Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2018 11:09 AM IST Updated On
date_range 3 Jun 2018 11:09 AM ISTകെ.എസ്.എഫ്.ഇയിൽ വ്യാജ ശമ്പള സർട്ടിഫിക്കറ്റ് നൽകി ചിട്ടി തട്ടിപ്പ്: ഒരാൾ കൂടി അറസ്റ്റിൽ
text_fieldsbookmark_border
കൊല്ലം: വ്യാജ ശമ്പള സർട്ടിഫിക്കറ്റുകൾ ഹാജരാക്കി കെ.എസ്.എഫ്.ഇ ശാഖകളിൽ ചിട്ടി തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾകൂടി പിടിയിൽ. ഒാേട്ടാ ഡ്രൈവറായ കടപ്പാക്കട പുതുവൽപുരയിടം വീട്ടിൽ സനനി(37)നെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്. കെ.എസ്.എഫ്.ഇ കടപ്പാക്കട, കുണ്ടറ, കൊല്ലം സായാഹ്ന ശാഖകളിൽനിന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിലെ ക്ലാർക്കെന്ന പേരിൽ വ്യാജ ശമ്പള സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഇയാൾ ചിട്ടിത്തുകയും വായ്പയും നേടിയത്. കേസിലെ മുഖ്യപ്രതി കെൻസി ജോൺസൺ, ഇയാളുടെ ഭാര്യ ഷീജ, കെൻസിയുടെ പിതാവ് ജോൺസൺ, ശരത്‌ഭദ്രൻ, സോണി പി. ജോൺ, അഭിലാഷ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. കൊല്ലം ഈസ്റ്റ്, വെസ്റ്റ്, കിളികൊല്ലൂർ, അഞ്ചാലുംമൂട്, കൊട്ടിയം, പാരിപ്പള്ളി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്‌ത ചിട്ടി തട്ടിപ്പ് കേസുകൾ കൊല്ലം സിറ്റി ക്രൈംബ്രാഞ്ച് എ.സി.പി എ. അശോകെൻറ നേതൃത്വത്തിലാണ് ഇപ്പോൾ അന്വേഷിക്കുന്നത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിലെ ജീവനക്കാരനായിരുന്ന കെൻസി ജോൺ വിവിധ കെ.എസ്.എഫ്.ഇ ശാഖകളിൽനിന്ന് ചിട്ടിക്കും വായ്പക്കും വേണ്ടി വ്യാജ ശമ്പള സർട്ടിഫിക്കറ്റുകൾ തയാറാക്കുകയായിരുന്നു. പരിചയക്കാരെയും ബന്ധുക്കളെയും കെ.എസ്.എഫ്.ഇ ശാഖകളിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിലെ ജീവനക്കാരെന്ന് പരിചയപ്പെടുത്തി ശമ്പള സർട്ടിഫിക്കറ്റുകൾ തയാറാക്കി നൽകി പണം വാങ്ങുന്നതായിരുന്നു ഇയാളുടെ രീതി. കെ.എസ്.എഫ്.ഇ ശാഖകളിൽനിന്ന് പരിശോധനക്കായി ഈ സർട്ടിഫിക്കറ്റുകൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്‌ടർ ഓഫിസിലേക്ക് അയക്കുമ്പോൾ മറ്റാരുടെയും കൈയിലെത്താതെ അത് കെൻസി ജോൺ സ്വന്തമാക്കും. ശമ്പള സർട്ടിഫിക്കറ്റ് സമർപ്പിച്ചയാൾ ഇവിടുത്തെ ജീവനക്കാരനെന്ന് സാക്ഷ്യപ്പെടുത്തി തിരിച്ചയക്കും. ഒരുതവണ കുണ്ടറ ശാഖയിൽനിന്ന് ഫോൺ വഴി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്‌ടർ ഓഫിസിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. എ.സി.പി എ. അശോകൻ, എസ്.ഐമാരായ കെ. ബാലൻ, ധനപാലൻ, എ.എസ്.ഐമാരായ എച്ച്. ഷാനവാസ്, സുരേഷ്‌കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story