Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2018 5:17 AM GMT Updated On
date_range 31 March 2018 5:17 AM GMTമടവൂർ കൊലപാതകം: പ്രതികൾ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്തു
text_fieldsbookmark_border
കിളിമാനൂർ/ഒാച്ചിറ: മുൻ റേഡിയോ ജോക്കിയും നാടൻപാട്ട് കലാകാരനുമായ രാജേഷിനെ (35) വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികളിലേക്ക് പൊലീസ് കൂടുതൽ അടുത്തതായി സൂചന. പ്രതികൾ ഉപയോഗിച്ച ചുവപ്പ് സിഫ്റ്റ് കാർ പത്തനംതിട്ടക്ക് സമീപത്തുനിന്ന് കണ്ടെത്തിയതായി അറിയുന്നു. കാർ ഇവിടെ ഉപേക്ഷിച്ചശേഷം പ്രതികൾ മറ്റൊരു വാഹനത്തിലാണ് രക്ഷപ്പെട്ടത്. രണ്ട് വാഹനങ്ങളുടെയും ഉടമകളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഇതുവരെ കേസിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ കൊല്ലം, കായംകുളം പ്രദേശത്തുള്ളവരാണെന്ന് സൂചനയുണ്ട്. പതിനഞ്ചോളം പേരെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഓച്ചിറയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. രാജേഷിെൻറ ഫോണിലേക്ക് വന്ന അവസാന കോൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ആറ്റിങ്ങൽ ഡിവൈ.എസ്.പി സി. അനിൽകുമാർ പറഞ്ഞു. ഖത്തറിൽനിന്ന് രാജേഷുമായി അവസാനമായി സംസാരിച്ച യുവതി ഓച്ചിറക്ക് സമീപത്തെ കൊച്ചുമുറിക്കാരനായ യുവാവിെൻറ ഭാര്യയായിരുന്നു. യുവാവും ഖത്തറിലാണ്. ഇവർ വിവാഹബന്ധം വേർപെടുത്തിയിട്ടുണ്ട്. ഖത്തറിൽനിന്ന് വന്ന ക്വട്ടേഷനാണ് കൊലപാതകമെന്ന വിലയിരുത്തലിലാണ് പൊലീസ്. പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായും അന്വേഷണസംഘം അങ്ങോട്ട് പുറപ്പെട്ടതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അതേസമയം, രാജേഷിെൻറ ഫോണിലേക്ക് വന്ന അവസാന കോൾ ഖത്തറിൽനിന്നാണെന്നും ഇതൊരു സ്ത്രീയായിരുന്നെന്നും പൊലീസ് പറയുേമ്പാൾതന്നെ ലോക്കായിരുന്ന ഫോൺ ഇപ്പോഴും ഓപൺ ചെയ്യാനായിട്ടില്ലെന്നും പറയപ്പെടുന്നു. നേരത്തേ വിദേശത്തായിരുന്നപ്പോൾ രാജേഷിന് ഒരു യുവതിയുമായി സൗഹൃദബന്ധം ഉണ്ടായിരുന്നെന്നും നാട്ടിലെത്തിയശേഷവും ഈ സൗഹൃദവും ഫോൺവിളിയും ഉണ്ടായിരുന്നെന്നും അഭ്യൂഹമുണ്ട്. ഇതിനെതുടർന്നുള്ള സംഭവങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു. നാട്ടിൽ മറ്റ് പ്രശ്നങ്ങളോ സാമ്പത്തിക ഇടപാടുകളോ ഇല്ലാത്തയാളാണ് രാജേഷ്. കലാമേഖലയിലും ആരുമായും പ്രശ്നങ്ങളില്ല. മടവൂർ തുമ്പോട് കേന്ദ്രമായി പ്രവർത്തിക്കുന്ന നൊസ്റ്റാൾജിയ എന്ന നാടൻ പാട്ട് ട്രൂപ്പിലെ ഗായകൻ മടവൂർ പടിഞ്ഞാറ്റേല ആശാഭവനിൽ രാധാകൃഷ്ണക്കുറുപ്പിെൻറയും വസന്തയുടെയും മകൻ രാജേഷിനെ (35) ചൊവ്വാഴ്ച പുലർച്ചെയാണ് അജ്ഞാതസംഘം ദാരുണമായി കൊല ചെയ്തത്. നാവായിക്കുളം മുല്ലനെല്ലൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽനിന്ന് കലാപരിപാടി കഴിഞ്ഞെത്തിയ രാജേഷ്, സുഹൃത്ത് വെള്ളല്ലൂർ തേവലക്കാട് തില്ല വിലാസത്തിൽ കുട്ടൻ (50) എന്നിവരാണ് ആക്രമണത്തിനിരയായത്. കുട്ടൻ സാരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story