Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2018 6:21 AM GMT Updated On
date_range 9 May 2018 6:21 AM GMTപൊലീസുകാരനെ വീടുകയറി ആക്രമിച്ചു; സ്ത്രീകളടക്കം നാലുപേർക്ക് പരിക്ക്
text_fieldsbookmark_border
ചവറ: മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചുകടന്ന സംഘം പൊലീസുകാരനെ ആക്രമിച്ചു. തടസ്സം പിടിക്കാനെത്തിയ മാതാവിനും ഭാര്യക്കും മകനും പരിക്കേറ്റു. തേവലക്കര പുത്തൻസങ്കേതം 14ാം വാർഡിൽ കോയിപ്പിനേത്ത് വീട്ടിൽ ഹസൻകുഞ്ഞ് (44), ഭാര്യ ഷെമീന (39), മകൻ ഹാഷിം (19), ഹസൻ കുഞ്ഞിെൻറ മാതാവ് മുത്തുബീവി (68) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഹസൻ കുഞ്ഞും ഭാര്യയും മകനും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഒാഫിസറാണ് ഹസൻകുഞ്ഞ്. തിങ്കളാഴ്ച രാത്രി 11ഒാടെ ആരോ വാതിലിൽ മുട്ടി. ശബ്ദം കേട്ട് വാതിൽ തുറക്കാനുള്ള ശ്രമത്തിനിടെ മുൻവാതിൽ തകർത്ത് അക്രമിസംഘം അകത്ത് കടക്കുകയായിരുന്നു. തടിക്കഷണവും ഇരുമ്പുകമ്പിയും ഉപയോഗിച്ചാണ് ആക്രമിച്ചത്. ഇതിനിടെ തടസ്സം പിടിക്കാനെത്തിയ ഷെമീനയെയും ഹാഷിമിനെയും മർദിച്ചു. ബഹളം കേട്ട് ഇറങ്ങിവന്ന മുത്തുബീവിയെ തള്ളി താഴെയിട്ടു. ഇതിനിടയിൽ പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച ഹസൻ കുഞ്ഞിനെ വീട്ടിന് വെളിയിൽെവച്ചും ആക്രമിച്ചു. അക്രമത്തിനിടെ വീടിെൻറ മുന്നിലെ ജനൽ ഗ്ലാസും തകർന്നു. ബഹളംകേട്ട് സമീപവാസിയായ ഹസൻ കുഞ്ഞിെൻറ സഹോദരനും ഭാര്യയും പുറത്തിറങ്ങിയതോടെ അക്രമിസംഘം രക്ഷപ്പെട്ടു. കമ്പിവടി കൊണ്ടുള്ള അടിയേറ്റ് മൂന്ന് വാരിയെല്ലുകൾ പൊട്ടിയ ഹസൻകുഞ്ഞ് മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവമറിഞ്ഞ് രാത്രിതന്നെ കരുനാഗപ്പള്ളി എ.സി.പി ബി. വിനോദ്, ചവറ സി.ഐ ബി. ഗോപകുമാർ, തെക്കുംഭാഗം എസ്.ഐ രാജീവ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ചൊവ്വാഴ്ച വൈകീട്ടോടെ കൊല്ലത്തുനിന്ന് വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. കൊല്ലം കമീഷണർ ഡോ. ശ്രീനിവാസും അക്രമം നടന്ന വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. അക്രമികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായി അറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story