Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2018 11:38 AM IST Updated On
date_range 20 July 2018 11:38 AM ISTസ്കൂൾ ബസുകളിൽ ജി.പി.എസ് എത്താൻ വൈകും
text_fieldsbookmark_border
കൊല്ലം: പൂർണസുരക്ഷ ഉറപ്പാക്കാൻ സ്കൂൾ ബസുകളിൽ ജി.പി.എസ് സംവിധാനം ഏർപ്പെടുത്തുന്നത് വൈകും. ഓണം അവധിക്കു ശേഷം സ്കൂൾ ബസുകൾക്ക് ജി.പി.എസ് നിർബന്ധമാക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിനുള്ള നടപടിക്രമങ്ങൾ വൈകുന്നതാണ് നിശ്ചിത സമയത്ത് നടപ്പാക്കാൻ കഴിയാത്ത സ്ഥിതിയുള്ളത്. ജി.പി.എസ് സംവിധാനം ആർ.ടി ഓഫിസുകളുമായി ബന്ധിപ്പിക്കുന്ന നെറ്റ്വർക് സംവിധാനം ഇതുവരെ സജ്ജമായിട്ടില്ല. സ്കൂള്‍ബസുകള്‍ തുടര്‍ച്ചയായി അപകടത്തില്‍പെടുന്ന സാഹചര്യത്തിലായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയത്. ബസുകളെ നിരീക്ഷിക്കാനായി ഗതാഗത കമീഷണറുടെ ഒാഫിസില്‍ കണ്‍ട്രോള്‍ റൂം തുറന്നിരുന്നു. ജൂണിൽ ആര്‍.ടി ഒാഫിസുകളിലും സൗകര്യം ഏർപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ല. വിദ്യാർഥികളുടെ സുരക്ഷയാണ് വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കുന്നതിലൂടെ സാധ്യമാകുക. ബസുകൾക്ക് പുറമെ വിദ്യാർഥികളെ കൊണ്ടുപോകുന്ന മറ്റു വാഹനങ്ങളിലും ജി.പി.എസ് നിര്‍ബന്ധമാക്കാൻ തീരുമാനിച്ചിരുന്നു. അമിതവേഗം, ഒാവര്‍ലോഡ്, റൂട്ട് മാറിപ്പോകൽ എന്നിവ കണ്ടെത്താൻ സഹായിക്കുന്ന രീതിയിലാണ് ജി.പി.എസ് രൂപകൽപന ചെയ്തത്. എന്നാൽ നിർബന്ധമാക്കും എന്ന് അറിയിച്ചതല്ലാതെ തുടർ നടപടികൾ ഇഴയുകയാണ്. കേന്ദ്രസര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന തരത്തിലുള്ള ജി.പി.എസ് വെക്കാത്ത സ്കൂള്‍ ബസുകള്‍ പിടിച്ചെടുക്കുമെന്നായിരുന്നു ഗതാഗത കമീഷണറുടെ ഉത്തരവ്. നിലവിലെ സാഹചര്യത്തിൽ ഇൗ അധ്യയന വർഷം കഴിഞ്ഞാലും ജി.പി.എസ് എത്തുമോയെന്ന് ഉറപ്പുപറയാൻ കഴിയില്ല. സ്കൂൾ ബസുകൾ അപകടത്തിൽപെടുമ്പോൾ ഉൗർജ്വസ്വലമാകുന്ന വകുപ്പും ഉദ്യോഗസ്ഥരും ദിവസങ്ങൾ കഴിയുമ്പോൾ പഴയപടി ആവുകയാണ് പതിവ്. ബസുകളെ നിയന്ത്രിക്കാൻ സ്കൂളുകളിൽ നോഡൽ ഓഫിസറെ നിയമിക്കണമെന്ന നിർദേശവും നടപ്പായിട്ടില്ല. സ്കൂൾ കുട്ടികളുമായി പോകുന്ന വാഹനങ്ങളിൽ പലതും നിലവിലെ സുരക്ഷ മാനദണ്ഡങ്ങൾ പോലും പാലിക്കുന്നില്ല. അശ്രദ്ധമായി വാഹനമോടിക്കുന്നതും വർധിക്കുന്നു. മദ്യപിച്ച് കുട്ടികളുമായി ഓട്ടോ ഓടിച്ച ഡ്രൈവറെ കഴിഞ്ഞദിവസം പാരിപ്പള്ളിയിൽ പിടികൂടിയിരുന്നു. സ്‌കൂൾ വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിെൻറ സുരക്ഷാ സ്റ്റിക്കർ നിർബന്ധമാണെങ്കിലും പല വാഹനങ്ങളിലും കാണാനില്ല. സുരക്ഷാ മുൻകരുതലുകളെക്കുറിച്ചുള്ള നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് വിദ്യാഭ്യാസവകുപ്പ് സ്‌കൂളുകൾക്ക് ഗൈഡ് ലൈൻ നൽകിയിട്ടുണ്ട്. വാഹനങ്ങളിൽ നിർദേശം പൂർണമായി പാലിക്കുന്നുണ്ടോ എന്ന കാര്യം സ്‌കൂൾ അധികൃതരാണ് ഉറപ്പുവരുത്തേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story