Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 10:38 AM IST Updated On
date_range 4 July 2018 10:38 AM ISTനെല്ലിക്കുന്ന് പാറമല ദുരന്തം: മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് ക്വാറി ഉടമ ഏഴ് ലക്ഷം നല്‍കും
text_fieldsbookmark_border
കിളിമാനൂര്‍: നഗരൂര്‍ കരവാരം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തികളിലായി സ്ഥിതിചെയ്യുന്ന നെല്ലിക്കുന്ന് പാറമലയില്‍ ജാക്ക് ഹാമർ ഘടിപ്പിച്ച ട്രാക്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് ഉടമ സഹായധനമായി ഏഴ് ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചതായി ബി. സത്യന്‍ എം.എല്‍.എ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നെല്ലിക്കുന്ന് മലയിലെ ശിവമുരുക അജന്ത ഗ്രാനൈറ്റ്‌സ് കമ്പനിയിലെ തൊഴിലാളി പശ്ചിമബംഗാൾ സ്വദേശി ഹമീദുല്‍ ഇസ്‌ലാമാണ് (30) കഴിഞ്ഞദിവസം ക്വാറി അപകടത്തില്‍ കൊല്ലപ്പെട്ടത്. മരണമടഞ്ഞ ഹമീദിെൻറ വരുമാനം കൊണ്ടുമാത്രമാണ് നാട്ടില്‍ കുടുംബം കഴിഞ്ഞുകൂടുന്നതെന്ന് അപകടസ്ഥലം സന്ദര്‍ശിച്ച എം.എല്‍.എയോട് സഹപ്രവര്‍ത്തകര്‍ പരാതിപ്പെട്ടിരുന്നു. തൊഴിലാളികൾക്ക് ഒരു സുരക്ഷയും ഉറപ്പാക്കാതെയാണ് മേഖലയിൽ പാറമടകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനിടെ നഗരൂരിലെ കടവിള ആയിരവല്ലി പാറമല വിഴിഞ്ഞം തുറമുഖ നിർമാണത്തിനായി ഇടിച്ചുനിരത്താൻ അദാനി ഗ്രൂപ്പും പഞ്ചായത്തിലെതന്നെ വെള്ളല്ലൂർ പോരിയോട്ടുമല പൊട്ടിക്കാൻ സ്വകാര്യവ്യക്തിയും ശ്രമം നടത്തുന്നുണ്ട്. ജനകീയ കൂട്ടായ്മകളുടെ സഹകരണത്തോടെ ഇതിനെതിരെ ശക്തമായ സമരപരിപാടികൾ നടന്നുവരികയാണ്. പാറമലകളിൽ പണിയെടുക്കുന്നവർക്ക് നിയമപരമായ രേഖകളൊന്നുമില്ല. ഇക്കാരണത്താല്‍ ഇവിടെ പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സർക്കാര്‍ സഹായവും ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് തൊഴിലുടമയുടെ പ്രതിനിധിയോട് മരിച്ചയാളുടെ കുടുംബത്തിന് അര്‍ഹമായ സഹായധനം നല്‍കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ശിവമുരുക അജന്ത ക്വാറി ഉടമ തമിഴ്‌നാട് സ്വദേശി മാമലയൻ ഹമീദുൽ ഇസ്ലാമിെൻറ കുടുംബത്തിന് ഏഴുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്നും മൃതദേഹം വിമാനമാര്‍ഗം നാട്ടിലെത്തിക്കാനുള്ള എല്ലാ സഹായവും നല്‍കുമെന്നും എം.എല്‍.എക്ക് ഉറപ്പുനല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എംബാം ചെയ്ത് ചൊവ്വാഴ്ച മൂന്നോടെ പശ്ചിമബംഗാളിലെ ബാഗ് ബോഗ്രാ വിമാനത്താവളത്തില്‍ എത്തിച്ചു. നെല്ലിക്കുന്നിലെ പാറമടകളില്‍ നടക്കുന്ന ഖനനം നിയമാനുസൃതവും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നെന്നും തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നുവെന്നും ഉറപ്പാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി. സത്യന്‍ എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന്‍, തൊഴിൽമന്ത്രി ഇ. ചന്ദ്രശേഖരന്‍, മൈനിങ് ആൻഡ് ജിയോളജി മന്ത്രി എ.സി. മൊയ്തീന്‍ എന്നിവര്‍ക്ക് കത്ത് നല്‍കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story