Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2018 12:44 PM IST Updated On
date_range 15 Sept 2018 12:44 PM ISTജില്ലയില്‍ 72 കോടിയുടെ ടൂറിസം വികസന പദ്ധതികള്‍ക്ക് അനുമതി
text_fieldsbookmark_border
തിരുവനന്തപുരം: ജില്ലയുടെ ചരിത്രത്തിലാദ്യമായി സമഗ്ര ടൂറിസം വികസനത്തിന് 72 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. തിരക്ക് കൊണ്ട് വീര്‍പ്പ് മുട്ടുന്ന ചാല മാര്‍ക്കറ്റിനെ പൈതൃകത്തെരുവായി രൂപാന്തരപ്പെടുത്തി നവീകരിക്കുന്നതിന് ഒമ്പത് കോടി 98 ലക്ഷം രൂപയാണ് അനുവദിച്ചത്. സംസ്ഥാന വിനോദസഞ്ചാരവകുപ്പ് മുഖേന രണ്ടുവര്‍ഷത്തിനുള്ളില്‍ ചാല പൈതൃകത്തെരുവ് പദ്ധതി നടപ്പാക്കാനാണ് ഉത്തരവായത്. ജി. ശങ്കറിെൻറ ഹാബിറ്റാറ്റ് ടെക്നോളജി കമ്പനിക്കാണ് നിര്‍മാണ ചുമതല. വേളിയില്‍ ടൂറിസം വികസനത്തിനായി 20 കോടിയോളം രൂപയുടെ പദ്ധതികള്‍ക്കാണ് ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയത്. വേളിയില്‍ അത്യാധുനിക കണ്വെന്ഷന് സെൻറര്‍ നിര്‍മിക്കാൻ 9.98 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന തല വര്‍ക്കിങ് ഗ്രൂപ് അംഗീകാരം നല്കി. ഒരു വര്‍ഷത്തിനുള്ളില്‍ കണ്വെന്ഷന് സെൻറർ നിര്‍മിക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി. വേളി ടൂറിസ്റ്റ് വില്ലേജില്‍ ഇക്കോ പാര്‍ക്കും തീരപാത വികസനവുമായി 4.78 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. 12 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കും. വേളിയില്‍ അര്‍ബന്‍ പാര്‍ക്ക് വികസനത്തിന് 4.99 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്കി. ഈ പദ്ധതിയും ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് നിർദേശം. കോവളം സമുദ്രാ ബീച്ച് പാര്‍ക്ക് ഏരിയയും ഗ്രോവ് ബീച്ച് ഏരിയയും വികസിപ്പിക്കുന്നതിനായി 9.90 കോടി രൂപ ചെലവഴിക്കും. യോഗ പാര്‍ക്ക്, ടോയ്ലറ്റ്, 88 പേര്‍ക്ക് ഇരിക്കാവുന്ന ബോട്ട് മാതൃകയിലുള്ള ഇരിപ്പിട സംവിധാനം, സൈക്കിള്‍ പാത, പൂന്തോട്ടം, പൊലീസ് എയ്ഡ് പോസ്റ്റ്, ലൈഫ് ഗാര്‍ഡ് കിയോസ്ക്, സി.സി.ടി.വി സംവിധാനം തുടങ്ങിയവ ഇവിടെ ഒരുക്കം. ഒരു വര്‍ഷത്തിനുള്ളില്‍ ഇതിെൻറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. ആക്കുളം ടൂറിസ്റ്റ് വില്ലേജിെൻറ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 9.34 കോടി രൂപയുടെ ഭരണാനുമതി നല്കി. ആക്കുളത്ത് പുതിയ കവാടവും ചുറ്റുമതിലും പുതിയ മ്യൂസിക്കല്‍ ഫൗണ്ടനും ടോയ്ലറ്റ് നവീകരണവും കൃത്രിമ വെള്ളച്ചാട്ടവും കുട്ടികളുടെ പാർക്കിെൻറ നവീകരണവും 12 ഡി തിയറ്ററും ഹില്‍ടോപ്പില്‍ ആംഫി തിയറ്ററും അടക്കം ഒട്ടേറെ വികസനപദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്, 18 മാസം കൊണ്ട് നവീകരണം പൂര്‍ത്തിയാക്കാനാണ് നിർദേശം. വര്‍ക്കലയിലെ ബീച്ച് ടൂറിസം വികസനത്തിന് 8.99 കോടി രൂപയാണ് അനുവദിച്ചത്. 18 മാസം കൊണ്ട് വികസനം പൂര്‍ത്തിയാക്കാനാണ് ഉത്തരവ്. ശംഖുംമുഖം ബീച്ച് പ്രവേശനഭാഗത്തിെൻറ വികസനത്തിനും ശംഖുംമുഖം അര്‍ബന്‍ പ്ലാസ വികസനത്തിനുമായി 4.62 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്കി. ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാന ടൂറിസം വകുപ്പ് മുഖേന പദ്ധതി നടപ്പാക്കാനാണ് വര്‍ക്കിങ് ഗ്രൂപ് അനുമതി നല്‍കിയത്. സമയബന്ധിതമായി ഈ പദ്ധതികള്‍ നടപ്പാക്കുന്നതോടെ ജില്ലയുടെ സമഗ്ര ടൂറിസം വികസനമെന്ന സ്വപ്നമാണ് യാഥാർഥ്യമാകുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. രാജ്യത്തെ പ്രമുഖ ആര്‍ക്കിടെക്ടുകള്‍ തയാറാക്കിയ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story