Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2018 11:00 AM IST Updated On
date_range 4 Jun 2018 11:00 AM ISTപന്മനയിൽ തസ്കര സംഘം വിലസി; അഞ്ചര പവൻ കവർന്നു, ഏഴു വീടുകളുടെ വാതിലുകൾ കുത്തിത്തുറന്നു
text_fieldsbookmark_border
ചവറ: ഇടിയും മഴയും ഭീതി വിതച്ച രാത്രിയിൽ പന്മനയിൽ തസ്കരസംഘത്തിെൻറ വിളയാട്ടം. മാരകായുധങ്ങളുമായെത്തിയ സംഘം ഏഴ് വീടുകൾ കുത്തിത്തുറന്നു. രണ്ട് വീടുകളിൽനിന്നായി അഞ്ചര പവൻ കവർന്നു. മോഷണ സംഘത്തിന് പിറകെ ഓടിയ യുവാവിനെ മാരകായുധം കാട്ടി ഭയപ്പെടുത്തി. കഴിഞ്ഞ ദിവസം പുലർച്ച 12.45 മുതൽ 1.50 വരെയുള്ള സമയങ്ങളിൽ പന്മന കണ്ണൻകുളങ്ങര, വടുതല പ്രദേശങ്ങളിലാണ് മോഷണസംഘം എത്തിയത്. കണ്ണൻകുളങ്ങര നല്ല വീട്ടിൽ ഷിഹാബിെൻറ ഭാര്യ സബൂറയുടെ കാലിൽനിന്ന് മൂന്നു പവൻ പാദസരങ്ങളാണ് ആദ്യം കവർന്നത്. വീടിെൻറ അടുക്കള കതക് പൂട്ടുഭാഗത്ത് പാര പോലുള്ള ആയുധം വെച്ച് ഇളക്കിയ ശേഷം അകത്തുകടന്നായിരുന്നു മോഷണം. തുടർന്ന് പന്മന മിടാപ്പള്ളിയിൽ വാടകക്ക് താമസിക്കുന്ന കണ്ണൻകുളങ്ങര ഉള്ളിരുപ്പിൽ രതീഷിെൻറ സഹോദരി രേഷ്മയുടെ രണ്ടു വയസ്സുള്ള കുട്ടിയുടെ കഴുത്തിലെ രണ്ടു പവൻ തൂക്കമുള്ള മാല കവർന്ന സംഘം രേഷ്മയുടെ മാതാവിെൻറ സഹോദരി തങ്കമണിയുടെ കഴുത്തിലെ മാല കവരാനുള്ള ശ്രമത്തിനിടെ വീട്ടുകാർ ഉണർന്നു. ഇതോടെ അരപ്പവനോളം പൊട്ടിച്ച് ഓടി രക്ഷപ്പെട്ടു. വീട്ടുകാരുടെ ബഹളം കേട്ടുണർന്ന രതീഷ് അക്രമികളുടെ പിറകെ ഓടിയെങ്കിലും റോഡിൽ കാത്തുനിന്ന സംഘം വടിവാൾ റോഡിലുരച്ച് ഭയപ്പെടുത്തി രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വീടിെൻറ അടുക്കള വാതിൽ, അടുക്കളയിൽനിന്ന് ഹാളിലേക്ക് വരുന്ന വാതിലുകളുടെ കുറ്റികൾ തകർത്താണ് സംഘം അകത്തുകടന്നത്. മുഖംമൂടി ധരിച്ച സംഘത്തിൽ നാലു പേരുണ്ടായിരുന്നതായി രതീഷ് പറഞ്ഞു. 12.45 ഓടെ വടുതല കിഴവറത്ത് പടിഞ്ഞാറ്റതിൽ റഹിയാനത്തിെൻറ വീട്ടിലാണ് സംഘം ആദ്യം എത്തിയത്. കതക് തകർക്കാനുള്ള ശ്രമത്തിനിടെ വീട്ടുകാർ ഉന്നർന്നതോടെ സംഘം രക്ഷപ്പെട്ടു. മോഷ്ടാക്കളുടേതെന്ന് കരുതുന്ന ചെരിപ്പ് ഇവിടെനിന്ന് ലഭിച്ചു. കണ്ണൻകുളങ്ങര മാനാമ്പറയിൽ ഷിഹാബ്, മുളന്താഴത്ത് അൻസർ, മിടാപ്പള്ളി പുത്തൻപുരയിൽ പ്രസാദ്, പുതുശ്ശേരി തെക്കതിൽ അലിയാർ എന്നിവരുടെ വീടുകളിലും മോഷണശ്രമം നടന്നു. എല്ലാ വീടുകളുടെയും അടുക്കള വാതിലുകളാണ് തകർത്തത്. സംഭവമറിഞ്ഞ് ഉടൻ തന്നെ പൊലീസെത്തി പ്രദേശമാകെ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. ഞായറഴ്ച രാവിലെ 11 ഒാടെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വീടുകളിലെത്തി തെളിവെടുത്തു. വ്യാപകമായി നടന്ന മോഷണ ശ്രമങ്ങളിൽ പ്രദേശവാസികൾ ആശങ്കയിലാണ്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story