Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2018 11:20 AM IST Updated On
date_range 12 Jun 2018 11:20 AM ISTഉരുട്ടിക്കൊല കേസ്: സാക്ഷി വിസ്‌താരം പൂർത്തിയായി, അന്തിമവാദം 20ന്
text_fieldsbookmark_border
തിരുവനന്തപുരം: ഫോർട്ട് സ്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിെൻറ സാക്ഷി വിസ്‌താരം പൂർത്തിയായി. അന്തിമവാദം 20ന് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി പരിഗണിക്കും. ഫോർട്ട് പൊലീസ് സ്റ്റേഷനിലെ മുൻ അസിസ്റ്റൻറ് റൈറ്റർ വി.പി. മോഹൻ, ഓട്ടോഡ്രൈവർ ഷിബു എന്നിവരെ പ്രതിഭാഗം സാക്ഷികളായി തിങ്കളാഴ്ച വിസ്തരിച്ചു. സി.ബി.െഎ നിർബന്ധം മൂലമാണ് പൊലീസുകാർക്കെതിരെ മൊഴി പറഞ്ഞതെന്ന് പ്രതിഭാഗം സാക്ഷികൾ കോടതിയിൽ പറഞ്ഞു. ഉരുട്ടിക്കൊല്ലാൻ ഉപയോഗിച്ച ഇരുമ്പ് പൈപ്പ്, ഇരുമ്പ് കട്ടിൽ തുടങ്ങിയവ സ്റ്റേഷനിലെ സി.ഐ ഓഫിസിൽ കണ്ടിട്ടില്ലെന്നും പൊലീസുകാർ ഉദയകുമാറിനെ മർദിക്കുന്നത് കണ്ടിട്ടില്ലെന്നും വി.പി. മോഹൻ മൊഴി നൽകി. ക്രൈംബ്രാഞ്ച് കേസിൽ 22ാം സാക്ഷിയായി വിസ്തരിച്ചപ്പോൾ കൂറുമാറിയിരുന്നോ എന്ന സി.ബി.ഐ അഭിഭാഷകെൻറ ചോദ്യത്തിന് അറിയില്ല എന്ന് മോഹൻ മറുപടി പറഞ്ഞത് കോടതിയിൽ തർക്കത്തിനിടയാക്കി. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന വ്യക്തിക്ക് കൂറുമാറ്റം എന്തെന്ന് അറിയില്ലേ എന്ന് സി.ബി.ഐ ജഡ്‌ജി ചോദിച്ചു. ജിതകുമാർ, സോമൻ എന്നിവർ മാത്രമായിരുന്നു സി.ഐ സ്‌ക്വാഡിലുണ്ടായിരുന്നതെന്നും മോഹൻ മൊഴി നൽകി. സി.ബി.ഐ കുറ്റപത്രത്തിൽ നാലാം പ്രതിയായിരുന്നു വി.പി.മോഹൻ. 2015ൽ ഇയാൾ സമർപ്പിച്ച വിടുതൽ ഹരജി കോടതി അനുവദിച്ചു. ഇയാൾക്കെതിരെ മേൽ കോടതിയിൽ സി.ബി.ഐ അപ്പീൽ ഫയൽ ചെയ്തതുമില്ല. ശ്രീകണ്ഠേശ്വരം പാർക്ക് പരിസരത്ത് ഓട്ടോ ഓടിക്കുന്ന ഷിബുവിെൻറ ഓട്ടോയിലാണ് ഉദയകുമാറിനെ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നത്. അപ്പോഴൊന്നും ഉപദ്രവം ഏൽപിച്ചിരുന്നില്ലെന്നും ഇയാൾ കോടതിയിൽ മൊഴി നൽകിയിരുന്നു. മുൻ എസ്.പിമാരായ ഇ.കെ. സാബു, ടി.കെ. ഹരിദാസ്, ഡിവൈ.എസ്.പി ടി. അജിത് കുമാർ,പൊലീസുകാരായിരുന്ന കെ. ജിതകുമാർ, കെ. സോമൻ, എസ്.വി. ശ്രീകുമാർ എന്നിവരാണ് പ്രതികൾ. 2017 ജൂൺ 19ന് ആരംഭിച്ച വിചാരണ പൂർത്തിയാക്കാൻ 10 മാസം വേണ്ടിവന്നു. ഒന്നാം സാക്ഷിയും ഉദയകുമാറിനൊപ്പം പിടികൂടുകയും ചെയ്‌ത സുരേഷ് കുമാർ അടക്കം 10 പേർ കൂറുമാറി. 47 സാക്ഷികളെയും 205 രേഖകളും 15 തൊണ്ടി മുതലും പ്രോസിക്യൂഷൻ വിചാരണ സമയത്ത് പരിഗണിച്ചിരുന്നു. പ്രതിഭാഗം 12 രേഖകൾ സമർപ്പിച്ചു. 2005 സെപ്റ്റംബർ 27നാണ് ശ്രീകണ്ശ്വേരം പാർക്കിൽനിന്ന് ഇ.കെ. സാബുവിെൻറ നേതൃത്വത്തിൽ പൊലീസ് സംഘം ഉദയകുമാറിനെ സംശയകരമായ സാഹചര്യത്തിൽ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഫോർട്ട് സ്റ്റേഷനിൽ മോഷണക്കുറ്റം ആരോപിച്ച് ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story