Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2019 5:03 AM IST Updated On
date_range 29 Aug 2019 5:03 AM ISTഉത്തരവ് കേട്ട് കെട്ടിപ്പുണർന്ന് കശ്മീരികൾ
text_fieldsbookmark_border
സ്വന്തം ലേഖകൻ ന്യൂഡൽഹി: മൂന്നാഴ്ചയായി തങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന മനോവ്യഥകളും ആകുലതകളും ഒന്നു കേൾക്കാൻ പല വാതിലുകളും മുട്ടിയിട്ടും ആരും തുറക്കാതിരുന്ന ഘട്ടത്തിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് വലിയൊരു ആശ്വാസമായതിൻെറ ആഹ്ലാദമായിരുന്നു സുപ്രീംകോടതിക്കു മുന്നിൽ കശ്മീരികൾ ബുധനാഴ്ച പ്രകടിപ്പിച്ചത്. ഹരജിക്കാരും അഭിഭാഷകരുമായി സുപ്രീംകോടതിയിലെ കേസ് കേൾക്കാനെത്തിയ കശ്മീരികൾ ഉത്തരവ് കേട്ട് കോടതിമുറിയിൽനിന്നിറങ്ങി പരസ്പരം കെട്ടിപ്പുണർന്നു. ഇതുകണ്ട് കശ്മീരികൾക്കുവേണ്ടി വാദിച്ച മുതിർന്ന അഭിഭാഷകരും ഇൗ വിഷയത്തിൽ കശ്മീരികളോടൊപ്പം നിൽക്കുന്ന അഭിഭാഷകരും അവരെ ആശ്വസിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ഉത്തരവ് കേട്ട് ആദ്യം പുറത്തുവന്ന ശഹ്ല റാശിദ് അഭിഭാഷകർക്കുള്ള വാതിലിനടുേത്തക്ക് ചെന്ന് കശ്മീരിൽനിന്നുള്ള ഹരജിക്കാരെയും അഭിഭാഷകരെയും അഭിനന്ദിച്ചു. ആശ്വാസവിധി വളരെ വലുതാണെന്ന് പറഞ്ഞ് ഹരജിക്കാരും അഭിഭാഷകരും കേസ് കേൾക്കാനെത്തിയവരുമായ കശ്മീരികൾ പരസ്പരം കെട്ടിപ്പുണർന്നു. മുതിർന്ന അഭിഭാഷകരും കശ്മീരികളെ കണ്ട് തങ്ങളുടെ െഎക്യദാർഢ്യവും അഭിനന്ദനവും അറിയിച്ചു. ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതിനെതിരെ വീട്ടുതടങ്കലിലായ മുൻ െഎ.എ.എസ് ഒാഫിസർ ഷാഹ് ഫൈസലിനൊപ്പം ഹരജി സമർപ്പിച്ച മുൻ ജെ.എൻ.യു വിദ്യാർഥിയും കശ്മീരി യുവനേതാവുമായ ശഹ്ല റാശിദ് മസൂദ് അടക്കം ഹരജിക്കാരും അഭിഭാഷകരുമായി രണ്ടു ഡസനോളം കശ്മീരികൾ സുപ്രീംകോടതിയിലെത്തിയിരുന്നു. കഴിഞ്ഞ രണ്ടു തവണ സംഭവിച്ചതിൽനിന്ന് ഭിന്നമായി ജാമിഅ മില്ലിയയിലെ കശ്മീരി നിയമ വിദ്യാർഥിയുടെ ആദ്യ ഹരജി മുതൽ ആശ്വാസകരമായ നിലപാട് ചീഫ് ജസ്റ്റിസ് കൈക്കൊണ്ടതോടെ കോടതിമുറിയിൽ നിശ്വാസങ്ങളുയർന്നു. സഞ്ജയ് ഹെഗ്ഡെ, രാജു രാമചന്ദ്രൻ, വൃന്ദ ഗ്രോവർ തുടങ്ങിയ മുതിർന്ന അഭിഭാഷകർ കശ്മീരികൾക്കുവേണ്ടി ഉയർത്തിയ വാദഗതികൾ അംഗീകരിച്ച് ഒാരോ ഉത്തരവുകളായി ചീഫ് ജസ്റ്റിസ് ഇറക്കിയതോടെ അപ്രതീക്ഷിതമായത് സംഭവിച്ച സേന്താഷത്തിലായി കശ്മീരികൾ. ഏറ്റവുമൊടുവിലാണ് കശ്മീരിൽ നിന്നുള്ള പാർട്ടികളും നേതാക്കളും അഭിഭാഷകരും ജഡ്ജിമാരും പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹരജി പരിഗണിച്ചത്. അത് അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിടുകയാണെന്നും സർക്കാറിന് നോട്ടീസ് അയക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ഉറച്ച നിലപാടെടുത്തതോടെ ബുധനാഴ്ചയിലെ വാദത്തിൽ തങ്ങൾ ഉന്നയിച്ച ഏതാണ്ടെല്ലാ ആവശ്യങ്ങളും നേടിയെടുത്ത മാനസികാവസ്ഥയിലായി ഹരജിക്കാരും അഭിഭാഷകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story