ്ങളും സംഭവിക്കുന്നത് കേരളത്തിലാണ്. ഡ്രൈവിങ് സ്വഭാവം, വാഹനങ്ങളുടെ തകരാര്‍, ട്രാഫിക് നിയമങ്ങള്‍ ഡ്രൈവര്‍മാരോ മറ്റ് റോഡ് ഉപയോക്താക്കളോ അനുസരിക്കാതിരിക്കല്‍, റോഡിന്‍െറ അവസ്ഥ തുടങ്ങിയ ഘടകങ്ങളാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 2012ല്‍ ആകെയുണ്ടായ 36,115 അപകടങ്ങളില്‍ 35,115 അപകടങ്ങളും അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും മൂലം സംഭവിച്ചതാണ്. ഡ്രൈവിങ് സ്കൂള്‍ പരിശീലകര്‍ക്കായി കല്‍പറ്റയില്‍ നടത്തിയ ‘ശുഭയാത്ര സുരക്ഷിത യാത്ര’ പരിശീലന പരിപാടി നോര്‍ത് സോണ്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ബി.ജെ. ആന്‍റണി ഉദ്ഘാടനം ചെയ്തു. റോഡ്സുരക്ഷയില്‍ കൃത്യമായ അവബോധം നിലനിര്‍ത്തി സുരക്ഷിതരായി സഞ്ചരിക്കണമെന്നും സൂക്ഷ്മനിരീക്ഷണ കഴിവ് വര്‍ധിപ്പിച്ച് സുരക്ഷിത ഡ്രൈവിങ് പ്രയോജനകരമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിതമായ ഡ്രൈവിങ് വാഹനയാത്രയുടെ അടിസ്ഥാന ഘടകമാക്കിയാല്‍ വലിയ അളവില്‍ അപകടങ്ങള്‍ കുറക്കാനാകും. ഡ്രൈവിങ് പഠിക്കുന്നവര്‍ക്ക് ശരിയായ ദിശാബോധം ഡ്രൈവിങ് സ്കൂളുകാര്‍ നല്‍കണം. ശരിയായ അവബോധം, ദീര്‍ഘദര്‍ശനം, ശ്രദ്ധ, മര്യാദ എന്നിവ സുരക്ഷിത ഡ്രൈവിങ്ങിന്‍െറ ഘടകങ്ങളാണ്. ഡ്രൈവിങ് വൈദഗ്ധ്യമില്ലാത്തവര്‍ക്ക് എളുപ്പം ലൈസന്‍സ് ലഭ്യമാക്കല്‍, അമിത വേഗം, അടയാളങ്ങളെക്കുറിച്ചും ഹൈവേ കോഡുകളെക്കുറിച്ചുമുള്ള അറിവില്ലായ്മ, റോഡ് നിയമങ്ങള്‍ അനുസരിക്കാതിരിക്കല്‍, താല്‍ക്കാലിക മയക്കം, വിശ്രമമില്ലാതെയുള്ള വാഹനമോടിക്കല്‍, അമിത ഭാരം കയറ്റല്‍, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവയാണ് അപകടസാധ്യത വര്‍ധിപ്പിക്കുന്നതെന്ന് നാറ്റ്പാക് സയന്‍റിസ്റ്റ് ബി. സുബിന്‍ പരിശീലന ക്ളാസില്‍ വ്യക്തമാക്കി. ഇതില്‍ അമിത വേഗം, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ ഇല്ലാതായാല്‍ അപകടങ്ങള്‍ പരമാവധി കുറക്കാം. റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ പി.എ. സത്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി എം.കെ. പുഷ്കരന്‍, നാറ്റ്പാക് കണ്‍സല്‍ട്ടന്‍റ് ടി.വി. സതീഷ് എന്നിവര്‍ സംസാരിച്ചു. അപകടം തടയല്‍, റോഡ് സുരക്ഷ, സുരക്ഷിത ഡ്രൈവിങ് തന്ത്രങ്ങള്‍, കുട്ടികള്‍-കാല്‍നടയാത്രക്കാര്‍ എന്നിവരുടെ സുരക്ഷ, ഡ്രൈവിങ് സ്വഭാവഗുണങ്ങള്‍, ഡ്രൈവിങ് മനോഭാവം, വേഗനിയന്ത്രണം എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ളാസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story