Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 6:08 AM GMT Updated On
date_range 27 Jun 2018 6:08 AM GMTമത്സ്യത്തിൽ ഫോര്‍മലിൻ കണ്ടെത്തിയാലുടൻ കേസ്
text_fieldsbookmark_border
തിരുവനന്തപുരം: പ്രാഥമിക പരിശോധന നടത്തുമ്പോള്‍ മത്സ്യത്തിൽ ഫോര്മലിെൻറ അളവ് കണ്ടെത്തിയാലുടന്‍ കേസെടുക്കും. 'ഫോര്‍മലിന്‍ മത്സ്യ'ങ്ങളുടെ ഉറവിടം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ വാഹന ഡ്രൈവർക്കെതിരെയും കേസെടുക്കും. എറണാകുളത്തെ സെന്‍ട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പേപ്പര്‍ സ്ട്രിപ് ഉപയോഗിച്ചാണ് മത്സ്യത്തിലെ ഫോർമലിെൻറ അളവ് പരിശോധിക്കുന്നത്. ആര്യങ്കാവ് ചെക്പോസ്റ്റില്‍ തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയിൽ 9600 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു. വാളയാറില്‍നിന്ന് പിടിച്ചെടുത്ത 6000 കിലോഗ്രാം മത്സ്യം ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ തിരിച്ചയച്ചിരുന്നു. വാളയാറിൽ പിടികൂടിയ ചെമ്മീനിൽ കിലോഗ്രാമിന് 4.1 മില്ലി ഗ്രാം അളവിൽ ഫോർമലിൻ ചേർത്തതായി പരിശോധനയിൽ സ്ഥിരീകരിച്ചു. ആന്ധ്രയിൽനിന്ന് അരൂരിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് കൊണ്ടുവന്നതായിരുന്നു ചെമ്മീൻ. ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ചെക്പോസ്റ്റുകളിൽ പരിശോധന കര്‍ശനമാക്കും. മാര്‍ക്കറ്റുകളിലും പരിശോധന നടത്തും. മത്സ്യം കയറ്റിവിട്ട സ്ഥലം മുതല്‍ എല്ലാവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗശേഷം മന്ത്രി അറിയിച്ചു. സെന്‍ട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ ലാബിലുള്ള വിദഗ്ധ പരിശോധനയിലും ഫോര്‍മലിന്‍ കണ്ടെത്തിയാല്‍ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം പ്രോസിക്യൂഷന്‍ നടപടി തുടരും. ഫോര്‍മലിന്‍ കണ്ടെത്തിയ വാഹനങ്ങളിലുള്ള മത്സ്യം എവിടെ നിന്നാണോ കൊണ്ടുവന്നത് ആ സ്ഥലത്ത് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനോടൊപ്പം കൊണ്ടുപോയി നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ഉറപ്പുവരുത്താൻ അതത് സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ കമീഷണറുടെ സഹായം തേടും. ആ മത്സ്യം എന്ത് ചെയ്തെന്ന റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. ഇതുവരെ 28,000ത്തോളം കിലോ മായം ചേർത്ത മത്സ്യമാണ് ചെക്പോസ്റ്റുകളിലൂടെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story