Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2018 11:02 AM IST Updated On
date_range 3 May 2018 11:02 AM ISTമരുമകൾ വീട്ടിൽ പൂട്ടിയിട്ടിരുന്ന വയോധികയെ രക്ഷപ്പെടുത്തി
text_fieldsbookmark_border
കൊട്ടാരക്കര: വീട്ടിൽ മരുമകൾ പൂട്ടിയിട്ട വയോധികയെ നാട്ടുകാരും പൊലീസും ചേര്‍ന്ന്‍ രക്ഷപ്പെടുത്തി കലയപുരം ആശ്രയ സങ്കേതത്തിലെത്തിച്ചു. അവധിയാഘോഷിക്കാനായി പോയപ്പോഴാണ് അധ്യാപികയായ മരുമകൾ വീട്ടിൽ വയോധികയെ പൂട്ടിയിട്ടത്. ആയൂർ ഇളമാട് അമ്പലമുക്ക് രാജേഷ് വിലാസത്തിൽ ലക്ഷ്മിക്കുട്ടി യമ്മക്കാണ് (85)തെൻറ മരുമക്കളായ അനുഷയില്‍നിന്ന് ദുരനുഭവമുണ്ടായത്. സന്മനസ്സുകളുടെ സമയോചിത ഇടപെടൽ മൂലമാണ് തനിക്ക് ജീവൻ തിരിച്ചുകിട്ടിയതെന്ന്‍ ലക്ഷ്മിക്കുട്ടിയമ്മ പറയുന്നു. മകെൻറ 16ാം വയസ്സിൽ കാൻസർ രോഗം ബാധിച്ച് ഭർത്താവ് മരിച്ചു. തുടർന്ന് ലക്ഷ്മിക്കുട്ടിയമ്മ ഏറെ കഷ്ടപ്പെട്ടാണ് മകൻ രാജേഷിനെ വളർത്തിയത്. പ്രൈവറ്റ് ബസിൽ ഡ്രൈവറായിരുന്ന മകന് പിന്നീട് കെ.എസ്.ആർ.ടി.സി.യിൽ ജോലി ലഭിച്ചു. എന്നാല്‍, 10 വര്‍ഷം മുമ്പ് മകന്‍ ആത്മഹത്യ ചെയ്തതോടെ ലക്ഷ്മി ക്കുട്ടിയമ്മയുടെ ദുരിതജീവിതം ആരംഭിക്കുകയായിരുന്നു. അധ്യാപികയായ മരുമകളുടെ നിർബന്ധപ്രകാരം തെൻറ പേരിലുണ്ടായിരുന്ന സ്വത്തുവകകളെല്ലാം മകെൻറ പേരിലേക്ക് മാറ്റി. വസ്തുക്കൾ പണയപ്പെടുത്തി വീടുവെക്കുകയും െചയ്തു. 10 വർഷം മുമ്പ് മകൻ ജീവിതം അവസാനിപ്പിച്ചത് എന്തിനാണെന്ന് ഇന്നും ലക്ഷ്മിക്കുട്ടിയമ്മക്ക് അറിയില്ല. വർഷങ്ങൾക്ക് മുമ്പ് തന്നെ കാണാൻവന്ന സഹോദരനോട് ലക്ഷ്മിക്കുട്ടിയമ്മ തെൻറ ദുരവസ്ഥ വിവരിച്ചപ്പോൾ അദ്ദേഹം ആർ.ഡി.ഒക്ക് പരാതി നൽകുകയും കേസാവുകയും ചെയ്തു. ലക്ഷ്മിക്കുട്ടിയമ്മയെ മാനസികമായോ ശാരീരികമായോ ഉപദ്രവിക്കരുതെന്നും അവർക്ക് സന്തോഷവും സമാധാനവും ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, അത് പാലിക്കപ്പെട്ടില്ല. ലക്ഷ്മിക്കുട്ടിയമ്മയെ മരുമകള്‍ വീട്ടിൽ പൂട്ടിയിട്ട് പോകുമായിരുന്നുവെങ്കിലും ഇക്കാര്യം അയല്‍വാസികള്‍ അറിഞ്ഞിരുന്നില്ല. രാത്രിയിൽ വീട്ടിൽനിന്ന് ലക്ഷ്മിക്കുട്ടിയമ്മയുടെ കരച്ചിൽ തുടര്‍ച്ചയായി കേൾക്കാനിടയായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. നാട്ടുക്കാര്‍ നടത്തിയ തിരച്ചിലില്‍ ഗ്രിൽ ഇട്ടു മറച്ച മുറിയില്‍ ലക്ഷ്മിക്കുട്ടിയമ്മയെ പൂട്ടിയിട്ടിരിക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്‍ നാട്ടുകാര്‍ മനുഷ്യാവകാശ കമീഷനെയും പൊലീസിനെയും വിവരം അറിയിച്ചു. ചടയമംഗലം എസ്.ഐ ഷുക്കൂർ, എ.എസ്.ഐ വിനൂപ് എന്നിവരുടെ നേതൃത്വത്തില്‍ പൂട്ട് തല്ലിപ്പൊളിച്ച് അകത്തുകടന്ന്‍ മലമൂത്ര വിസർജ്യങ്ങളുടെയും ദിവസങ്ങളോളം പഴകിയ ഭക്ഷണാവശിഷ്ടങ്ങളുടെയും നടുവിൽ ഉറുമ്പരിച്ച് മുഷിഞ്ഞ വസ്ത്രവുമായി വിറച്ചുകിടന്നിരുന്ന അവരെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കുകയും പ്രാഥമിക ശുശ്രൂഷകൾ നൽകിയതിനുശേഷം തുടർ സംരക്ഷണത്തിനായി കലയപുരം ആശ്രയ സങ്കേതത്തിൽ എത്തിക്കുകയുമായിരുന്നു. മരുമകള്‍ അനുഷക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story