Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 11:12 AM IST Updated On
date_range 15 May 2018 11:12 AM ISTതേവലക്കര പഞ്ചായത്ത് അധികാര കൈമാറ്റത്തെ ചൊല്ലി ചേരിതിരിവ്; ഭരണം പ്രതിസന്ധിയിൽ
text_fieldsbookmark_border
ചവറ: തേവലക്കര ഗ്രാമപഞ്ചായത്തിൽ ഭരണകാലയളവ് പകുതി പിന്നിട്ടതോടെ പ്രസിഡൻറ് പദവിക്കായുള്ള അധികാരത്തർക്കം രൂക്ഷമായി. ചവറ മണ്ഡലത്തിൽ യു.ഡി.എഫിെൻറ മേൽക്കോയ്മയിലുള്ള ഏക പഞ്ചായത്താണ്. തർക്കം ഭരണ നേതൃത്വത്തിലുള്ള കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. 23 അംഗ പഞ്ചായത്ത് സമിതിയിൽ സീറ്റ് നില ഒപ്പത്തിനൊപ്പം വന്നതോടെ കോൺഗ്രസ് വിമതനായി മത്സരിച്ച സ്വതന്ത്രെൻറ പിന്തുണയോടെയാണ് യു.ഡി.എഫ് ഭരണം നേടിയത്. മറ്റൊരു കോൺഗ്രസ് സ്വതന്ത്രയും പിന്തുണ നൽകി. ഇരുവർക്കും പകരമായി സ്ഥിരംസമിതി അധ്യക്ഷ സ്ഥാനങ്ങളും നൽകി. എന്നാൽ, ഭരണം രണ്ടര വർഷം പിന്നിട്ടതോടെ പ്രസിഡൻറ് സ്ഥാനത്തിനു വേണ്ടി സ്വതന്ത്രനായി രണ്ടാം വാർഡിൽ മത്സരിച്ച് വിജയിച്ച രാജേഷ് കുമാർ ഉൾപ്പെടെയുള്ളവർ മുന്നോട്ട് വന്നതോടെയാണ് അധികാര വടംവലി തുടങ്ങിയത്. ഒമ്പത് സീറ്റുകളുള്ള കോൺഗ്രസിന് സ്വതന്ത്രൻ കൂടാതെ രണ്ട് ആർ.എസ്.പി അംഗങ്ങളുടെ പിന്തുണയാണുള്ളത്. വൈസ് പ്രസിഡൻറ് പദവി ആർ.എസ്.പിക്കാണ്. ജോസ് ആൻറണിയാണ് നിലവിൽ പ്രസിഡൻറ്. കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച് പാർട്ടിയിൽ തിരിച്ചെത്തിയ അംഗം ആണ് രാജേഷ്. തെരഞ്ഞെടുപ്പിന് ശേഷം ഭരണം നേടാനായി കോൺഗ്രസ് നാടകീയ നീക്കങ്ങളോടെ ഇടഞ്ഞു നിന്ന രാജേഷ് കുമാറിെൻറ പിന്തുണ അന്ന് ഉറപ്പിക്കുകയായിരുന്നു. ഇതിന് അധികാരം പങ്ക് വെക്കലുൾപ്പടെ ധാരണയുള്ളതായും പറയപ്പെടുന്നു. എന്നാൽ, ആദ്ദേഹം നേതൃത്വം പറഞ്ഞ ധാരണ നടപ്പാക്കണമെന്ന ആവശ്യമുയർത്തിയതോടെയാണ് തർക്കം രൂക്ഷമായത്. തെരഞ്ഞെടുപ്പു കമീഷനിൽ കൂറുമാറ്റം മൂലം കേസ് നേരിടുന്ന രാജേഷിന് അയോഗ്യതയുണ്ടെന്ന ഒരു വിഭാഗത്തിെൻറ വിയോജിപ്പ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പാർട്ടി കമ്മിറ്റികളിൽ ഉയർന്നതോടെ കമ്മിറ്റി അലങ്കോലപ്പെട്ടിരുന്നു. അധികാരത്തിനു വേണ്ടി കോൺഗ്രസിലെ ഗ്രൂപ് വടംവലി ശക്തിപ്പെട്ടതോടെ ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ ഇടപെട്ട് പ്രശ്ന പരിഹാരത്തിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. യു.ഡി.എഫിെൻറ അധികാരത്തർക്കം മൂലം പഞ്ചായത്ത് ഭരണം താറുമാറായെന്നും, പൊതുജനങ്ങൾക്ക് കൃത്യമായ സേവനങ്ങൾ ലഭ്യമാകാത്ത സ്ഥിതിയാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം സമരപരിപാടികൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story