Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 10:47 AM IST Updated On
date_range 7 Jan 2018 10:47 AM ISTറേഷൻ വിതരണം സുഗമമാക്കും; വ്യാപാരികൾക്ക് പുതിയ പാക്കേജ് –മുഖ്യമന്ത്രി
text_fieldsbookmark_border
കരുനാഗപ്പള്ളി: ഭക്ഷ്യഭദ്രത നിയമത്തിെൻറ എല്ലാവശങ്ങളും നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കരുനാഗപ്പള്ളിയിൽ റേഷൻ കടകളിൽ ഇ-പോസ് മെഷീനുകൾ സ്ഥാപിക്കുന്നതിെൻറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അർഹതപ്പെട്ട എല്ലാവർക്കും സൗജന്യനിരക്കിൽ റേഷൻ സാധനങ്ങൾ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. റേഷൻ കടകൾ കമ്പ്യൂട്ടർവത്കരിക്കുന്നത് ഈ ലക്ഷ്യത്തോടെയാണ്. അതിെൻറ ഭാഗമായാണ് ഇ-പോസ് മെഷീനുകൾ സ്ഥാപിക്കുന്നത്. മാർച്ചിൽ എല്ലാ റേഷൻകടകളിലും ഈ സംവിധാനം ഏർപ്പെടുത്തും. റേഷൻ കടകളിൽ കമ്പ്യൂട്ടർവത്കരണം പൂർണമാകുന്നതോടെ റേഷൻ വ്യാപാരികൾക്ക് പുതിയ പാക്കേജ് നടപ്പാക്കി കൂടുതൽ ലാഭകരമായനിലയിൽ പ്രവർത്തിക്കാനുള്ള സാഹചര്യമുണ്ടാകും. റേഷൻ തിരിമറി നടത്തുന്നവരെ കർശനമായി നേരിടും. ഭക്ഷ്യഭദ്രത നിയമം നടപ്പാക്കുന്നതിന് ഉദ്യോഗസ്ഥരുടെ എണ്ണത്തിലെ പരിമിതി മറികടക്കാനായി കൂടുതൽ പേരെ നിയമിക്കും. അർഹതപ്പെട്ട എല്ലാവരും റേഷൻ വാങ്ങുന്നില്ല. ഇത് കേന്ദ്രവിഹിതം വെട്ടിക്കുറക്കുന്നതിനിടയാക്കും. അതുകൊണ്ട് ആവശ്യമില്ലാത്തവർ സർക്കാറിനെ അറിയിച്ചാൽ അധികം വരുന്ന റേഷൻ മറ്റുള്ളവർക്ക് കൊടുക്കാനാകും. ഇതുവഴി കേന്ദ്രവിഹിതം നിലനിർത്താനുമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇ-പോസ് മെഷീൻ വഴിയുള്ള ആദ്യ റേഷൻവിഹിതം കരുനാഗപ്പള്ളി സ്വദേശി രാജീവ് മുഖ്യമന്ത്രിയിൽനിന്ന് കൈപ്പറ്റി. മന്ത്രി പി. തിലോത്തമൻ അധ്യക്ഷതവഹിച്ചു. ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തി റേഷൻ വിതരണം സുഗമമാക്കാനാകുന്നത് അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി കെ. രാജു വിശിഷ്ടാതിഥിയായി. എം.എൽ.എ മാരായ ആർ. രാമചന്ദ്രൻ, എൻ. വിജയൻപിള്ള, കോവൂർ കുഞ്ഞുമോൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ, ഭക്ഷ്യ-പൊതുവിതരണ സെക്രട്ടറി മിനി ആൻറണി, സപ്ലൈകോ മാനേജിങ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ്, കലക്ടർ ഡോ. എസ്. കാർത്തികേയൻ, കേരള ഐ.ടി മിഷൻ ഡയറക്ടർ ശ്രീറാം സാംബശിവ റാവു, ഭക്ഷ്യ- പൊതുവിതരണ വകുപ്പ് ഡയറക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, കരുനാഗപ്പള്ളി നഗരസഭ ചെയർപേഴ്സൺ എം. ശോഭന, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story