Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:47 AM IST Updated On
date_range 20 Jun 2018 10:47 AM ISTമൈലം ജി.വി.രാജ സ്‌കൂളിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ നേരത്തേയും നിരവധി തവണ ഇവിടെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു
text_fieldsbookmark_border
നെടുമങ്ങാട്: മൈലം ജി.വി. രാജ സ്പോർട്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ 48 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആശുപത്രിയിൽനിന്ന് മടങ്ങിയെത്തിയ വിദ്യാർഥികളെ സിക്ക് റൂമിൽ പ്രവേശിപ്പിച്ചശേഷം സ്‌കൂൾ അധികൃതർ പുറത്തുവിടുകയോ ബന്ധുക്കളെ വിവരം അറിയിക്കുകയോ ചെയ്തിെല്ലന്ന ആരോപണത്തെ തുടർന്ന് സ്പോർട്സ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളിലെത്തി പരിശോധന നടത്തി. തിങ്കളാഴ്ച രാത്രിയിലാണ് 20 പെൺകുട്ടികളും 28 ആൺകുട്ടികളും ഉൾപ്പെടെ 48 പേർക്ക് ഭക്ഷ്യവിഷബാധയേറ്റത്. വിദ്യാർഥികൾക്ക് അത്താഴമായി ചപ്പാത്തിയും ബീഫ് കറിയുമാണ് നൽകിയത്. പത്തരയോടെ കുട്ടികളിൽ ചിലർക്ക് ഛർദിയും വയറിളക്കവും ഉണ്ടാകുകയായിരുന്നു. തുടർന്ന് രാത്രിതന്നെ ഇവരെ പേരൂർക്കട ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒരാൾ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിലും ചികിത്സ തേടി. ചികിത്സ കഴിഞ്ഞെത്തിയ വിദ്യാർഥികളെ ചൊവ്വാഴ്ച രാവിലെ മുതൽ സിക്ക് റൂമിൽ പ്രവേശിപ്പിക്കുകയും പുറത്തുവിടാതെ അടച്ചിടുകയും ചെയ്തതായി ആരോപിച്ച് അസുഖബാധിതരായ വിദ്യാർഥികൾതന്നെ വിവരം പുറത്ത് അറിയിക്കുകയായിരുന്നു. സിക്ക് റൂമിൽ കഴിഞ്ഞിരുന്ന വിദ്യാർഥികളിൽ രണ്ടുപേർക്ക് വീണ്ടും ഛർദി കൂടിയതോടെ ചൊവ്വാഴ്ച ഉച്ചയോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിവരം പുറത്തറിയാതിരിക്കാനാണ് കുട്ടികളെ പൂട്ടിയിട്ടതെന്നാണ് ആരോപണം. എന്നാൽ, അരുവിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നടത്തിയ അസുഖമുള്ള കുട്ടികളെ പരിചരിക്കുന്നതിനായി സിക്ക് റൂമിൽ എത്തിച്ചതിനെയാണ് തെറ്റായ വ്യാഖ്യാനം ഉണ്ടായതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. അസുഖം മറ്റുള്ളവർക്ക് പകരാതിരിക്കാനാണ് മുൻകരുതലെടുത്തതെന്നും അവർ പറഞ്ഞു. സാംപിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും തുടർച്ചയായുള്ള ഭക്ഷ്യവിഷബാധയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. സ്‌കൂളിൽ ആകെ 283 കുട്ടികളാണ് പഠിക്കുന്നത്. മുമ്പും നിരവധി തവണ ഇവിടത്തെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story