Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 11:05 AM IST Updated On
date_range 5 March 2018 11:05 AM ISTബുള്ളറ്റ് ഷൈനിക്ക് മുന്നിൽ സുല്ലിട്ട് 'ബാപ്പുബ' ചലഞ്ച്
text_fieldsbookmark_border
തിരുവനന്തപുരം: യാത്രകളോടും സാഹസികതയോടും തീരാത്ത പ്രണയവുമായി പായുന്ന 'ബുള്ളറ്റ് ഷൈനി'ക്ക് മറ്റൊരു റെക്കോഡുകൂടി. പുരുഷന്മാർപോലും ഓടിക്കാൻ ഭയപ്പെടുന്ന ഇന്ത്യൻ എൻഡുറൻസ് ബൈക്കേഴ്സ് അസോസിയേഷെൻറ 24 മണിക്കൂർ 'ബാപ്പുബ' ചലഞ്ചാണ് (ബംഗളൂരു- പുണെ-ബംഗളൂരു) 23 മണിക്കൂർകൊണ്ട് പൂർത്തിയാക്കി ഈ തിരുവനന്തപുരത്തുകാരി ചരിത്രം സൃഷ്ടിച്ചത്. ഇതോടെ ഇന്ത്യയിലെ മികച്ച 500 റൈഡർമാരുടെ പട്ടികയിൽ ഷൈനിയും ഇടംപിടിച്ചു. ഷൈനിക്കൊപ്പം കൊച്ചി സ്വദേശി ജീന തോമസും നേട്ടത്തിെൻറ പട്ടികയിൽ രണ്ടാമതായുണ്ട്. ബംഗളൂവിരിൽ നിന്നും പുണെയിലേക്കും അവിടെനിന്ന് തിരികെ ബംഗളൂരിലേക്കുമുള്ള 1610 കിലോമീറ്റർ ദൂരം 24 മണിക്കൂർകൊണ്ട് പൂർത്തിയാക്കുക എന്നതാണ് 'ബാപ്പുബ' ചലഞ്ച്. പടുകൂറ്റൻ കൊക്കകളും ചെങ്കുത്തായ കയറ്റവുമുള്ള ഏതു സമയവും അപകടം പതിയിരിക്കുന്ന റോഡുകളിൽ കുറഞ്ഞത് 90 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചാൽ മാത്രം വിജയകരമായി പൂർത്തിയാക്കാൻ കഴിയുന്ന ചലഞ്ചിൽ പെങ്കടുക്കാൻ ഒരു സ്ത്രീയും ധൈര്യം കാണിച്ചിട്ടില്ല. നാളിതുവരെ പുരുഷന്മാർ ജയിച്ചിട്ടുള്ള മത്സരത്തിൽ ഫെബ്രുവരി 25ന് ഷൈനിയും കൂട്ടുകാരി ജീനയും ചേർന്ന് ചരിത്രം കുറിക്കുകയായിരുന്നു. ഫെബ്രുവരി 24ന് രാവിലെ 6.30ന് ബംഗളൂരുവിൽനിന്നാണ് ഷൈനി യാത്ര തുടങ്ങിയത്. ഒപ്പം 40 പുരുഷ ബുള്ളറ്റ് റൈഡേഴ്സും. ഓരോ സെക്കൻഡും വിലപ്പെട്ടതായതിനാൽ ആഹാരം ഉപേക്ഷിച്ചായിരുന്നു യാത്ര. വിശപ്പടക്കാൻ പലഹാരങ്ങളും വെള്ളവും കരുതി. ഇതിനിടയിൽ പലവെല്ലുവിളികളും ഉണ്ടായതായി ഷൈനി പറയുന്നു. ബംഗളൂരുവിനും ചിത്രദുർഗിനും ഇടയിലുള്ള തുങ്കൂറിൽ െവച്ച് സ്കൂൾ ബസും കെ.എസ്.ആർ.ടി.സിയും തമ്മിൽ കൂട്ടിയിട്ടിച്ചതോടെ റോഡ് ബ്ലോക്കായി. അപകടത്തിൽ ഒരാൾ മരിച്ചതോടെ നാട്ടുകാർ ഇതുവഴിയുള്ള ഗതാഗതം സ്തംഭിപ്പിച്ചു. തുടർന്ന് നാട്ടുകാരോട് കേണപേക്ഷിച്ച ശേഷമാണ് വണ്ടി കടത്തിവിട്ടത്. വൈകീട്ട് 5.30നാണ് പുണെയിലെ റിപ്പോർട്ടിങ് സ്റ്റേഷനിലെത്തുന്നത്. തുടർന്ന് ഒട്ടും വൈകാതെ ബംഗളൂരുവിലേക്ക് തിരിച്ചുള്ള മടക്കവും. മരംകോച്ചുന്ന തണുപ്പിൽ കണ്ണുകൾ തളർന്നപ്പോൾ മൂന്ന് തവണ ഉറങ്ങി, അതും 10 മിനിറ്റ് നീളുന്ന ഉറക്കം. ഫോണിൽ അലാറം വെച്ച് വീണ്ടും യാത്ര. ഇതിനിടയിൽ രാത്രികാലങ്ങളിൽ പെട്രോൾ പമ്പുകൾ തുറക്കാതിരുന്നതിനാൽ ലക്ഷ്യം പൂർത്തികരിക്കുമോയെന്നുപോലും ഒരു ഘട്ടത്തിൽ സംശയിക്കാനിടയാക്കിയതായി ഷൈനി പറയുന്നു. സ്ത്രീകളെക്കൊണ്ട് ഒരിക്കലും കഴിയില്ലെന്ന് സമൂഹം കരുതിയ ഇത്തരം വെല്ലുവിളികൾ വിജയകരമായി പൂർത്തീകരിച്ചതിലെ സന്തോഷത്തിലാണ് ഷൈനിയും ഭർത്താവ് രാജ്കുമാറും. തെൻറ വിജയത്തോടെ ഈ രംഗത്ത് കൂടുതൽ സ്ത്രീകൾ കടന്നുവരുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ആദ്യ വനിതാ ബുള്ളറ്റ് റൈഡേഴ്സ് സംഘത്തിെൻറ നേതാവുകൂടിയായ ഈ ശാസ്തമംഗലത്തുകാരി. സ്ത്രീകൾക്കെതിരെ ആക്രമണം വർധിക്കുന്നതിനെതിരെ 'ആസാദി' എന്നപേരിൽ കന്യാകുമാരി മുതൽ ലേ ലഡാക്ക് വരെ 42 ദിവസത്തെ ബുള്ളറ്റ് യാത്ര നടത്തിയിരുന്നു. സംസ്ഥാന ടൂറിസം വകുപ്പായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഇന്ന് പത്തോളം വനിതകളാണ് ബുള്ളറ്റ് പഠിക്കാൻ ഷൈനിക്ക് പിന്നാലെയുള്ളത്. വനിത ദിനമായ മാർച്ച് എട്ടിന് കൊച്ചിയിലും വനിത ബുള്ളറ്റ് ക്ലബ് ആരംഭിക്കാനുള്ള തിരക്കിലാണിപ്പോൾ ഷൈനി. സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story