Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2018 10:35 AM IST Updated On
date_range 20 May 2018 10:35 AM ISTകുടുംബത്തിലെ മൂന്നുപേരുടെ മരണം: കാരണം അപൂർവ വൈറസെന്ന് ആരോഗ്യ വകുപ്പ്
text_fieldsbookmark_border
കോഴിക്കോട്: പേരാമ്പ്ര പന്തീരിക്കരയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചതിനുകാരണം അപൂർവ വൈറസെന്ന് ആരോഗ്യ വകുപ്പ്. വൈറസ് ഏതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ച സാമ്പിളുകൾ പരിശോധിച്ചാലേ ഏതുതരം വൈറസാണെന്ന് കണ്ടുപിടിക്കാനാവൂ എന്നും ആരോഗ്യ വകുപ്പധികൃതർ വ്യക്തമാക്കി. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ, ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കോഴിക്കോട് െഗസ്റ്റ് ഹൗസിൽ രാത്രി നടന്ന അവലോകന യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പേരാമ്പ്രയിൽ രോഗം പൊട്ടിപ്പുറപ്പെടുകയോ പകർച്ചവ്യാധി വ്യാപിക്കുകയോ ചെയ്തിട്ടില്ല, എങ്കിലും സംഭവം ഏറെ പ്രധാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാറുമായി ഇതേക്കുറിച്ച് ആശയവിനിമയം നടത്തുകയും കേന്ദ്ര സംഘത്തോട് സംഭവസ്ഥലം സന്ദർശിക്കാനാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണം. കേരളത്തിലാദ്യമായാണ് ഇത്തരമൊരു കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മണിപ്പാൽ സെൻറർ ഫോർ വൈറസ് റിസർച്ചിെല വിദഗ്ധരുടെ നേതൃത്വത്തിൽ ഞായറാഴ്ച പ്രദേശത്ത് പരിശോധന നടത്തും. രോഗം എങ്ങനെയാണ് വന്നത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധനയിലൂടെ കണ്ടെത്തും. സംഭവം റിപ്പോർട്ട് ചെയ്തയുടൻ മെഡിക്കൽ സംഘം പ്രദേശത്ത് പരിശോധനയും ഫീവർ ക്യാമ്പും തുടങ്ങിയിട്ടുണ്ട്. രോഗികളും മരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരെ ശ്രദ്ധിക്കാൻ ആരോഗ്യപ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. മസ്തിഷ്ക ജ്വരമാണ് മരിച്ചവരിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ സമാന രോഗലക്ഷണങ്ങളുമായി എത്തുന്നവരെ ചികിത്സിക്കാൻ ഐസോലേറ്റഡ് വാർഡ് ഒരുക്കുന്നുണ്ട്. ആശുപത്രിയിലെ വെൻറിലേറ്റർ ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കും. ഞായറാഴ്ച ജില്ല കലക്ടറുടെ നേതൃത്വത്തിൽ വിവിധ ചികിത്സ വകുപ്പുകൾക്കു കീഴിലുള്ള സ്വകാര്യ-ഗവ. ആശുപത്രി ഡോക്ടർമാരുടെ യോഗം നടത്തി സ്ഥിതിഗതികൾ വിലയിരുത്തും. രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവരെ ചികിത്സിക്കാനായി പ്രത്യേക പരിശീലനം നൽകും. ആരോഗ്യപ്രവർത്തകർക്ക് മുൻകരുതലുകൾക്കായി പ്രത്യേക മാസ്ക് വിതരണം ചെയ്യും. ഇതിനായി 1000 മാസ്കുകൾ എത്തിക്കുന്നുണ്ട്. ഈ രോഗം മൃഗങ്ങളിലൂടെ പകരാൻ സാധ്യതയുള്ളതാണെന്ന ധാരണയിലാണ് ആരോഗ്യവകുപ്പ് എത്തിച്ചേർന്നിരിക്കുന്നത്. മൃഗങ്ങൾ, പ്രത്യേകിച്ച് വവ്വാൽ പോലുള്ളവ കടിച്ചിടുന്ന പഴങ്ങളൊന്നും കഴിക്കരുത്. കൈ വൃത്തിയായി കഴുകുന്നത് ഏറെ പ്രധാനമാണ്. നിലവിൽ രോഗികൾക്ക് സപ്പോർട്ടിങ് ചികിത്സയാണ് നൽകുന്നത്. പൊതു മുൻകരുതലുകളാണ് ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. മണിപ്പാൽ വൈറസ് റിസർച്ച് സെൻററിലെ ഡോ. ജി. അരുൺകുമാർ, ചെന്നൈ അപ്പോളോ ആശുപത്രിയിെല ഇൻഫക്റ്റഡ് ഡിസീസസ് വിഭാഗം പ്രഫസർ ഡോ. അബ്ദുൽ ഗഫൂർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ജില്ല കലക്ടർ യു.വി. ജോസ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, സൂപ്രണ്ട് ഡോ. കെ.ജി. സജിത്ത് കുമാർ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ, അഡീ. ഡി.എം.ഒ ഡോ. ആശാദേവി, കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ, റൂറൽ എസ്.പി. ജയദേവ് തുടങ്ങിയവർ രാത്രി നടന്ന യോഗത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story